Saturday, November 10, 2018


അയോധ്യ 
കാത്തിരിക്കുന്നു

 പി. ശ്രീകുമാര്‍

അവതാര ലക്ഷ്യമായ രാവണനിഗ്രഹത്തിയി ശ്രീരാമന്‍ നടത്തിയ വനയാത്രാ വഴിയിലൂടെ  ഒരു പുനര്‍യാത്രയിലാണ് 'ജന്മഭൂമി'. അയോധ്യ മുതല്‍ ലങ്ക വരെയുള്ള രാമപഥത്തിലെ ഇന്നത്തെ കാഴ്ചകള്‍ പുസ്തക രൂപത്തിലാക്കുന്നതിനുവേണ്ടിയാണ് ഈ യാത്ര. ഈ ആവശ്യത്തിനാണ് കഴിഞ്ഞ മാസം  സഹപ്രവര്‍ത്തകന്‍ അശോക് കുറുപ്പിനൊപ്പം രാമജന്മഭൂമിയില്‍ എത്തിയത്.
പൗരാണിക സ്ഥലങ്ങളെക്കാള്‍ ഇന്ന് അയോധ്യയിലെത്തുന്നവരെ ആകര്‍ഷിക്കുന്ന ഇടം കര്‍സേവാപുരമാണ്. രാമക്ഷേത്ര നിര്‍മാണത്തിനുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിവിടെയാണ്. തൊണ്ണൂറുകളില്‍ ആരംഭിച്ച പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്. കര്‍സേവാപുരം മറ്റൊരു തീര്‍ത്ഥാടന കേന്ദ്രമായി മാറിക്കഴിഞ്ഞു. പ്രാര്‍ത്ഥനയ്ക്കായി ഗ്രാമീണര്‍ കൂട്ടത്തോടെയെത്തുന്നു. അയോധ്യ സന്ദര്‍ശിക്കുന്നവര്‍ ക്ഷേത്രനിര്‍മാണം കാണാതെ മടങ്ങാറില്ല.

ലഖ്നൗവില്‍ മുഖ്യമന്ത്രി യോഗി ആദിത്യ നാഥുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അയോധ്യയ്ക്ക് പോകാനായിരുന്നു ഞങ്ങളുടെ തീരുമാനം. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച വൈകിയതിനാല്‍ അയോധ്യയ്ക്കുള്ള ടിക്കറ്റ് മുന്‍കൂട്ടി എടുക്കാനായില്ല.  ബസ്സ്റ്റാന്‍ഡിലെത്തി കിട്ടുന്ന ബസ്സിനു പോകാം എന്ന് തീരുമാനിച്ചു. കിട്ടിയത് ലഖ്നൗ- ഗോരഖ്പൂര്‍ ബസ്സ്. ഫൈസാബാദ് ബൈപ്പാസിലിറക്കാമെന്നും, അവിടെനിന്ന് റിക്ഷാ കിട്ടുമെന്നും കണ്ടക്ടര്‍ പറഞ്ഞതനുസരിച്ച് ബസ്സില്‍ കയറി. രണ്ടര മണിക്കൂര്‍ യാത്ര. ബൈപ്പാസില്‍നിന്ന് ഇലക്ട്രിക് ഓട്ടോയില്‍ അയോധ്യാ നഗരിയിലേക്ക്.

അന്നും ഇന്നും അവര്‍ക്ക് രാമജന്മഭൂമി

നാട്ടുകാരുടെ മനസ്സറിയാന്‍ ഓട്ടോ ഡ്രൈവറോട് രാമക്ഷേത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ''ദീപാവലിക്കുശേഷം പണി തുടങ്ങും'' എന്നായിരുന്നു മറുപടി. എങ്ങനെയെന്ന് ചോദിച്ചപ്പോള്‍ ''കര്‍സേവാ പുരത്ത് ശിലകളെല്ലാം തയ്യാറായി ഇരിപ്പുണ്ട്. കോടതി പറഞ്ഞാല്‍ മാത്രം മതി. കോടതി ഉടന്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ പറയുമെന്നാണ് സന്ന്യാസിമാര്‍ പറയുന്നത്. കര്‍സേവാ പുരത്ത് ആദ്യം പോകാം. ശേഷം ക്ഷേത്രത്തിലും-''  ഡ്രൈവര്‍ വാചാലനായി. ''കോടതി പള്ളി പണിയാന്‍ പറഞ്ഞാലോ'' എന്നു ചോദിച്ചപ്പോള്‍ ''അതിനിവിടെ പള്ളി ഇല്ലായിരുന്നല്ലോ. അതുമല്ല, ഇവിടെ മുസ്ലിങ്ങളും ഇല്ല''എന്നായിരുന്നു ഡ്രൈവറുടെ മറുപടി.

