Monday, June 15, 2015

പാര്‍ത്ഥസാരഥി അമേരിക്കയില്‍ ഗുരുസ്വാമി

പാര്‍ത്ഥസാരഥി
അമേരിക്കയില്‍ ഗുരുസ്വാമി

പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ 12 വയസ്സുകാരനായ പാര്‍ത്ഥന്‍ കാല്‍വഴുതി കയത്തിലേക്ക് പതിച്ചു. മുങ്ങിത്താഴുമ്പോള്‍ ഉറക്കെ വിളിച്ചു അയ്യപ്പാ.... അയ്യപ്പാ ...... മണ്ഡലവ്രതകാലമായതിനാല്‍  റാന്നിക്കാരന്‍ പയ്യന്റെ മനസ്സില്‍ എപ്പോഴും മുഴങ്ങിയിരുന്ന ഈശ്വരനാമം. നദിയില്‍നിന്ന് ശരണംവിളി ഉയരുന്നതുകേട്ട് ഓടിയെത്തിയ കുഞ്ഞപ്പന്‍ മാപ്പിള കണ്ടത് മുങ്ങിത്താഴുന്ന ബാലനെ. തന്നെ രക്ഷിക്കാന്‍ കുഞ്ഞപ്പന്‍ മാപ്പിളയുടെ രൂപത്തില്‍ അയ്യപ്പന്‍ എത്തിയതാണെന്ന വിശ്വാസമായി പാര്‍ത്ഥനില്‍. പിന്നീട് അയ്യപ്പനാണ് എല്ലാമെന്ന് കരുതി ജീവിതം. പാര്‍ത്ഥന്‍ വളര്‍ന്നപ്പോള്‍ പാര്‍ത്ഥസാരഥി പിള്ളയായി. 28-ാം വയസ്സില്‍ അമേരിക്കയിലേക്ക്. 35 വര്‍ഷത്തെ പ്രാവാസിജീവിതത്തിലും അയ്യപ്പനും ശരണം വിളികളും മുറുകെ പിടിച്ച ജീവിതം. അമേരിക്കയില്‍ അയപ്പ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ സാരഥിയായി മാറി. ഇപ്പോള്‍ അമേരിക്കന്‍ ഹിന്ദുസമൂഹത്തിന്റെ ഗുരുസ്വാമിയാണ് പാര്‍ത്ഥസാരഥി. വേള്‍ഡ് അയ്യപ്പാസേവാ ട്രസ്റ്റ് എന്ന ആഗോള സംഘടനയ്ക്ക് രൂപം നല്‍കി അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്. ട്രസ്റ്റിന്റെ കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും തുടക്കം കുറിച്ചു.
റാന്നി പുല്ലപ്രം വലിയ കോയിപ്പള്ളി നാരായണന്‍ നായരുടേയും ചെല്ലമ്മ നായരുടെയും മകനായ പാര്‍ത്ഥന് ഭക്തിയും സംഗീതവും ജന്മനാ ലഭിച്ചതാണെന്നു പറയാം. റാന്നി ഹൈന്ദവ സേവാസമിതി അയ്യപ്പസേവാ സംഘത്തിന്റെ സ്ഥാപക നേതാവായിരുന്നു അച്ഛന്‍. കര്‍ണാടക സംഗീതത്തില്‍ അവഗാഹമുണ്ടായിരുന്നു അമ്മയ്ക്ക്. പാരമ്പര്യത്തിനൊപ്പം പുല്ലപ്രം ശ്രീരാമകൃഷ്ണസ്വാമി ക്ഷേത്രത്തിലെ രവിപാഠശാലയില്‍നിന്ന് സമാര്‍ജ്ജിച്ച ആദ്ധ്യാത്മിക അടിത്തറയും തുണയായി. ആഞ്ഞിലിക്കാട് ശിവരാമന്‍നായരായിരുന്നു രവിപാഠശാലയിലെ ഗുരു.
