Monday, August 27, 2018

രാമന്റെ വഴിയേ......

രാമന്റെ വഴിയേ.......

പി ശ്രീകുമാര്‍ 




ശ്രീരാമദേവനുമപ്പോളുരചെയ്തു:
'തേരില്‍ കരേറുക സീതേ!വിരവില്‍ നീ
നേരമിനിക്കളഞ്ഞീടരുതേതുമേ'
സുന്ദരിവന്ദിച്ചു തേരില്‍ക്കരേറിനാ-
ളിന്ദിരാവല്ലഭനാകിയ രാമനും
മാനസേ ഖേദം കളഞ്ഞു ജനകനെ
വീണു വണങ്ങി പ്രദക്ഷിണവും ചെയ്തു
താണുതൊഴുതുടന്‍ തേരില്‍ കരേറിനാന്‍;
ബാണചാപാസി തൂണീരാദികളെല്ലാം
കൈക്കൊണ്ടു വന്ദിച്ചു താനും കരേറിനാന്‍
ലക്ഷ്മണനപ്പോള്‍, സുമന്ത്രരുമാകുലാല്‍
ദു:ഖേന തേര്‍ തെളിച്ചീടിനാന്‍, ഭൂപനും
നില്‍ക്കുനില്‍ക്കെന്നു ചൊന്നാന്‍ ,രഘുനാഥനും
ഗച്ഛഗച്ഛേതിവേഗാലരുള്‍ ചെയ്തിതു:
നിശ്ചലമായിതു ലോകവുമന്നേരം
രാജീവലോചനന്‍ ദൂരെ മറഞ്ഞപ്പോള്‍
രാജാവു മോഹിച്ചുവീണിതേ ഭൂതലേ
സ്ത്രീബാലവൃദ്ധാവധി പുരവാസികള്‍
താപം മുഴുത്തു വിലപിച്ചു പിന്നാലെ
'തിഷ്ഠ!തിഷ്ഠപ്രഭോ! രാമ! ദയാനിധേ!

ദശരഥന്റെ കല്പനപ്രകാരം സുമന്ത്രര്‍ രഥം തയ്യാറാക്കി. ശ്രീരാമനും സീതയും ലക്ഷ്മണനും തേരില്‍ കയറിയപ്പോള്‍ ദശരഥന്‍, ''നില്‍ക്കൂ നില്‍ക്കൂ'' എന്ന് വിളിച്ചു പറഞ്ഞു. ''പോകൂ, പോകൂ'' എന്ന് ശ്രീരാമനും. രഥം അതിവേഗത്തില്‍ പാഞ്ഞു. ''ഹേ പ്രഭോ, നില്‍ക്കൂ, അങ്ങയെക്കാണാതെ ഞങ്ങള്‍ ജീവിക്കുന്നതെങ്ങനെ''യെന്നു പറഞ്ഞ് ജനങ്ങളെല്ലാം കരഞ്ഞുകൊണ്ട് പിന്നാലെ ഓടി. ' അന്ന് വൈകുന്നേരം അവര്‍ തമസാനദിയുടെ തീരത്തെത്തി. രാത്രി ജലം മാത്രം കഴിച്ച് ഉപവസിച്ചുകൊണ്ട് അവിടെ വസിച്ചു.  അയോദ്ധ്യാവാസികളും ഉറക്കമായി. നേരം പുലരാറായപ്പോള്‍ ഉറങ്ങുന്ന അയോദ്ധ്യാവാസികള്‍ ഉണരുന്നതിനുമുമ്പ് രഥം തയ്യാറാക്കാന്‍ രാമന്‍ ആവശ്യപ്പെട്ടു. ഈ പാവങ്ങള്‍ കൂടെവന്നാല്‍ വളരെ കഷ്ടപ്പെടും. രഥത്തില്‍ രാമലക്ഷ്മണന്മാരും സീതയും കയറി. ആദ്യം അയോദ്ധ്യയുടെ നേര്‍ക്ക് ഓടിച്ചു. പിന്നെ തിരിച്ച് കാട്ടിലേക്കുള്ള വഴിയേ അതിവേഗം പായിച്ചുവിട്ടു.




രാമന്റെ മറ്റൊരു അയനത്തിന്, ജീവിത 
യാത്രയക്ക് തുടക്കമായിരുന്നു അത്.
 ശ്രീരാമന്റെ ജീവിതത്തില്‍ നാല് 
യാത്രകളാണുള്ളത്. വിദ്യാഭ്യാസ 
കാലത്ത് വസിഷ്ഠ മഹര്‍ഷി യുടെ നിര്‍ദ്ദേശ
പ്രകാരമുള്ള പഠനയാത്രയായിരുന്നു ആദ്യത്തേത്. വിശ്വാമിത്രനൊപ്പമായിരുന്നു രണ്ടാമത് യാത്ര. മഹര്‍ഷി മാരുടെ യാഗം മുടക്കുന്ന 
അസുരന്മാരെ ഇല്ലാതാക്കാന്‍ അയോധ്യയില്‍നിന്ന് സീതാദേവിയുടെ ജന്മസ്ഥലമായ ജനകപുരി (നേപ്പാള്‍)യിലേക്ക്. താടകാ നിഗ്രഹവും സീതാ സ്വയംവരവും ഈ യാത്രയില്‍. 14 വര്‍ഷം നീണ്ട കാനന വാസയാത്രയാണ് മൂന്നാമത്തേത്. രാജാവ് എന്ന നിലയില്‍ നടത്തിയ 
തീര്‍ത്ഥയാത്ര നാലാമത്തേതും.


    അവതാര ലക്ഷ്യമായ രാവണ നിഗ്രഹത്തിനായുള്ള വനയാത്ര  തന്നെയാണ് രാമന്റെ  അയനങ്ങളില്‍ പ്രധാനം. അയോധ്യ മുതല്‍ ലങ്ക     വരെ ആ യാത്രയില്‍ രാമന്‍ പിന്നിട്ട വഴിയിലൂടെ  ഒരു പുനര്‍യാത്ര. ഇന്നത്തെ
കാഴ്ചകള്‍ക്കായി.






