Wednesday, March 27, 2019

മങ്കമാരില്‍ മുന്നില്‍ സുശീല

https://www.janmabhumidaily.com/news854507



മങ്കമാരില്‍ മുന്നില്‍ സുശീല

പി. ശ്രീകുമാര്‍

സ്പീക്കര്‍ സുമിത്രാ മഹാജന്‍ മന്ത്രിമാരായ സുഷമ സ്വരാജ്, നിര്‍മ്മല സീതാരാമന്‍, സ്മൃതി ഇറാനി, ഉമാഭാരതി...15-ാം ലോക്സഭ വനിതാശക്തിയുടെ കാര്യത്തില്‍  സമ്പന്നമായിരുന്നു. എന്നാല്‍ വനിതാ ശാക്തീകരണത്തെ കുറിച്ച് വാതോരാതെ പറയുന്ന കേരളത്തില്‍ നിന്ന് ആകെയുണ്ടായിരുന്നത് ഒരംഗം.ഭരണകക്ഷി അധ്യക്ഷ സോണിയഗാന്ധി, പ്രതിപക്ഷനേതാവ് സുഷമസ്വരാജ്, സ്പീക്കര്‍ മീരകുമാര്‍ തുടിങ്ങി പ്രധാന പദവികളില്‍  വനിതകള്‍ തിളങ്ങിയ 15-ാം ലോക്സഭ  പൊടിക്കുപോലും മലയാളി മങ്കമാരില്ലായിരുന്നു. കളിഞ്ഞ 16 ലോക സഭാ തെരഞ്ഞെടുപ്പില്‍ 6 തവണയും കേരളത്തെ പ്രതിനിധീകരിച്ച് സ്ത്രീശബ്ദം സഭയിലുയര്‍ന്നില്ല. ഏട്ട് മലയാളി വനിതകളാണ് ഇതുവരെ ലോക്സഭയില്‍ എത്തിയിട്ടുള്ളത്.
ഒന്നാം ലോക്സഭയില്‍ തിരവനന്തപുരത്തു നിന്നും ജയിച്ച ആനി മസ്‌ക്രീനാണ് ആദ്യം ലോക്സഭയുടെ പടികടന്നത്. മൂന്ന് വ്യത്യസ്ത മണ്ഡലങ്ങളില്‍ നിന്നായി ഏറ്റവും കൂടുതല്‍ തവണ ജയിച്ച സുശീലാ ഗോപാലനാണ് കേരളത്തില്‍ നിന്ന് കൂടുതല്‍ തവണ ലോക്സഭയിലെത്തിയത്.എ.കെ.പ്രേമജവും  സാവിത്രി ലക്ഷ്മണനും രണ്ടു തവണ വീതം എംപിമാരായി. കൂടുതല്‍ തവണ വനിതാ പ്രതിനിധിയെ ലഭിച്ച മണ്ഡലം വടകരയും.