ഈ ഡ്രൈവര്‍ മാത്രമല്ല, അയോധ്യയില്‍ ഞങ്ങള്‍ താമസിച്ച ധര്‍മ്മശാലയുടെ മാനേജരും, ഭക്ഷണം കഴിച്ച ഹോട്ടലിലെ വെയ്റ്ററും, സരയൂ തീരത്ത് തല മുണ്ഡനം ചെയ്യുന്ന ക്ഷുരകനും, കര്‍സേവാ പുരത്തെ ശില്‍പിയും, കുതിരവണ്ടിക്കാരനും പഴക്കച്ചവടക്കാരനുമൊക്കെ പറഞ്ഞത്  ദീപാവലിക്ക് മുന്‍പ് രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്നു തന്നെയാണ്. സുപ്രീം കോടതി അതിന് അനുമതി നല്‍കുമെന്ന ഉറച്ച വിശ്വാസം അയോധ്യാ നിവാസികളുടെ വാക്കുകളില്‍ തെളിഞ്ഞിരുന്നു.  നൂറ്റാണ്ടുകള്‍ നീണ്ട തര്‍ക്കത്തിന് അവസാനമാകുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ട്.

പരിഹരിക്കപ്പെടാത്ത തര്‍ക്കങ്ങളും അവകാശവാദങ്ങളുംകൊണ്ട്  വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും അയോധ്യ ശാന്തമായിരുന്നു. ക്ഷേത്ര നഗരങ്ങളിലെ ആത്മീയ ശാന്തത. ശ്രീരാമ ജന്മത്താല്‍ പുണ്യമായ സാകേതിനെ തഴുകിയൊഴുകുന്ന സരയൂ തീരത്തെ സ്നാനഘട്ടങ്ങള്‍, ലക്ഷ്മണ്‍ ഗഡി , ഹനുമാന്‍ ഗഡി, കനക്ഭവന്‍, സീതാരസോയി, തീര്‍ത്ഥ് കാ താകൂര്‍, ഇനിയും പണി പൂര്‍ത്തിയാകാത്ത രാമജന്മഭൂമി ക്ഷേത്രം എന്നിവിടങ്ങളില്‍ രാമന്റെ സ്മരണ തുടിക്കുന്നു. പൂര്‍വ്വവൈഭവത്തിന്റെ നിഴല്‍ മാത്രമാണ് ഇന്ന് അയോധ്യ. എങ്കിലും ആയിരക്കണക്കിന് സഞ്ചാരികളെയും തീര്‍ത്ഥാടകരെയും ഈ പുണ്യനഗരി ആകര്‍ഷിക്കുന്നു.

സാക്ഷാല്‍ വൈവസ്വത മനു  സ്ഥാപിച്ചതാണ്  കോസല രാജ്യത്തിന്റെ  തലസ്ഥാനമായിരുന്ന അയോധ്യ.  സൂര്യവംശ ചക്രവര്‍ത്തിമാരുടെ തലസ്ഥാനം. അയോധ്യ എന്ന വാക്കിന്റെ അര്‍ത്ഥം ആര്‍ക്കും ജയിക്കാനാകാത്തത് എന്നാണ്.  രാമപുത്രന്‍ ലവന്‍ ആണ്  ഇവിടെ രാമജന്മഭൂമി ക്ഷേത്രം പണികഴിപ്പിച്ചത്. പിന്നീടത് വിക്രമാദിത്യനും ഗഡ്വാള്‍ രാജാക്കന്മാരും പുനര്‍നിര്‍മിച്ചു.