അയോധ്യ


പരിഹരിക്കപ്പെടാത്ത തര്‍ക്കങ്ങളും അവകാശവാദങ്ങളും കൊണ്ട്  വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും അയോധ്യ ശാന്തമാണ്. സാധാരണ ക്ഷേത്ര നഗരങ്ങളിലെ ആത്മീയ ശാന്തത. ശ്രീരാമ ജന്മത്താല്‍ പുണ്യമായ സാകേതിനെ തഴുകി ഒഴുകുന്ന സരയൂ തീരത്തെ സ്ഥാനഘട്ടങ്ങള്‍, ഇനിയും പണി പൂര്‍ത്തിയാകാത്ത രാമജന്മഭൂമി ക്ഷേത്രം, ലക്ഷ്മണ ഗഡീ , ഹനുമാന്‍ ഗഡി, കനകഭവന്‍ , സീതാരസോയി, തീര്‍ത്ഥ്്് കാ താകൂര്‍ എന്നിവ  രാമന്റെ സ്മരണ തുടിക്കുന്നതാണ്. പൂര്‍വ്വ വൈഭവത്തിന്റെ നിഴല്‍ മാത്രമാണ് ഇന്ന് അയോധ്യ. എങ്കിലും ആയിരക്കണക്കിന് സഞ്ചാരികളെയും തീര്‍ത്ഥാടകരെയും ഈ പുണ്യ നഗരി ആകര്‍ഷിക്കുന്നു.
സാക്ഷാല്‍ മനു മഹാരാജാവ് സ്ഥാപിച്ചതാണ്  കോസല രാജ്യത്തിന്റെ  തലസ്ഥാനമായിരുന്ന അയോധ്യ.  സൂര്യവംശ ചക്രവര്‍ത്തിമാരുടെ തലസ്ഥാനം.അയോധ്യ എന്ന വാക്കിന്റെ അര്‍ത്ഥം ആര്‍ക്കും ആക്രമിക്കാനാകാത്തതും ആര്‍ക്കും ജയിക്കാനാകാത്തതും എന്നാണ്.  രാമപുത്രന്‍ ലവന്‍ ആണ്  ഇവിടെ രാമജന്മഭൂമി ക്ഷേത്രം പണികഴിപ്പിച്ചത്. പിന്നീടത് വിക്രമാദിത്യനും ഗാഡ്വാള്‍ രാജാക്കന്മാരും പുനര്‍ നിര്‍മിച്ചു. 1528 ല്‍ ബാബര്‍ എന്ന മുഗള്‍ ആക്രമണകാരി അത് തകര്‍ത്ത് അടിമത്ത സ്മാരകം പണിതു. നീണ്ട കാലത്തെ യുദ്ധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും നിയമ നടപടികള്‍ക്കും ലക്ഷകണക്കിന് ബലി ദാനങ്ങള്‍ക്കും ശേഷം 1992 ല്‍ കര്‍സേവകന്മാര്‍ ആ ദേശീയ കളങ്കം തുടച്ചുമാറ്റി. താല്‍കാലിക രാമജന്മഭൂമി ക്ഷേത്രത്തില്‍ പൂജയും ആരാധനയും ദര്‍ശനവും മുടങ്ങാതെ നടക്കുന്നു.
തീര്‍ഥാടകര്‍ക്കും സഞ്ചാരികള്‍ക്കും പ്രിയപ്പെട്ട ഇടമാണ് ഹനുമാന്‍ ഗര്‍ഹി.  അയോധ്യ നഗരത്തിന്റെ മധ്യ ഭാഗത്തായാണ് നാലുവശങ്ങളും ചുറ്റപ്പെട്ട  കോട്ടക്കുള്ളിലെ ഹനുമാന്‍ക്ഷേത്രം.
76 പടികള്‍ കയറിയാല്‍ പ്രധാന ക്ഷേത്രത്തിന്റെ മുന്നില്‍ എത്താം. ഹനുമാന്റെ മാതാവായ അഞ്ജനയുടെ  വലിയ പ്രതിമ. അവരുടെ മടിയില്‍ ഇരിക്കുന്ന പുത്രനായ ഹനുമാന്‍.  അയോധ്യയെ സംരക്ഷിക്കുവാനായി ഹനുമാന്‍ ഇവിടെ ക്ഷേത്രത്തിനുള്ളിലെ ഗുഹയില്‍ ആണ് താമസിച്ചിരുന്നത്. ഇപ്പോഴും ഇവിടെ ഹനുമാന്‍ സാന്നിധ്യം ഉണ്ടന്ന് സങ്കല്പം.
ശ്രീരാമന്‍ പ്രസിദ്ധമായ അശ്വമേഥ യാഗം നടത്തിയ ഇടമാണ് തീര്‍ത്ഥ്്് കാ താകൂര്‍.  സരയൂ നദിയുടെ തീരത്താണ് കറുത്ത കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം. രാമന്റെയും സഹോദരന്‍മാരായ ലക്ഷമണന്‍, ഭരതന്‍, സുശ്രുതന്‍ തുടങ്ങിയവരുടെ അനേകം പ്രതിഷ്ഠകള്‍ കാണാന്‍ സാധിക്കും.
രാമന്റെ വളര്‍ത്തമ്മയായ കൈകേയി സീതാ ദേവിക്ക് സമ്മാനമായി നിര്‍മ്മിച്ച് നല്കിയ കനക് ഭവന്‍ ആണ് മറ്റൊരു കേന്ദ്രം.. അയോധ്യയിലെ ഏറ്റവും പഴയ ക്ഷേത്രമാണ് കനക്ഭവന്‍. സ്വര്‍ണ്ണ കിരീടം ധരിച്ച രാമന്റെയും സീതയുടെയും മനോഹര ചിത്രങ്ങള്‍ കനക് ഭവനില്‍ കാണാന്‍ കഴിയും.
 രാമനുമായി ബന്ധപ്പെട്ട അയോധ്യയിലെ മറ്റൊരു സ്ഥലമാണ് ഗുപ്തര്‍ ഘട്ട്. ഇവിടെ വെച്ചാണ് രാമന്‍ സരയുവിന്റെ ആഴങ്ങളിലേക്ക് പോയതും സ്വര്‍ഗ്ഗാരോഹണം നടത്തിയതും. അതുകൊണ്ടു തന്നെ  ചെയ്ത തെറ്റുകളില്‍ നിന്നും മോചനം നേടി മോക്ഷഭാഗ്യം ആഗ്രഹിച്ചാണ് വിശ്വാസികള്‍  ഈ പവിത്രമായ സ്ഥലത്ത് എത്തുക. സരയൂ നദീതീരത്തെ മറ്റൊരു ക്ഷേത്രമാണ് നാഗേശ്വര്‍ നാഥ്. ശ്രീരാമ പുത്രന്‍ കുശന്‍ നാഗകന്യകയക്കായി പണികഴിപ്പിച്ച ക്ഷേത്രം.  മണിപര്‍വതമാണ് അയോധ്യയിലെ മറ്റൊരു ആകര്‍ഷക കേന്ദ്രം.  സ്വയം വര സമയത്ത് ജനക മഹാരാജാവ് നല്‍കിയ സ്വര്‍ണ്ണങ്ങളും രത്നങ്ങളും ഉള്‍പ്പെടെ വില പിടിപ്പുള്ള സമ്മാനങ്ങള്‍ ഒരു മലയോളം ഉണ്ടായിരുന്നു. അതാണ് 65 അടി ഉയരമുള്ള മണി പര്‍വതം എന്നാണ് വിശ്വാസം. മലമുകളില്‍ ചെറിയൊരു ക്ഷേത്രവുമുണ്ട്്്. വര്‍ഷകാലത്ത് രാമനും സീതയും മലമുകളിലെത്തി ഊഞ്ഞാലാടുമെന്നും കരുതുന്നു. രാമജന്മ ഭൂമി ക്ഷേത്രത്തിന് സമീപമാണ് സീതാ കീ രസോയി. വിവാഹശേഷം സീത രാമനു വേണ്ടി ആദ്യമായി ഭക്ഷണം പാകം ചെയ്തത് ഇവിടെ വച്ചാണ് . സരയൂ നദിയിലെ കുളിക്ക ടവുകളായ രാം കീ പൈദിയും സന്ദര്‍ശിക്കാവുന്നതാണ്.. രാമന്റെ പുത്രനായ കുശന്‍ നിര്‍മ്മിച്ചതായി കരുതപ്പെടുന്ന നാഗേശ്വര്‍നാഥ് ക്ഷേത്രം, ചക്രഹര്‍ജി വിഷ്ണു ക്ഷേത്രം, രാമായണത്തിന് പുതിയ ഭാഷ്യം രചിച്ച തുളസിദാസിന്റെ സ്മരണയ്ക്കായി നിര്‍മ്മിച്ച തുളസി സ്മാരക് ഭവന്‍ തുടങ്ങി  നിരവധി കാഴ്ചകള്‍ അയോധ്യ ഒരുക്കിവച്ചിട്ടുണ്ട്
 അയോധ്യയില്‍നിന്ന് പുറപ്പെട്ട രാമന്‍ ആദ്യ ദിവസം തങ്ങിയ തമസാനദിയുടെ തീരത്താണ്. നദിയുടെ ഇപ്പോഴത്തെ പേര്് മന്ദാ. അയോധ്യയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ.  രാമന്‍ അന്തിയുറങ്ങിയ തീരം ഇന്ന് ഗൗരവ് കുണ്ടാണ്.  രാമന്‍, ഒപ്പം എത്തിയ അയോധ്യ വാസികള്‍ ഉറങ്ങി കിടന്നപ്പോള്‍ അവരെ ഉപേക്ഷിച്ച് യാത്ര തുടര്‍ന്നു.  പൂര്‍വ ചക്കിയ എന്നറിയുന്ന അവിടെ ചെറിയൊരു കാണിക്ക മണ്ഡപം കാണം. ഉണര്‍ന്നപ്പോള്‍ രാമനെ കാണാതിരുന്ന അയോധ്യവാസികള്‍ ഒരിടത്ത്് ഒത്തുചേര്‍ന്ന്് അലറി കരഞ്ഞു. ''ടാഹിതി' എന്ന ഇവിടെ രാമനും ലക്ഷ്മണനും പ്രതിഷ്ഠയുള്ള ക്ഷേത്രമുണ്ട്്്. അവിടെ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് സൂര്യ കുണ്ഠ്.  പ്രഭാത സ്നാനത്തിനുശേഷം രാമ ലക്ഷ്മണന്മാരും സീതയും സൂര്യദേവനെ വന്ദിച്ച സ്ഥലമാണിത്. തമസാ നദിക്കരയില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയാണ്  വേദശ്രൂതി നദി. ഇപ്പോഴത്തെ പേര്്, വിഷുഹി. ഇവിടെ രാമന്‍ നദി മറികടന്ന സ്ഥലത്തും മനോഹരമായ ചെറു ക്ഷേത്രമുണ്ട്്.
  അയോധ്യ ഉള്‍പ്പെട്ട ഫൈസാബാദ് ജില്ലയിലാണ് ഈ സ്ഥലങ്ങളെല്ലാം. ഗോമതി തീരത്ത് വാല്മീകി അശ്രമം സുല്‍ത്താന്‍ പൂര്‍ ജില്ലയിലാണ്.  അടുത്ത ജില്ലയായ പ്രതാപ് ഘട്ട്. കടന്നാണ് രാമന്‍ പ്രയാഗയിലെത്തുന്നത്