റാന്നി ഹിന്ദുമത കണ്‍വന്‍ഷനില്‍ ചെറുപ്പം മുതലേ ഗീതാപാരായണം, ഭക്തിഗാനമത്സരം എന്നിവയില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ വാരികൂട്ടുകയും ചെയ്തു. സ്വാമി മംഗളാനന്ദന്‍, സ്വാമി ആതുരദാസ്, ബോധാനന്ദ സരസ്വതി, എം.പി. മന്മദന്‍ എന്നിവരുടെയൊക്കെ അനുഗ്രഹവും പിന്തുണയും ചെറുപ്രായത്തിലെ നേടാനായി. മന്നത്തുപത്മനാഭനില്‍നിന്ന് ഗീതാപാരായണത്തിനുള്ള സമ്മാനം നേടാനായത് അഭിമാനത്തോടെയാണ് പാര്‍ത്ഥസാരഥിപിള്ള ഇപ്പോഴും പറയുന്നത്.
റാന്നി ശൈലേശ്വരം ക്ഷേത്രപുനരുദ്ധാരണ സമിതി കണ്‍വീനരായിരിക്കുകയാണ് തങ്കമണിയുമായുള്ള വിവാഹം. തുടര്‍ന്ന് അമേരിക്കയിലേക്ക്. അമേരിക്കയിലെത്തിയിട്ടും ഭക്തിയും ഭജനയുമൊക്കെയായിരുന്നു പാര്‍ത്ഥന്റെ മനം നിറയെ. ന്യൂയോര്‍ക്ക് കേന്ദ്രമായി നായര്‍ ബനവെലന്റ് അസോസിയേഷന്‍ രൂപീകരിച്ചപ്പോള്‍ പ്രാര്‍ത്ഥനാ ഗീതം പാടികൊണ്ടായിരുന്നു അവിടെ പൊതുരംഗത്തേയ്ക്കുള്ള പ്രവേശനം പിന്നീട് ഹൈന്ദവസംഘടനകള്‍ക്കും സമ്മേളനങ്ങള്‍ക്കും അവിഭാജ്യഘടകമായി പാര്‍ത്ഥസാരഥി മാറി. ന്യൂയോര്‍ക്ക് വൈറ്റ് പഌയിന്‍സില്‍ സന്നിധാനം എന്ന് പേരിട്ടിരിക്കുന്ന പാര്‍ത്ഥസാരഥിയുടെ വീട്  പൂജകളും ഹോമങ്ങളും സത്സംഗങ്ങളും നടക്കുന്ന കേന്ദ്രമായിമാറി.
സ്വാമി സത്യാനന്ദസരസ്വതി, സ്വാമി സച്ചിദാനന്ദ, സ്വാമി ബോധിതീര്‍ത്ഥ, ശബരിമല തന്ത്രി രാജീവ് കണ്ഠരര് എന്നിവരൊക്കെ ഇവിടെയെത്തി ഗണപതിഹോമം കഴിച്ചിട്ടുണ്ടെന്നു പറയുമ്പോള്‍ പാര്‍ത്ഥസാരഥിയുടെ കണ്ണില്‍ ഭക്തിയുടെ നിഴലാട്ടം കാണാം. ആത്മീയ ആചാര്യന്മാര്‍ക്ക് മാത്രമല്ല  അമേരിക്കയിലെത്തിയിരുന്ന തകഴി, പ്രേംനസീര്‍, മധു, ഭരത്‌ഗോപി, മുരളി തുടങ്ങിയവര്‍ക്കൊക്കെ വാസസ്ഥാനം കൂടിയായിരുന്നു സന്നിധാനം.
തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നപേരില്‍ പ്രശസ്തരായിരുന്ന ലളിത, പത്മിനി, രാഗിണിമാരില്‍ പത്മിനിയുടെ ഭര്‍ത്താവ് രാമചന്ദ്രന്‍ മരിച്ചത് അമേരിക്കയില്‍വച്ചായിരുന്നു. മരിച്ചാല്‍ ചെയ്യേണ്ട കര്‍മ്മങ്ങളെക്കുറിച്ച് ആര്‍ക്കും ഒന്നും അറിയാന്‍ കഴിയാതിരുന്നത് എല്ലാവരിലും വലിയ വിഷമം സൃഷ്ടിച്ചു. പാര്‍ത്ഥസാരഥി ഇതിന് പരിഹാരം കണ്ടത് ആചാരാനുഷ്ഠാനങ്ങള്‍ സ്വയം ഹൃദിസ്തമാക്കികൊണ്ടാണ്. ഇന്ന് അമേരിക്കയില്‍ എവിടെ ഒരു മലയാളി ഹിന്ദു മരിച്ചാലും ആദ്യം വിളിക്കുപ പാര്‍ത്ഥസാരഥിയെയാണ്. വിവാഹം നിശ്ചയിക്കുമ്പോഴും കര്‍മ്മിയായി പാര്‍ത്ഥനെതന്നെ ലഭിക്കുമോ എന്നാവും ചിന്തിക്കുന്നത്.