പൂവും പ്രസാദവും കുങ്കുമക്കുറികളും
1528 ല്‍ ബാബര്‍ എന്ന മുഗള്‍ ആക്രമണകാരി അത് തകര്‍ത്തു അടിമത്ത സ്മാരകം പണിതു.  ബാബറിന്റെ പിന്‍ഗാമികള്‍  തീവ്രവാദ മതത്തിന്റെ ക്രൂരമുഖം ലോകത്തിനു കാണിച്ചു കൊടുത്തു. 1853-55 കാലഘട്ടത്തില്‍ വലിയൊരു കലാപം തന്നെ പൊട്ടിപ്പുറപ്പെട്ടു. പിന്നീട് അടച്ചു പൂട്ടപ്പെട്ട ക്ഷേത്രത്തില്‍ പൂജ ചെയ്യാന്‍ അനുവദിക്കണമെന്ന്, 1885 ഇല്‍ രഘുവീര്‍ ദാസ് എന്ന പുരോഹിതന്‍ ഹര്‍ജ്ജി നല്‍കിയെങ്കിലും, ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള വൈരം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ബ്രിട്ടിഷ് കോടതി അനുമതി നിഷേധിച്ചു.  ബ്രിട്ടീഷുകാര്‍ക്കെതിരെ സമരമുഖത്ത് ഒന്നിച്ച സമയത്തും അയോധ്യയുടെ പേരില്‍ ഹിന്ദു മുസ്ലീം സംഘര്‍ഷങ്ങള്‍ പതിവായിരുന്നു.
1934 -ല്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥനയില്‍ മുഴുകിയ ആറു പേരെ മുസ്ലീങ്ങള്‍ ക്ഷേത്രത്തിനുള്ളില്‍ വധിക്കുകയും, ക്ഷേത്ര ഗോപുരം തകര്‍ക്കുകയും ചെയ്തു. മുസ്ലീങ്ങളെ സത്യം ബോധിപ്പിച്ച് ക്ഷേത്രനിര്‍മ്മാണത്തിന് പ്രേരിപ്പിച്ച അമീര്‍ അലിയെയും, രാമചന്ദ്രദാസ് എന്ന പുരോഹിതനെയും ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്തു. 1949 ല്‍ വീണ്ടും രാമവിഗ്രഹം പ്രതിഷ്ടിച്ചു. 1950 -ല്‍ പൂജ ചെയ്യാന്‍ അനുമതി ചോദിച്ച ഗോപാല്‍ സിംഗ് വിശാരാദ് എന്ന പുരോഹിതന്‍  മുസ്ലീങ്ങളാല്‍ കൊല്ലപ്പെട്ടു. 1959 -ല്‍ നീംഗോരികള്‍ എന്ന ഗോത്രവര്‍ഗക്കാരും, 1961 -ല്‍ വഖഫ് ബോര്‍ഡും ക്ഷേത്രത്തിന്റെ അവകാശം ഉന്നയിച്ച് കേസ് ഫയല്‍ ചെയ്തു. 1984 -ല്‍ വിശ്വഹിന്ദു പരിഷത് കേസ് ഫയല്‍ ചെയ്യുകയും, 1989 -ല്‍ ക്ഷേത്രനിര്‍മ്മാണത്തിനായി ധനസമാഹരണം നടത്തുകയും ചെയ്തു.  പള്ളി  നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലം നല്‍കാമെന്ന് വ്യവസ്ഥ മുന്നോട്ടു വെക്കുകയും ചെയ്തു. അയോധ്യ രാമക്ഷേത്രം തന്നെ എന്നതിന്റെ വ്യക്തമായ രേഖകള്‍ വിശ്വഹിന്ദുപരിഷത്ത് 1990 ഇല്‍ കോടതിയില്‍ ഹാജരാക്കി. ഇതെല്ലാം ചെയ്തിട്ടും മതഭ്രാന്തിനു അടിമപ്പെട്ടവര്‍ വര്‍ഗീയകലാപങ്ങള്‍ വഴി ഈ മണ്ണിനെ കലുഷിതമാക്കുക എന്ന ഉദ്ദേശത്തോടെ  ക്ഷേത്രനിര്‍മാണത്തെ എതിര്‍ത്തു നിന്നു. തങ്ങളുടെ ഭാഗത്താണ് തെറ്റ് എന്നറിഞ്ഞിട്ടും തിരുത്താന്‍ തയ്യാറല്ലായിരുന്നു.