പ്രയാഗ

തേരില്‍ തപോവനം ലക്ഷ്യമാക്കി യാത്ര തുടങ്ങിയ ശ്രീരാമന്‍ പ്രഭാതമായപ്പോഴേക്കും കോസലരാജ്യ സീമകടന്ന് വേദശ്രുതി, ഗോമതി, സ്യന്ദിക എന്നീ നദികള്‍ പിന്നിട്ട് ഗംഗാതീരത്തുള്ള ശൃംഗിവേര പുരത്തില്‍ എത്തിച്ചേര്‍ന്നു.  ഗുഹന്‍ എന്ന നിഷാദരാജാവായിരുന്നു അവിടുത്തെ അധിപതി.  രാമന്റെ ആഗമന വൃത്താന്തം അറിഞ്ഞ ഗുഹന്‍ മന്ത്രിമാരോടൊപ്പം രാമദര്‍ശനത്തിനു ചെന്നു.  ശ്രീരാമന്റെ താപസവേഷം കണ്ട് ഗുഹന്‍ ദുഃഖിതനായി.  രാമനോട് പറഞ്ഞു. ഇവിടെ അയോദ്ധ്യപോലെ അങ്ങയുടേതു തന്നെയാണ്. അങ്ങു വന്നല്ലോ സന്തോഷമായി ഞാന്‍ അങ്ങേക്ക് എന്താണ് ചെയ്തു തരേണ്ടത്. വിവിധ ഭക്ഷണപാനീയങ്ങള്‍ അവിടെ കൊണ്ടുവന്നു നിരത്തി. ഗുഹന്‍ ശ്രീരാമനോട് പറഞ്ഞു. അങ്ങ് ഞങ്ങളുടെ തമ്പുരാനാണ്. അങ്ങേക്ക് ഇവിടെ വാഴാം. എല്ലാം സുലഭം സമൃദ്ധം. യാത്രയ്ക്ക് കുതിരകള്‍ രഥം എല്ലാം ഉണ്ട്. ഇതുകേട്ട് രാമന്‍ പറഞ്ഞു. ഞാന്‍ കുശപ്പുല്ലും വല്‍ക്കലവും മൃഗത്തോലുമാണ് ധരിക്കുക. പഴങ്ങളും കിഴങ്ങുകളുമാണ് ആഹാരം. ഞാന്‍ അച്ഛന്റെ ആജ്ഞ അനുസരിക്കുന്ന വനസഞ്ചാരിയായ താപസനാണെന്ന് ധരിച്ചാലും. ഗുഹന് മറുത്തൊന്നും പറയാനില്ലായിരുന്നു. ഗുഹന്റെ ആതിഥ്യത്തില്‍ കുതിരകള്‍ക്കുള്ള തീറ്റി മാത്രമേ രാമന്‍ അംഗീകരിച്ചുള്ളു. വെള്ളം മാത്രം കഴിച്ച് ഗംഗാതീരത്തിലുറങ്ങി. ഗുഹനും സുമന്ത്രരും ലക്ഷമണനും രാമകഥകളും പറഞ്ഞ് ഉറക്കമിളച്ച് സീതാരാമന്മാരെ കാത്തുരക്ഷിച്ചു. നേരം വെളുത്തു. ഗംഗ കടക്കാന്‍ തോണി തയ്യാറാക്കുന്നതിനായി രാമന്‍ ഗുഹനെ വിളിച്ചേര്‍പ്പാടു ചെയ്തു. തോണിയെത്തി സാധനങ്ങളെല്ലാം കയറ്റി  വഞ്ചിയില്‍ കയറാന്‍ തയ്യാറെടുക്കുമ്പോള്‍ സുമന്ത്രര്‍ രാമനെ സമീപിച്ചുകൊണ്ട് ചോദിച്ചു. ഞാനിനി എന്താണ് ചെയ്യേണ്ടത്? എനിക്കെന്താണ് കല്പന? രാമന്‍ സുമന്ത്രരുടെ വലതുകരം ഗ്രഹിച്ചുകൊണ്ട് പറഞ്ഞു. രഥയാത്ര ഇവിടെ അവസാനിക്കുന്നു. അങ്ങ് തിരിച്ച് അയോദ്ധ്യയില്‍ ചെന്ന് അച്ഛന്റെ അടുത്തുണ്ടാകണം. അച്ഛനേയും ഭരതനേയും സേവിക്കണം..രാമവചനങ്ങള്‍ കേട്ട സുമന്ത്രര്‍ മനസ്സോടെ അല്ലെങ്കിലും അയോദ്ധ്യയിലേക്ക് തിരിച്ചുപോയി. ഗുഹനോട് ആവശ്യപ്പെട്ടു വരുത്തിയ വടവൃക്ഷക്കറകൊണ്ട്  മുടി ജടയാക്കി. വഞ്ചിയില്‍ കയറി സീത വനവാസം നിര്‍വിഘ്‌നം സമാപിക്കുന്നതിന്. ഗംഗാദേവിക്ക് സ്തുതിയും നന്ദിയും സമര്‍പ്പിച്ചു. ഗംഗകടന്ന് മറുകരയെത്തിയപ്പോള്‍ വനത്തിലേക്കുള്ള യാത്ര ആരംഭിച്ചു. തങ്ങളെ പിരിയാതെ കൂടെ യാത്രതുടര്‍ന്നിരുന്ന ഗുഹനോട് തിരിച്ച് ശൃംഗിവേരത്തിലേക്ക് പൊയ്‌ക്കൊള്ളാന്‍ രാമന്‍ നിര്‍ദ്ദേശിച്ചു. ഗുഹന്  രാമനെ പിരിയാന്‍ മനസ്സില്ലായിരുന്നു. രാമന്‍ ഗുഹനോടു പറഞ്ഞു. നീ സ്‌നേഹമുള്ളവനാണ്. ജന്മം കൊണ്ട് മൂന്നു സഹോദരന്മാരാണ് എനിക്ക് ഇതുവരെ ഉണ്ടായിരുന്നത്. നീയുമായുള്ള ബന്ധംകൊണ്ട് ഇന്ന് മുതല്‍ ഞാന്‍ നാല് അനുജന്മാരുള്ളവനായിത്തീര്‍ന്നിരിക്കുന്നു. എന്റെ ഒരു അനുജനായ ഭരതന്‍ അയോദ്ധ്യയില്‍ രാജാവായി വാഴുന്നതുപോലെ ശൃംഗിവേരപുരാധിപത്യം വഹിച്ച് നിഷാദവര്‍ഗ്ഗത്തെ സംരക്ഷിച്ച് അവരില്‍ സന്തുഷ്ടിയും സമ്പത്തില്‍ സംപുഷ്ടിയും വളര്‍ത്തുക. എന്നോടുള്ള സ്‌നേഹത്തിന്റെ ലക്ഷ്യമായി നീ അനുഷ്ഠിക്കേണ്ട കടമ ഇതാണ്. രാമവാക്യം നിരസിക്കാന്‍ കഴിയാത്തതുകൊണ്ട് പൂര്‍ണ്ണമനസ്സോടെ അല്ലെങ്കിലും ഗുഹന്‍ ശൃംഗിവേരപുരത്തേക്ക് തിരിച്ചുപോയി.
ശ്രീരാമന്റെ കാനന പ്രവേശത്തിന്റെ തുടക്കമായ  ശൃംഗിവേരപുരം  ഇന്നത്തെ അലഹബാദിലാണ്്.  അലഹബാദ്് നഗരത്തില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ ശൃംഗരൂര്‍ എന്ന സ്ഥലത്ത് രാമനും സീതയും ഇരുന്നു എന്നു വിശ്വസിക്കുന്ന പുല്‍തകിടി ഇപ്പോഴും ഉണ്ട്.  അടുത്തായി വീരാസന്‍ എന്ന സ്ഥലം കാണാം. സീതയ്ക്കും രാമനും സംരക്ഷണം ഒരുക്കി ലക്ഷമണന്‍ വീരാസനത്തില്‍ ഇരുന്ന സ്ഥലം.  രാമായണത്തില്‍ പറയുന്ന സായന്ദിക നദിയും അലഹബാദിലാണ്. രാമന്‍ നദി മറികടിന്ന സ്ഥലം ദേവഘട്ട് എന്നാണറിയപ്പെടുന്നു.