ഹഡ്‌സണ്‍ നദിക്കരയില്‍ ഹൈന്ദവ ആചാരപ്രകാരം പാര്‍ത്ഥസാരഥിയുടെ നേതൃത്വത്തില്‍ ബലികര്‍മ്മങ്ങള്‍ നടന്നപ്പോള്‍ അത് അമേരിക്കയില്‍ നടക്കുന്ന ആദ്യ വാവുബലിയായി. കേരളത്തില്‍ രാമായണമാസാരണത്തിന് ആഹ്വാനമുണ്ടായപ്പോള്‍ അമേരിക്കയില്‍ അത് നടപ്പാക്കാന്‍ മുന്നിട്ടിറങ്ങി. ഇന്ന് അവിടെയുള്ള മലയാളി ഹിന്ദു സ്ത്രീകളില്‍ 90 ശതമാനവും നല്ലരീതിയില്‍ രാമായണം വായിക്കുന്നവരാണെന്ന് അഭിമാനത്തോടെ പറയാന്‍ പാര്‍ത്ഥനു കഴിഞ്ഞു.  ന്യൂയോര്‍ക്കിലെ പാര്‍ത്ഥസാരഥിയുടെ വീട്ടില്‍ മണ്ഡവ്രതകാലത്ത് നടക്കുന്ന അയ്യപ്പഭജന മലയാളികളുടെ ആത്മാത്മിക കൂട്ടായ്മയായി മാറി. മാല ധരിച്ച് വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി അമേരിക്കയില്‍ നിന്ന് സംഘത്തെ നയിച്ച് എല്ലാവര്‍ഷവും ശബരിമലയിലേക്ക് പോകുന്നതിനും തുടക്കമായി. കാല്‍ നൂറ്റാണ്ടിലേറെയായി അത് തുടരുന്നു.
അയ്യപ്പ ധര്‍മ്മവും സംസ്‌കാരവും ലോകമെങ്ങും പ്രചരിപ്പിക്കുന്ന എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വേള്‍ഡ് അയ്യപ്പാ ട്രസ്റ്റ് ഇന്ന് അറിയപ്പെടുന്ന സംഘടനയാണ്. ഹൈന്ദവ ആചാരാനുഷ്ഠാനങ്ങള്‍ പിതൃതലമുറയിലേക്ക് പകര്‍ന്നുകൊടുക്കുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിവയ്യക്ക് മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിന്റെ പ്രവര്‍ത്തനം മാതൃകാ പരമാണ്.
മികച്ച ഗായകന്‍ കൂടിയായ പാര്‍ത്ഥസാരഥി അയ്യപ്പ ധര്‍മ്മ പ്രചരണത്തിനായി നിരവധി കാസറ്റുകളും ഇറക്കിയിട്ടുണ്ട്. അമേരിക്കയില്‍ ജീവിക്കുന്ന മലയാളി കുട്ടികള്‍ക്ക് പഠിക്കാനായി സന്ധ്യാനാമങ്ങള്‍ ഇംഗ്ലീഷിലേക്ക് ട്രാന്‍സ് സ്‌ക്രിപ്റ്റ് ചെയ്തിറക്കുകയും ചെയ്തു.
മലയാളികളില്‍ പലരും അമേരിക്കയില്‍ ചെന്നാല്‍ പേരില്‍ മാറ്റം വരുത്തുക പതിവാണ്. സായാപ്പിന് വഴങ്ങാത്ത പേരായതിനാലാണ്. പക്ഷേ പാര്‍ത്ഥസാരഥി ഏക മകന് ഇട്ടിരിക്കുന്ന പേര് സ്വാമി അയ്യപ്പന്‍ എന്നും. വെറും അയ്യപ്പനല്ല. സ്വാമി അയ്യപ്പന്‍ എന്നുതന്നെയാണ്. അമേരിക്കയില്‍ ജനി മകന്റെ ഔദേ്യാഗിക നാമം.
അയ്യപ്പ ഭക്തിയിലും വിശ്വാസത്തിലും ലയിച്ചു ജീവിക്കുന്ന പാര്‍ത്ഥസാരഥി അമേരിക്കന്‍ മലയാളികള്‍ക്ക് ഗുരുസ്വാമിയാണ്. പരസ്പരം പറയുന്നതും അഭിസംബോധനം ചെയ്യുന്നതുമെല്ലാം ഗുരുസ്വാമി എന്നുതന്നെ.

പി ശ്രീകുമാര്‍

No comments:

Post a Comment