നീണ്ടകാലത്തെ യുദ്ധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും നിയമനടപടികള്‍ക്കും ലക്ഷക്കണക്കിന് ബലിദാനങ്ങള്‍ക്കും ശേഷം 1992- ല്‍ നടന്ന കര്‍സേവയില്‍ ആ ദേശീയ കളങ്കം നീങ്ങി. അന്നുമുതല്‍ താല്‍കാലിക രാമക്ഷേത്രത്തില്‍ പൂജയും ആരാധനയും ദര്‍ശനവും മുടങ്ങാതെ നടക്കുന്നു. കര്‍ശന പരിശോധനകളോടെയാണ് ഭക്തരെ പ്രവേശിപ്പിക്കുന്നത്. ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ നടന്നുവേണം ഇവിടെയെത്താന്‍. രാമമന്ത്രങ്ങള്‍ മുഴങ്ങുന്ന വഴിനീളെ ഭക്തരെ കാത്തിരിക്കുന്നത് പൂവും പ്രസാദവും കുങ്കുമക്കുറിയും. സുരക്ഷാ സൈനികര്‍ അതീവ ജാഗ്രതയോടെ കാവല്‍നില്‍പ്പുണ്ട്.

തീര്‍ഥാടകര്‍ക്കും സഞ്ചാരികള്‍ക്കും പ്രിയപ്പെട്ട ഇടമാണ് ഹനുമാന്‍ ഗഡി.  അയോധ്യാനഗരത്തിന്റെ മധ്യഭാഗത്തായാണ് നാലുവശങ്ങളും ചുറ്റപ്പെട്ട  കോട്ടയ്ക്കുള്ളിലെ ഹനുമാന്‍ ക്ഷേത്രം.  76 പടികള്‍ കയറിയാല്‍ പ്രധാന ക്ഷേത്രത്തിന്റെ മുന്നിലെത്താം. ഹനുമാന്റെ മാതാവായ അഞ്ജനയുടെ  വലിയ പ്രതിമ. അവരുടെ മടിയില്‍ ഇരിക്കുന്നു പുത്രനായ ഹനുമാന്‍. വിശ്വാസമനുസരിച്ച് അയോധ്യയെ സംരക്ഷിക്കാനായി ഹനുമാന്‍ ക്ഷേത്രത്തിനുള്ളിലെ ഗുഹയിലാണ് താമസിച്ചിരുന്നതത്രേ. ഇപ്പോഴും ഇവിടെ ഹനുമല്‍ സാന്നിധ്യമുണ്ടന്ന് സങ്കല്‍പ്പം.

ശ്രീരാമന്‍ അശ്വമേധ യാഗം നടത്തിയ ഇടമാണ് തീര്‍ത്ഥ് കാ താകൂര്‍. ഇവിടെ ആരാധിക്കുന്നതും ശ്രീരാമനെയാണ്. സരയൂ നദിയുടെ തീരത്താണ് കറുത്ത കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം. രാമന്റെയും സഹോദരന്മാരായ ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്നന്‍ തുടങ്ങിയവരുടെയും അനേകം പ്രതിഷ്ഠകള്‍ കാണാം. രാമന്റെ വളര്‍ത്തമ്മയായ കൈകേയി സീതാ ദേവിക്ക് സമ്മാനമായി നിര്‍മ്മിച്ചു നല്‍കിയ കനക് ഭവന്‍ ആണ് മറ്റൊരു കേന്ദ്രം. അയോധ്യയിലെ ഏറ്റവും പഴയതും, ഇപ്പോഴും നിലനില്‍ക്കുന്നതുമായ  ക്ഷേത്രമാണ് കനക്ഭവന്‍. ഇവിടെയും രാമന്റെയും സീതയുടെയും ഒട്ടേറെ പ്രതിമകള്‍ കാണാം.