മതപരമായും രാഷ്ട്രീയപരമായും ചരിത്രപരമായും പ്രാധാന്യമുള്ള  നഗരങ്ങളില്‍ ഒന്നായ അലഹബാദ്  പല പ്രകാരത്തില്‍ പ്രശസ്തമാണ്.  പ്രധാന തീര്‍ത്ഥാടന കേന്ദ്രം എന്നതിന് പുറമെ ആധുനിക ഇന്ത്യയുടെ വിധി എഴുതുന്നതില്‍ അലഹബാദിന്റെ സ്ഥാനം  വലുതാണ്.  പ്രയാഗ് എന്നറിയപ്പെട്ടിരുന്ന ഈ നഗരത്തെ പറ്റി  രാമായണത്തില്‍ മാത്രമല്ല മഹാഭാരതത്തിലും വേദങ്ങളിലും പരാമര്‍ശമുണ്ട്. ലോക സൃഷ്ടാവായ ബ്രഹ്മാവ് പ്രകൃഷ്ട യജ്ഞത്തിന് തിരഞ്ഞെടുത്ത സ്ഥലമാണ് അലഹബാദ് എന്നാണ് ഐതീഹ്യം. ഈ സ്ഥലത്തിന്റെ പുണ്യം മുന്‍കൂട്ടി കണ്ട അദ്ദേഹം 'ഭതീര്‍ത്ഥ രാജ്' അഥവ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ രാജാവ് എന്ന പേര് നല്‍കി്. ഗംഗ, യമുന, പുരാണങ്ങളില്‍ പറയുന്ന സരസ്വതി എന്നീ പുണ്യ നദികളുടെ സംഗമ സ്ഥലം. സംഗമസ്ഥാനത്ത് സരസ്വതി നദി ഭുമിക്കടിയിലേയ്ക്ക് അപ്രത്യക്ഷമായതായാണ് വിശ്വസിക്കുന്നത്. ത്രിവേണി സംഗമത്തില്‍ മുങ്ങി കുളിക്കുന്നതിലൂടെ പാപമുക്തി ലഭിക്കുമെന്നും പുനര്‍ജ്ജന്മത്തില്‍ നിന്നും സ്വതന്ത്രനാവാന്‍ കഴിയുമെന്നുമാണ് വിശ്വാസം. പന്ത്രണ്ട് വര്‍ഷം കൂടുമ്പോള്‍ കുഭമേള നടക്കുന്നത് ഇവിടെയാണ്.  ആറ് വര്‍ഷം കൂടുമ്പോഴും അര്‍ദ്ധ കുംഭമേളയും ഉണ്ട്. ജനുവരിയില്‍ ത്രിവേണി സംഗമത്തില്‍ മാഘ് മേളയും നടത്താറുണ്ട്. ഈ ദിനങ്ങളില്‍ പാപനാശത്തിനായി ഭക്തര്‍ കൊടും തണുപ്പിലും ത്രിവേണി സംഗമത്തില്‍ മുങ്ങി കുളിക്കും.
രാജ്യത്തിന്റെ മതപരവും സാംസ്‌കാരികവും ചരിത്രപരവുമായ സംഭവ വികാസങ്ങളില്‍ അലഹബാദിന്റെ സ്ഥാനം ഓരോ കാലഘട്ടങ്ങളിലും വളരെ വലുതാണ്.മുകള്‍ ചക്രവര്‍ത്തിയായിരുന്ന അക്ബര്‍ 1575 ല്‍ നഗരത്തിന്റെ പേര് ഇലഹബാദ് എന്നാക്കി. പിന്നീട്  അലഹബാദ് എന്നായി മാറി. ജലപാതകളാല്‍ ശ്രദ്ധേയമായ ഉത്തരേന്ത്യന്‍ നഗരമെന്ന നിലയില്‍ അലഹബാദിന്റെ പ്രാധാന്യം അക്ബര്‍ മനസ്സിലാക്കുകയും ത്രിവേണി സംഗമ തീരത്ത് തുറമുഖം നിര്‍മ്മിക്കുകയും ചെയ്തു. പിന്നീട് ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സ്വാതന്ത്ര്യസമരകാലഘട്ടത്തിലും അലഹബാദിന്റെ പ്രധാന്യം ഉയര്‍ന്നു വന്നു. 1885 ല്‍ അലഹബാദിലാണ് ആദ്യ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നടന്നത്. 1920 ല്‍ മഹാത്മാഗാന്ധി അഹിംസ സമരം തുടങ്ങുന്നതും ഇവിടെ നിന്നുമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് വടക്ക് പടിഞ്ഞാറന്‍ പ്രവശ്യയുടെ തലസ്ഥാനമായിരുന്നു അലഹബാദ്.
അലഹബാദ് വിനോദസഞ്ചാരത്തില്‍, മതപരവും സാംസ്‌കാരികവും ചരിത്രപരവുമായ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നതില്‍ സംശയമില്ല. അലഹബാദിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന നിരവധി വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ അലഹബാദിലുണ്ട്.ക്ഷേത്രങ്ങള്‍, കോട്ടകള്‍, സര്‍വ്വകലാശാലകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. തീര്‍ത്ഥാടന കേന്ദ്രം എന്ന നിലയില്‍ പട്ടാല്‍ പുരി ക്ഷേത്രം, ഹനുമാന്‍ ക്ഷേത്രം, ബഡെ ഹനുമാന്‍ജി ക്ഷേത്രം, ശിവ കോട്ടിമഹാദേവ ക്ഷേത്രം, അലോപി ദേവി ക്ഷേത്രം, കല്യാണി ദേവി ക്ഷേത്രം, മങ്കമേശ്വര്‍ക്ഷേത്രം, നാഗ് വാസുകി ക്ഷേത്രം ബെന്നിമാധവ് ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് ഗംഗാ തീരത്തുള്ള ഹനുമാന്‍ ക്ഷേത്രം.  വിഗ്രഹത്തിന് 20 അടി ഉയരമുണ്ട്. മറ്റ് പ്രധാന ദേവന്മാരുടെ പ്രതിഷ്ഠകളും ഇവിടെയുണ്ട്. ഗംഗ നദി കരകവിഞ്ഞൊഴുകുമ്പോള്‍ ക്ഷേത്രം വെള്ളത്തില്‍ മുങ്ങാറുണ്ട്.
അക്ബര്‍ 1583 ല്‍ നിര്‍മ്മിച്ച അലഹബാദ് കോട്ട ആ കാലഘട്ടത്തിലെ ഏറ്റവും മികച്ച കോട്ടയായാണ് കണക്കാക്കുന്നത്. ഗംഗ,യമുന നദികളുടെ സംഗമ സ്ഥലത്താണ് കോട്ട. രൂപകല്‍പനയിലും നിര്‍മാണത്തിലും ശില്‍പ ഭംഗിയിലും കോട്ട വേറിട്ടു നില്‍ക്കുന്നു. കോട്ടയുടെ ചുമതല ഇന്ത്യന്‍ സൈന്യത്തിനാണെങ്കിലും പ്രത്യേക അനുമതിയോടു കൂടി ആല്‍മരം സന്ദര്‍ശിക്കാന്‍ കഴിയും. കോട്ടയില്‍ 10.6 ആടി ഉയരമുള്ള കല്ലില്‍ തീര്‍ത്ത് അശോക സ്തംഭം ഉണ്ട്.
അലഹബാദ് റയില്‍വേ സ്റ്റേഷന് സമീപം  നല്ല രീതിയില്‍ സംരക്ഷിച്ചിരിക്കുന്ന പൂന്തോട്ടമാണ് ഖുസ്രോ ബാഗ്. മുഗള്‍ രാജാവായ  ജഹാംഗീറിന്റെ ആദ്യ ഭാര്യ ഷാ ബീഗം, മൂത്ത പുത്രന്‍ ഖുസ്രു മിര്‍സ, ,മകള്‍ സുല്‍ത്താന്‍ നിതാര്‍ ബീഗം എന്നിവരുടെശവകുടീരങ്ങള്‍ ഇവിടെയുണ്ട്. മുഗള്‍ കലയുടെയും നിര്‍മാണശൈലിയുടേയും ഉത്തമോദാഹരണങ്ങളാണ് ഈ ശവകുടീരം. വ്യത്യസ്ത കലകളുമായി ബന്ധപ്പെട്ടുള്ള വസ്തുക്കളാല്‍ സമ്പന്നമാണ് അലഹബാദ് മ്യൂസിയം. നഗരത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണമായ ശേഖര്‍ ആസാദ് പാര്‍ക്കിന് സമീപത്തായാണ് മ്യൂസിയം. പുരാവസ്തുക്കള്‍, ചരിത്രവുമായി ബന്ധപ്പെട്ട വസ്തുക്കള്‍,ആര്‍ട് ഗാലറി എന്നിവയ്ക്കായി പതിനെട്ട് വ്യത്യസ്ത ഗ്യാലറികള്‍ മ്യൂസിയത്തിലുണ്ട്.  സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചില രേഖകളും ഇവിടെ പ്രദര്‍ശിപ്പിച്ചുണ്ട്. ഗാന്ധാര,മധുര,കൗസംബി, സാരനാഥ് എന്നിവിടങ്ങളിലെ ശില്‍പങ്ങളും കലാരൂപങ്ങളും മ്യൂസിയത്തിലുണ്ട്. കുശാന, ഗുപ്ത കാലയളവിലെ സ്വര്‍ണ നാണയങ്ങള്‍ ഉള്‍പ്പെടെ പുരാതന ഇന്ത്യയിലെ നാണയങ്ങളുടെ ശേഖരമാണ് മ്യൂസിയത്തിലെ മറ്റൊരു പ്രധാന ആകര്‍ഷണം.
