Monday, September 21, 2015

ഇത് രാമന്‍നായര്‍
എന്റെ മുത്തച്ഛന്‍, അമ്മയുടെ അച്ഛന്‍. നാട്ടുകാര്‍ക്കൊപ്പം ഞങ്ങളും അമ്മാവനെന്നു വിളിക്കുന്ന സ്വന്തം അപ്പൂപ്പന്‍
വയസ്സിന്റെ കാര്യത്തില്‍ സെഞ്ച്വറി പിന്നിട്ടിട്ട് നാലു വര്‍ഷം കഴിഞ്ഞു.
കോട്ടയം പുതുപ്പള്ളി വെട്ടത്തുകവലയിലെ പുതിയവീടെന്ന പഴയ കുടുംബവീട്ടില്‍ പത്തര പതിറ്റാണ്ടിന്റെ ഓര്‍മ്മകളുമായി കഴിയുന്നു.
കാഴ്ചക്കല്പം മങ്ങല്‍, നടത്തിത്തിനിത്തിരി പ്രയാസം.

കൃഷിക്കാരനായിരുന്നതിന്റെ നന്മ മുഴുവന്‍ മനസ്സിലും  ശരീരത്തിലും ഉണ്ട്. ആശുപത്രിയുടെ തിണ്ണ കയറേണ്ടി  വന്നിട്ടേയില്ല. കുടുംബവീട്ടിലല്ലാതെ അന്തി ഉറങ്ങിയിട്ടേയില്ല

നാലു കിലോമീറ്റര്‍ അകലെയുള്ള മകളുടെ വീട്ടില്‍ അതായത് ഞങ്ങളുടെ വീട്ടില്‍ വര്‍ഷത്തിലൊന്ന് തീര്‍ച്ചയായും എത്തും. വിഷു ദിവസം. കൈനീട്ടം തരാന്‍.  രാവിലെ പത്തു മണിയോടെ എത്തും. നടന്നാണ് വരവ്. റോഡ് വക്കിലെ മരങ്ങളായിരുന്നു ദിശാ സൂചികകള്‍. അഞ്ചു വര്‍്ഷം മുമ്പ് എത്തിയത് വൈകി. റോഡ് വീതികൂട്ടാന്‍ മരങ്ങള്‍ മുറിച്ചതിനാല്‍ വഴി തെറ്റി.

എറികാട്ടെ ചീട്ടുകളി കൂട്ടായ്മയിലെ കുഞ്ഞമ്മാവന്‍. എനിക്കും സഹോദരങ്ങള്‍ക്കും ഗുലാന്‍ പരശിന്റെയും റമ്മിയുടേയും ആദ്യ പാഠങ്ങള്‍ പകര്‍ന്നു തന്ന ഗുരു നാഥന്‍.നാട്ടിലെ കഌബ്ബുകളില്‍ നടക്കുന്ന ചീട്ടുകളി ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുമ്പോള്‍ തുറുപ്പ് കിട്ടാന്‍ ഓര്‍ക്കുന്ന മുഖം.

നാലു പതിറ്റാണ്ട് മുന്‍പ് വാര്‍ത്തയുടെ കേഴ്ിവി സുഖം പകര്‍ന്ന അമ്മാവന്റെ വായനയുടെ ഭംഗി വേറൊന്ന്. മലയാള രണ്ടാന മനോരമ തുടങ്ങി, ചീഫ് എഡിറ്റര്‍ കെ എം മാത്യു എന്നു വരെ വായിക്കുമെന്ന് കളിയായി പറയുന്നത് വള്ളി പുള്ളി വിടാതെ വായിക്കുന്നതിനാല്‍. അതും ഉറക്കെ. മറ്റാര്‍ക്കും പത്രം വായിക്കേണ്ട ആവശ്യം വരില്ല. തലക്കെട്ടുകള്‍ വായിച്ച ശേഷം സ്വന്തമായി പറയുന്ന കമന്റുകളായിരുന്നു രസകരം. കരുണാകരന്‍ ഇന്ദിരയെ കാണാന്‍ ദല്‍ഹിക്കു പോയി എന്ന തലക്കെട്ട് വായിച്ചിട്ടുടന്‍ അതേ ശബ്ദത്തില്‍ ക്മന്റു വരും അതുകൊണ്ട് നമുക്കെന്തു നേട്ടമെന്ന്. നിര്‍ദോഷമെങ്കിലും രസകരമായിരിക്കും കമന്റുകള്‍
ഓണത്തിനു കാണാന്‍ പോയപ്പോള്‍ മുഖ്യമന്ത്രിയെ ഒക്കെ വിളിച്ച് ഒരു ചടങ്ങ് സംഘടിപ്പിച്ചാലോ എന്നു തമാശ ചോദിച്ചു. ഉമ്മന്‍ചാണ്ടിയുടെ അച്ഛന്‍ കെ ഒ ചാണ്ടിയുടെ പിതാവ് വി ജെ ഉമ്മനൊപ്പം പ്രവര്‍ത്തിച്ചതിന്റെ ഓര്‍മ്മകള്‍ ഒളിമങ്ങാതെ വിവരിക്കലായിരുന്നു മറുപടി






No comments:

Post a Comment