 രാമനുമായി ബന്ധപ്പെട്ട അയോധ്യയിലെ മറ്റൊരു സ്ഥലമാണ് ഗുപ്തര്‍ ഘട്ട്. ഇവിടെവച്ചാണ് രാമന്‍ സരയുവിന്റെ ആഴങ്ങളിലേക്ക് പോയതും, സ്വര്‍ഗ്ഗാരോഹണം നടത്തിയതും എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ  ചെയ്ത തെറ്റുകളില്‍നിന്ന് മോചനം നേടി മോക്ഷഭാഗ്യം ആഗ്രഹിച്ചാണ് വിശ്വാസികള്‍ ഈ പവിത്രമായ സ്ഥലത്ത് എത്തുക. സരയൂതീരത്തെ മറ്റൊരു ക്ഷേത്രമാണ് നാഗേശ്വര്‍ നാഥ്. ശ്രീരാമ പുത്രന്‍ കുശന്‍ നാഗകന്യകയ്ക്കായി പണികഴിപ്പിച്ച ക്ഷേത്രം.  മണിപര്‍വതമാണ് അയോധ്യയിലെ മറ്റൊരു ആകര്‍ഷക കേന്ദ്രം.  സ്വയംവര സമയത്ത് ജനക മഹാരാജാവ് നല്‍കിയ സ്വര്‍ണ്ണങ്ങളും രത്‌നങ്ങളും ഉള്‍പ്പെടെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ഒരു മലയോളം ഉണ്ടായിരുന്നു. അതാണ് 65 അടി ഉയരമുള്ള മണി പര്‍വതം എന്നാണ് വിശ്വാസം. മലമുകളില്‍ ചെറിയൊരു ക്ഷേത്രവുമുണ്ട്. വര്‍ഷകാലത്ത് രാമനും സീതയും ഈ മലമുകളിലെത്തി ഊഞ്ഞാലാടുമത്രേ.

മൗനം ഭഞ്ജിക്കുന്ന രാമശിലകള്‍

പൗരാണിക സ്ഥലങ്ങളെക്കാള്‍ ഇന്ന് അയോധ്യയിലെത്തുന്നവരെ ആകര്‍ഷിക്കുന്ന ഇടം കര്‍സേവാപുരമാണ്. രാമക്ഷേത്ര നിര്‍മാണത്തിനുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിവിടെയാണ്. തൊണ്ണൂറുകളില്‍ ആരംഭിച്ച പ്രവൃത്തികള്‍ അവസാന ഘട്ടത്തിലാണ്. കര്‍സേവാപുരം മറ്റൊരു തീര്‍ത്ഥാടന കേന്ദ്രമായി മാറിക്കഴിഞ്ഞു. പ്രാര്‍ത്ഥനയ്ക്കായി ഗ്രാമീണര്‍ കൂട്ടത്തോടെയെത്തുന്നു. അയോധ്യ സന്ദര്‍ശിക്കുന്നവര്‍ ക്ഷേത്രനിര്‍മാണം കാണാതെ മടങ്ങാറില്ല.

അറുപത് സെന്റ് സ്ഥലത്തിന്റെ ഒരു ഭാഗത്ത് രാമജന്മഭൂമി പ്രക്ഷോഭകാലത്ത് കേരളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍നിന്ന് എത്തിച്ച പൂജിച്ച ശിലകള്‍ അടുക്കിവച്ചിരിക്കുന്നു. കൊത്തിയെടുത്ത തൂണുകളും ശ്രീകോവിലിനായുള്ള മാര്‍ബിളുകളും കൂട്ടിവെച്ചിരിക്കുകയാണ്. രാജസ്ഥാനില്‍നിന്നുള്ള മണല്‍ക്കല്ലുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മാണം. ക്ഷേത്രത്തിനാവശ്യമായ 212 സ്തംഭങ്ങള്‍ ഏറെക്കുറെ പൂര്‍ണ്ണമായും നിര്‍മ്മിച്ചുകഴിഞ്ഞു. രാമക്ഷേത്രത്തിന്റെ മാതൃകയും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

''കോടതി വിധിക്ക് കാത്തിരിക്കുകയാണ്. അനുകൂലമാകുമെന്ന് ഉറച്ച വിശ്വാസമുണ്ട്.'' നിര്‍മാണത്തിന് മേല്‍നോട്ടം നല്‍കുന്ന ഹനുമാന്‍ യാദവിന്റെ വാക്കുകളിലും ദീപാവലിക്ക് മുന്‍പ് ശുഭ വാര്‍ത്ത വരുമെന്ന പ്രതീക്ഷയായിരുന്നു. ശബരിമല ക്ഷേത്രത്തിലെ യുവതീ പ്രവേശം, സ്വവര്‍ഗ്ഗരതി, വിവാഹേതര ബന്ധം എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് മുഖ്യപരിഗണന നല്‍കിയ സുപ്രീം കോടതി അയോധ്യാ കേസ് അലക്ഷ്യമായി മാറ്റിവച്ചപ്പോള്‍ തകര്‍ന്നത് ഇവരുടെയൊക്കെ പ്രതീക്ഷയാണ്. ഇവിടെ തുടങ്ങുന്നു പുതിയൊരു പ്രതിഷേധ പര്‍വം.

                                   



പി ശ്രീകുമാര്‍