അലഹബാദിലെ ഏറ്റവും വലിയ പാര്‍ക്കാണ് ശേഖര്‍ ആസാദ്് പാര്‍ക്ക്. 133 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന പാര്‍ക്ക് ബ്രിട്ടീഷ് ഭരണകാലത്ത് ആല്‍ഫ്രഡ്‌സ് രാജകുമാരന്റെ സന്ദര്‍ശനം അടയാളപ്പെടുത്തുന്നതിനായി പണികഴിപ്പിച്ചതാണ്. പൂര്‍ണമായും ബ്രിട്ടീഷ് ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന വിതാനം ആ കാലഘട്ടത്തെ ഓര്‍മപ്പെടുത്തുന്നതാണ്. നഗര മധ്യത്തില്‍ ശാന്തത ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും സന്ദര്‍ശിക്കാവുന്ന സ്ഥലം. ആല്‍ഫ്രഡ്‌സ് പാര്‍ക്ക് എന്ന പേര് സ്വാതന്ത്ര്യ സമര സേനാനിയുടെ സ്മരണാര്‍ത്ഥം ചന്ദ്ര ശേഖര്‍ ആസാദ് പാര്‍ക്ക് എന്നാക്കി മാറ്റുകയായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പൂര്‍വികരുടെ വസതിയായ ആനന്ദ ഭവന്‍, മിന്റോ പാര്‍ക്, തോണ്‍ഹില്‍ മെയ്‌നി മെമ്മോറിയല്‍, തുടങ്ങിനിരവധി സ്മാരകങ്ങള്‍ ഇവിടെ കാണാനുണ്ട്. രാജ്യത്തെ പ്രധാന വിദ്യാഭ്യാസ കേന്ദ്രം കൂടിയാണ് അലഹബാദ്. ഇന്ത്യയിലെ ഏറ്റവും പഴയ ഇംഗ്ലീഷ് ഭാഷ സര്‍വകലാശാലകളില്‍ ഒന്നാണ് അലഹബാദ് യൂണിവേഴ്‌സിറ്റി. സര്‍ വില്യം മൂറിന്റെ ശ്രമ ഫലമാണ് ഈ സര്‍വകലാശാല തുടങ്ങുന്നത്. ഇദ്ദേഹത്തിന്റെ പേരില്‍ ഉള്ള അലഹബാദിലെ കോളേജാണ് മൂര്‍ കോളേജ്. എവിങ് ക്രിസ്ത്യന്‍ കോളേജാണ് നഗരത്തിലെ മറ്റൊരു പ്രധാന വിദ്യാഭ്യാസ സ്ഥാപനം. അലഹബാദ് പബ്ലിക് ലൈബ്രറിയും ഇവിടെയുണ്ട്. സൗരയൂഥത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ സഹായിക്കുന്നതാണ് അലബാദിലെ ജവഹര്‍ പ്ലാനിറ്റോറിയം. ഇന്ത്യയിലെ ആദ്യ കാല ഹൈക്കോടതികളില്‍ ഒന്നായ അലഹബാദ് ഹൈക്കോടതിയാണ് മറ്റൊരു പ്രധാന സ്ഥലം.
ആധുനിക കാഴ്ചകള്‍ക്കപ്പുറം രാമയണത്തിന്റെ തുടിപ്പുകള്‍ ഏറെ ഇന്നും കാണാനാകും അലഹബാദില്‍. നഗരത്തില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ ഗംഗാ തീരതതാണ് ഗുഹന്റെ നിഷാധ രാജൃത്തിന്റെ തലസ്ഥാനമായിരുന്ന ശൃംഗിവേരപുര്‍. ശൃംഗരൂര്‍ എന്നാണിപ്പോഴത്തെ പേര്. നേരത്തെ സൂചിപ്പിച്ച രാമശയ്യ, വീരസന്‍, രാഘട്ട് എന്നിവയ്ക്ക് പുറമെ നിരവധി രാമായണ കാഴ്ചകളുണ്ട്. രാമന്‍ തേരാളി സുമത്രരോട്  അയോധ്യയിലേക്ക് പോകാന്‍ പറഞ്ഞശേഷം, ഗംഗാ മറികടന്ന കൃത്യമായ സ്ഥലം ഇപ്പോള്‍ സീതാകുണ്ടാണ്. അവിടെ രാമലക്ഷ്മണന്മാരുടേയും സീതയുടേയും കാല്‍പാദം ഉണ്ട്. പൂജയും നടക്കുന്നു. സീതാദേവി പ്രാത്ഥനക്കായി ഗംഗാ തീരത്തെ മണല്‍ ഉപയോഗിച്ച് ശിവരുപം  നിര്‍മ്മിച്ച സ്ഥലത്ത് ഇപ്പോള്‍ നല്ലൊരു ശിവ ക്ഷ്ത്രമാണുള്ളത്. അലഹബാദ് നഗരത്തില്‍ നിന്ന് 15 കീലോമീറ്റര്‍ അകെയാണ് ചാര്‍വ രാംജ്യോതി ക്ഷേത്രം. ഇവിടുത്തെ കുളത്തില്‍ രാമന്‍ കുളിക്കുകയും ഒരു ദിവസം ഇവിടെ തങ്ങുകയും ചെയ്തു എന്നാണ് കരുതുന്നത്.  ഇതിനടുത്ത് കുന്നിന്‍ മുകളിലാണ് ഭരദ്വാജ ആശ്രമം. ഭരദ്വാജ മഹര്‍ഷിയുമായി കൂടികാഴ്ച നടത്തിയത് ഇവിടെയാണ്.
 സീതാ ദേവി പ്രദക്ഷിണം ചെയ്ത്പൂജിച്ചിരുന്ന അക്ഷയവത്(ഒരിക്കലും നശിക്കാത്ത ആല്‍മരം) പടാല്‍പുരി ക്ഷേത്രത്തിന് സമീപമാണ്. ഒരിക്കല്‍ ഒരു മുനി ഭഗവാന്‍ നാരായണനോട് അദ്ദേഹത്തിന്റെ ദൈവിക ശക്തി കാണിച്ചു തരാന്‍ ആവശ്യപ്പെട്ടു. ഇത് കേട്ട ഭഗവാന്‍ ഒരു നിമിഷത്തേയ്ക്ക് ലോകം മുഴുവന്‍ വെള്ളത്തിലാക്കി. ഒരു നിമിഷത്തിനുള്ളില്‍ തന്നെ വെള്ളം അപ്രത്യക്ഷമാവുകയും ചെയ്തു. വെള്ളപ്പൊക്കത്തിന്റെ സമയത്ത് ഭൂമിയിലുള്ള എല്ലാം മുങ്ങിയപ്പോഴും അക്ഷയാവതിന്റെ മുകള്‍വശം മാത്രം കാണാന്‍ കഴിയുമായിരുന്നു. അതിനാല്‍ ഈ ആല്‍മരം നശിക്കാത്ത മരമായി കണക്കാക്കുന്നു.
യമുനയുടെ തീരത്ത് ഗോര്‍പൂരില്‍ അതി പുരാതന ശിവക്ഷേത്രത്തിനു സമീപം ഉള്ള ഗുഹ സീതയുടെ അടുക്കള എന്നാണ് അറിയപ്പെടുന്നത്. ഗൂഹയുടെ ഉള്‍ഭിത്തിയില്‍ ചിത്രങ്ങള്‍ ലേഖനം ചെയ്തിട്ടുണ്ട്.  അലഹബാദ് ജില്ലയില്‍ തന്നെയുള്ള ജാന്‍വയിലും സീത അരിതിളപ്പിച്ചു ഭക്ഷണം വെച്ചു എന്നു കരുതുന്ന പാറയുണ്ട്. വളരെ മൃദുലമായ പാറയാണിത്. അതിനടുത്തുള്ള ഗുഹയുടെ  പ്രവേശന സ്ഥലത്ത് വരച്ചിരിക്കുന്ന ചില ചിത്രങ്ങള്‍ ഇപ്പോഴും കാണാം.