 1991 ലും 2004 ലും രണ്ടുപേര്‍വീതം ഉണ്ടായിരുന്നു എന്നതാണ് റിക്കാര്‍ഡ്. ഒരാള്‍ മൂന്നുതവണയും രണ്ടുപേര്‍ രണ്ടുതവണ വീതവും ലോക്സഭയിലെത്തി ആകെ 6 പേര്‍മാത്രമാണ് ഇതേവരെ ലോക്സഭ എംപിമാരായി എന്നനിലയില്‍ ജയിച്ചുപോയത്. ലോസഭാംഗമായ ഒരു മലയാളി വനിതയും കേന്ദ്രത്തില്‍ മന്ത്രിമാരായിട്ടില്ല. എന്നാല്‍ കേരളത്തില്‍ നിന്നല്ലാതെ രാജ്യസഭയില്‍ എത്തിയ മലയാളി സ്ത്രീ മന്ത്രിസഭയിലെത്തുകയും ചെയ്തു.
1967-ല്‍ അമ്പലപ്പുഴയില്‍നിന്നും ജയിച്ച സുശീലാ ഗോപാലനാണ് ആദ്യമായി ലോക്സഭാംഗമാകുന്ന മലയാളി വനിത. കാസര്‍കോട്ടുനിന്ന് എ.കെ. ഗോപാലനും അതേവര്‍ഷം എംപിയായിരുന്നു. ലോകസഭയിലെ മലയാളി ദമ്പതികള്‍. സുശീല 71-ല്‍ അമ്പലപ്പുഴയില്‍ വീണ്ടും മത്സരിച്ചെങ്കിലും ആര്‍എസ്പിയുടെ കെ. ബാലകൃഷ്ണനോട് തോല്‍വിയായിരുന്നു ഫലം.
77-ല്‍ ആലപ്പുഴയില്‍നിന്നും 91-ല്‍ ചിറയിന്‍കീഴില്‍നിന്നും ജയിച്ച സുശീല ഗോപാലന്‍ ലോക്സഭയിലെത്തിയപ്പോള്‍ മൂന്നുവട്ടം എന്ന റിക്കാര്‍ഡും സ്വന്തമാക്കി. 71-ല്‍ സുശീല ഗോപാലന്‍ തോറ്റെങ്കിലും അടൂരില്‍ നിന്നും ജയിച്ച സിപിഐയുടെ കെ. ഭാര്‍ഗവി വനിതാ പ്രാതിനിധ്യം കാത്തു. പാര്‍ട്ടി പിളര്‍പ്പിനെതുടര്‍ന്ന് സിപിഐ ഉം സിപിഎമ്മും നേര്‍ക്കുനേര്‍ മത്സരിച്ച തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പി.കെ. കുഞ്ഞച്ചനെ തോല്‍പ്പിച്ചായിരുന്നു ഭാര്‍ഗവിയുടെ ജയം. കേരളത്തില്‍നിന്നു ജയിച്ച ഏക പിന്നാക്കക്കാരിയും ഭാര്‍ഗവിയാണ്.
89ലും 91ലും മുകുന്ദപുരത്തുനിന്നു ജയിച്ച സാവിത്രി ലക്ഷ്മണനാണ് കേരളത്തില്‍നിന്നുള്ള ലോക്സഭയിലെത്തിയ ആദ്യ കോണ്‍ഗ്രസുകാരി. ലോകസഭാംഗമായ ഏക കോണ്‍ഗ്രസുകാരിയും സാവിത്രി തന്നെ. 91ല്‍ സുശീലയും സാവിത്രിയും ഒരേസമയം അംഗങ്ങളായിരുന്നതുപോലെ 2004ല്‍ 14-ാം ലോക്സഭയിലും രണ്ട് മലയാളി മഹിളകള്‍ ഉണ്ടായിരുന്നു. മാവേലിക്കരയില്‍ നിന്നും ജയിച്ച സി.എസ്.സുജാതയും വടകരയില്‍ നിന്നു ജയിച്ച പി.സതീദേവിയും ഇരുവരും സിപിഎം പ്രതിനിധികള്‍. വടകരയില്‍നിന്ന് 98ലും 99ലും ജയിച്ച എ.കെ.പ്രേമജം (സിപിഎം) ആണ് എംപിയായ മറ്റൊരു വനിത. കണ്ണൂരില്‍ നിന്ന് ജയിച്ച പി കെ ശ്രീമതി ടീച്ചറാണ് 16-ാം സഭയിലെ മലയാളി മങ്ക.
 കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്ന മലയാളി വനിത ലക്ഷ്മി.എന്‍.മേനോന്‍ ആണ്. ബീഹാറില്‍നിന്നും രാജ്യസഭയിലെത്തിയ ലക്ഷ്മി വിദേശകാര്യ സഹമന്ത്രിയായി നെഹ്‌റു, നന്ദ, ലാല്‍ ബഹൂദര്‍ ശാസ്ത്രി മന്ത്രിസഭകളിലുണ്ടായിരുന്നു.

No comments:

Post a Comment