ചിത്രകൂടം


ഗംഗാനദി കടന്ന് മനോഹരമായ വനപ്രദേശത്തിലൂടെ യാത്രചെയ്ത രാമനും ലക്ഷമണനും സീതയും രാത്രി തങ്ങുവാനായ്  വലിയ വൃക്ഷത്തിന്റെ ചുവട് തിരഞ്ഞെടുത്തു. സൂര്യനുദിച്ചപ്പോള്‍ ഗംഗ യമുനയുമായി ചേരുന്ന ദിക്കുനോക്കിയായി അവരുടെ യാത്ര. ഒടുവില്‍ ഗംഗാ യമുനാ സംഗമസ്ഥാനത്തിന് അടുത്ത് ഭരദ്വാജമുനിയുടെ ആശ്രമത്തില്‍ എത്തി. മുനി മൂവരേയും യഥോചിതം സ്വീകരിച്ച് സല്‍ക്കരിച്ചു. രാമന്‍ അദ്ദേഹത്തോട് ജനങ്ങള്‍ക്ക് കടന്നുവരാന്‍ സാധിക്കാത്ത അത്രയും ഉള്ളിലേക്ക് പര്‍ണ്ണശാല കെട്ടി താമസയോഗ്യമായ ഒരു വനപ്രദേശം പറഞ്ഞുതരുവാന്‍ ആവശ്യപ്പെട്ടു. അങ്ങനെ മുനി ഭരദ്വാജന്‍, ചിത്രകൂടത്തെക്കുറിച്ച് രാമനോട് പറഞ്ഞു. ''ഇവിടെനിന്നും അകലെ പുണ്യമായ ഒരു പര്‍വ്വതമുണ്ട്. ചിത്രകൂടമെന്ന ആ പര്‍വതത്തിന്റെ കൊടുമുടികള്‍ എത്ര കാണുന്നുവോ അത്രയും പുണ്യം ലഭിക്കും. അങ്ങനെ ആ രാത്രി അവിടെ തങ്ങി, പിറ്റേന്ന് ചിത്രകൂടത്തിലേക്ക് മൂവരും യാത്ര ആരംഭിച്ചു.''
ഗംഗാ യമുനാ സംഗമസ്ഥാനത്തുനിന്നും പടിഞ്ഞാറേ ദിക്കിലേക്ക് യാത്ര തുടര്‍ന്ന് കാളിന്ദീ നദീതീരത്തെത്തി. ഊക്കോടെ ഒഴുകുന്ന കാളിന്ദി കടക്കാന്‍ കാട്ടുമരങ്ങള്‍ മുറിച്ച് ചങ്ങാടം ഉണ്ടാക്കി ലക്ഷ്മണന്‍. പിന്നെ മൂവരും കാളിന്ദി കടന്നു. നേരം സന്ധ്യയായപ്പോള്‍ സന്ധ്യാവന്ദനം കഴിച്ച് അവര്‍ മരച്ചുവട്ടില്‍ വിശ്രമിച്ചു.പുലര്‍ച്ചെ കാട്ടുമൃഗങ്ങളുടെ ശബ്ദം കേട്ടുതുടങ്ങിയ വേളയില്‍ മൂവരും വീണ്ടും സഞ്ചരിച്ച് പ്രകൃതിമനോഹരമായ ചിത്രകൂട വനപ്രദേശത്ത് എത്തിച്ചേര്‍ന്നു.
തീപോലെ വിളങ്ങുന്ന പിലാശ് മരങ്ങള്‍!; പാറപോലെ വലുതായ അനവധിയായ തേനീച്ചക്കൂടുകള്‍ മരങ്ങളില്‍ തൂങ്ങിക്കിടക്കുന്നു! പലതരം പക്ഷികളും ഫലമൂലങ്ങളും തികഞ്ഞ് തെളിനീര്‍ നിറഞ്ഞ ചിത്രകൂടം!
പിന്നെ രാമന്റെ ആജ്ഞ അനുസരിച്ച് ലക്ഷ്മണന്‍ ഉറപ്പുള്ള മരങ്ങള്‍ കൊണ്ട് പര്‍ണശാല നിര്‍മ്മിച്ച് പുല്ലുമേഞ്ഞ് മനോഹരമാക്കി. വാസ്തുശമനം ചെയ്തു. രാമന്‍ തന്നെ ദേവതാപൂജ ചെയ്ത് പാപശമനകരമായ ഉത്തമബലിയും നല്കി. അതിനുശേഷം മൂവരും പര്‍ണശാലയില്‍ പ്രവേശിച്ചു'.
ചിത്രകൂട് എന്ന വാക്കിന് 'അത്ഭുതങ്ങളുടെ കുന്നുകള്‍' എന്ന അര്‍ത്ഥമാണ്. വടക്കെ വിന്ധ്യ പര്‍വ്വതനിരകളില്‍ നിലകൊള്ളുന്ന ചിത്രകൂട പ്രദേശം ഉത്തര്‍പ്രദേശിലെ ചിത്രകൂട ജില്ലയിലും, മധ്യപ്രദേശിലെ സത്‌ന ജില്ലയിലും കൂടി പരന്നു കിടക്കുന്നു. അമാവാസി, ദീപാവലി, പൗര്‍ണ്ണമി, മകര സംക്രാന്തി, രാമനവമി എന്നീ വിശേഷ ദിവസങ്ങളില്‍ ഭക്തരുടെ തിരക്കാണ്. രാമായണകാഴ്ചയുടെ നിരവധി ശേഷിപ്പുകള്‍ ചിത്രകൂടില്‍ ഉണ്ട്.
ചിത്രകൂട് പര്‍വതം കാമദ്ഗിരി എന്നപേരില്‍ രാമ ഭക്തരുടെ വിശ്വാസ കേന്ദ്രമായി തലയുയര്‍ത്തി നില്‍ക്കുന്നു. രാമന്റെ വിശുദ്ധരൂപമായിട്ടാണ്  ഈ കുന്നിനെ കാണുന്നത്. ചെറിയ വനമുള്ള കുന്നിന്റെ അടിവാരം ചെറു ക്ഷേത്രങ്ങളാല്‍ സമൃദ്ധം. മലയുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവുള്ള അടിവാരം പ്രദിക്ഷണം ചെയ്യുകയാണ് പ്രധാനം. ആഗ്രഹ സാഫല്യം ഉറപ്പാകും എന്നതാണ് സങ്കല്പം. അടിവാരത്തില്‍ മലയക്ക് ചുറ്റും പരിക്രമണ വീഥിയുണ്ട്. മലയുടെ പകുതി ഭാഗം യിപിയിലും പകുതി മധ്യപ്രദേശിലുമാണ്. പരിക്രമണം തുടങ്ങുന്നത് മധ്യപ്രദേശില്‍. മലയുടെ പകുതി പിന്നിടുമ്പോള്‍ ഉത്തര്‍പ്രദേശ്. തീരുമ്പോള്‍ വീണ്ടും മധ്യപ്രദേശ്. ശ്രീരാമനെ അയോധ്യയിലേക്ക് കൂട്ടികകൊണ്ടുപോകാന്‍ എത്തിയ ഭരതന്‍, രാമനുമായി കൂടികാഴ്ച നടത്തിയത് ഈ മലയിലാണ് .നാലു സഹോദരന്മാരുടെ കൂടിക്കാഴ്ച വളരെ വൈകാരികമായിരുന്നു. പാറകളും മലകളും പോലും ഉരുകി. ശ്രീരാമന്റെയും  സഹോദരന്മനാരുടെയും കാലടയാളം പാറയില്‍ പതിച്ചിരുന്നു. ഇന്നും ഇവിടെയത് കാണാം.
മന്ദാകിനി നദിക്കരികെയുള്ള  രാംഘട്ട് പ്രധാന തീര്‍ത്ഥ സ്ഥാനമാണ്.. പ്രവാസ കാലഘട്ടത്തില്‍ രാമ, ലക്ഷ്മണന്‍, സീത എന്നിവര്‍ ഇവിടെ കുളിക്കാനിടയായി എന്നാണ് വിശ്വാസം. പിതാവ് ദശരഥന്റെ മരണവാര്‍ത്ത അറിഞ്ഞ് രാമന്‍ ശ്രാദ്ധ ചടങ്ങ് നടത്തിയത് ഇവിടെയാണ്.  രാംഘട്ട്  കുളിക്കുന്നതിനും  പൂര്‍വികര്‍ക്കായി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനുമായി അനുയോജ്യമായ സ്ഥലമായി കരുതുന്നു. കവിയായ തുളസീദാസിനു മുന്നില്‍ ശ്രീരാമന്‍  ഇവിടെ വെച്ച് പ്രത്യക്ഷപ്പെട്ടതായും പറയപ്പെടുന്നു. രാമഘട്ടില്‍ ധാരാളം ക്ഷേത്രങ്ങളുണ്ട്. ക്ഷേത്ര പരിക്രമണവും  നദീ ആരതിയും ഭക്തി നിര്‍ഭരമാണ്. രാമഘട്ടിനു സമീപം   ഒട്ടേറെ ആശ്രമങ്ങളും കാണാന്‍ കഴിയും.
 രാമഘട്ടിനുത്തതുള്ള  ജലസ്രോതസ്സിലാണ് ജാനകി കുണ്ഡ്.  മന്ദാകിനി നദിയിലെ ഈ ശുദ്ധ ജലത്തില്‍ സീത കുളിച്ചുവെന്നാണ് വിശ്വാസം. ജാനകി കുണ്ഡിനു സമീപത്തായുള്ള പാറയാണ് സ്ഫടിക ശില.  ശുദ്ധമായതും മൃദലമായതുമായ പാറയാണിത്. രാമന്റേയും സീതയുടേയും കാല്‍പാദരൂപങ്ങള്‍ പാറയിലുണ്ട്. ഹനുമാന്‍ ധാരയാണ് മറ്റൊരു ആകര്‍ഷകം. ലങ്ക ചുട്ടെരിച്ചെത്തിയ ഹനുമാന്റെ ശരീരത്തിലെ ചൂട് തണുപ്പിക്കാന്‍ ശ്രീരാമന്‍ അസ്ത്രം എയ്ത് നിര്‍മ്മിച്ച ജലധാരയാണിത്.  മലമുകളില്‍ നിന്നുള്ള ജലധാര താഴെയുള്ള തടാകത്തില്‍ അവസാനിക്കും. തടാകത്തില്‍നിന്ന് മലയിലേക്ക് 700 പടവുകളാണുള്ളത്. ചിത്രകൂട്് നഗരത്തില്‍ നിന്ന്  18 കിലോമീറ്റര്‍ അകലെയുള്ള ഗുപ്ത-ഗോദാവരിയില്‍ ഒരു ജോഡി ഗുഹകളുണ്ട്. ഗുഹാമുഖം ഇടുങ്ങിയതാണെങ്കിലും ഒരു ഗുഹ ഉയരമുള്ളതും വിസ്തൃതി ഏറിയതുമാണ്. നീളമുള്ളതും ഇടുങ്ങിയതുമായ രണ്ടാമത്തെ ഗുഹയിലൂടെ എപ്പോഴും വെള്ളം ഒഴുക്കുണ്ട്. രണ്ടാമത്തെ ഗുഹയില്‍ രാമനും ഇരുന്നത് എന്നു കരുതുന്ന സിംഹാസന സമാനമായ രണ്ട് പാറകളുണ്ട്. ശ്രീരാമനുമായി ബന്ധപ്പെട്ട വിശുദ്ധ ഗുഹകള്‍ കാണാവുന്ന മറ്റൊരു സ്ഥലമാണ് പമ്പാപൂര്‍.
ഭരത് കൂപ് ആണ് മറ്റൊരു പുണ്യസ്ഥലം. ചെറിയൊരു ക്ഷേത്രവും കിണറുമാണ് ഇവിടുള്ളത്. രാമനെ കൂട്ടികൊണ്ടുപോയി പട്ടാഭിഷേകം നടത്തണം എന്നുറച്ച്് ചിത്രകൂടത്തിലെത്തിയ  ഭരതന്‍, കിരീടധാരണ സമയത്ത് ഉപയോഗിക്കാന്‍ അഞ്ച് പുണ്യനദികളിലേയും വെള്ളം ശേഖരിച്ചിരുന്നു. രാമനെ തിരിച്ചു കൊണ്ടുപോകാന്‍ കഴിയാതെ മടങ്ങുന്ന ഭരതന്‍ ദുഖത്തോടെ താന്‍ ഈ തീര്‍ത്ഥം ഇനി എന്തു ചെയ്യണം എന്ന് വസിഷ്ഠമുനിയോട് ചോദിച്ചു. മുനിയുടെ നിര്‍ദ്ദേശപ്രകാരം  ജലം കിണറ്റിലൊഴിച്ചു. ഒരിക്കലും വറ്റാത്ത ഈ കിണറിലെ ജലം പരമപവിത്ര തീര്‍ത്ഥമായിട്ടാണ് കരുതുന്നത്്.
അനസൂയ ക്ഷേത്രമാണ് ചിത്രകൂട പ്രദേശത്തെ മറ്റൊരു രാമായണ കാഴ്ച. പട്ടണത്തില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം.അത്രി മുനിയുടെ പത്‌നിയാണ് അനസൂയ. ചിത്രകൂടത്തില്‍ പത്ത് വര്‍ഷക്കാലം മഴ ഇല്ലാതായി.  ജലം കിട്ടാനായി അനസൂയ കഠിന തപസിലേര്‍പ്പെട്ടു. മന്ദാകിനിയില്‍ നിന്നും നൂറ് കൈവഴികളുമായാണ് ഗംഗാദേവി അനസൂയയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഈ അരുവികള്‍ ഇന്നും കാണാം. ഇവിടെ നിന്നും കുറച്ചകലെയുള്ള സ്ഥലമാണ് അമരാവതി. രാമലക്ഷമണന്മാര്‍ വിശ്രമിച്ചു എന്നു കരുതുന്ന സ്ഥലത്ത് ചെറിയൊരു ആശ്രമം ഉണ്ട്്. വിരാധ രാക്ഷസന്‍ രാമനെ ആക്രമിക്കാനെത്തതിയത് ഇവിടെയെന്നാണ് കരുതുന്നത്്. വിരാധനെ വധിച്ചശേഷം വസ്ത്രവും ആയുധങ്ങളും കഴുകിയ പുഷ്‌ക്കരണി, വിരാധനെ ദഹിപ്പിച്ച വിരാധ് കുണ്ട് എന്നിവയും ഇപ്പോഴും കാണാം. പുഷ്‌ക്കരണിയില്‍ കുളിച്ചശേഷം രാമന്‍ ശിവ പൂജനടത്തിയ മാര്‍ക്കേണ്ടേയ ആശ്രമം, ശ്രീരാമന്‍ ഇന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയ ശരഭംഗ ആശ്രമം, അശ്വമുനി ആശ്രമം, സുതിഷ്ണ ആശ്രമം, ബ്രഹസ്പതി കുണ്ട്, അഗ്നി ജീവാ ആശ്രമം തുടങ്ങി രാമായണ ബന്ധിയായ നിരവധി  അവശേഷിപ്പുകള്‍ ചിത്രകൂടം ഉള്‍പ്പെടുന്ന മധ്യപ്രദേശിലെ സത്‌ന ജില്ലയിലും സമീപ ജില്ലകളായ പന്ന, കാന്തി, ജബല്‍പൂര്‍ ഹോസംഗാ ബാദ് എന്നിവിടങ്ങളിലുമായി കാണാം.
ഗ്രാമീണ ഭാരതത്തിന്റെ സ്വാഭിമാനത്തിനും സ്വയം പര്യാപ്തതയ്ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച നാനാജി ദേശ്മുഖ് സ്ഥാപിച്ച ഭാരതത്തിലെ ആദ്യ ഗ്രാമീണ സര്‍വകലാശാലയും ദീനദയാല്‍ ഗവേഷണ കേന്ദ്രവും ചിത്രകൂടത്തിലെ ആധുനിക അഭിമാനസ്ഥാപനങ്ങളാണ്.




ദണ്ഡകാരണ്യം

ചിത്രകൂട പര്‍വതത്തില്‍ താമസിച്ചാല്‍ അയോധ്യയില്‍ നിന്ന് ഇനിയും ആളുകള്‍ വരുമെന്നതിനാല്‍ മാറ്റോരു സ്ഥലത്തേക്ക് മാറാന്‍ രാമന്‍ തീരുമാനിച്ചു. പറ്റിയ സ്ഥലം ഏതെന്നറിയാന്‍ സീതാരാമ ലക്ഷ്മണന്മാര്‍ ഭരദ്വാജമുനിയുടെ ആശ്രമത്തിലാണ് എത്തിയത്. ഭരദ്വാജ മുനിയുടെ നിര്‍ദ്ദേശപ്രകാരമാണ് ദണ്ഡകാരണൃത്തിലേക്ക് പുറപ്പെട്ടത്്.
അന്നുരാത്രി പഴങ്ങള്‍ കൊണ്ടുള്ള അത്താഴം കഴിച്ച് രാമന്‍ പറഞ്ഞു.' നമ്മള്‍ ഇനി ചിത്രകൂടത്തില്‍ താമസിച്ചാല്‍ അയോധ്യയില്‍ നിന്ന് വല്ലവരുമൊക്കെ കാണാന്‍ വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ മാറി താമസിക്കാം. വനവാസത്തിനാണല്ലോ പുറപ്പെട്ടത്.വിജനവും ഏകാന്തവും വൃക്ഷനിബിഡവും കാട്ടുമൃഗങ്ങളുടേയുംരാക്ഷസന്മാരുടേയും താമസസ്ഥലവുമായ ദണ്ഡകാരണ്യത്തിലേക്ക് പോകാം. താമസിക്കാന്‍ പറ്റിയ സ്ഥലം ഏതെന്ന് ചോദിക്കാന്‍ ഭരദ്വാജമുനിയുടെ അടുത്തേക്ക് ഉടന്‍ പോകാം''
മൂവരും ഭരദ്വാജ ആശ്രമത്തിലെത്തി. ദണ്ഡകാരണ്യത്തെക്കുറിച്ച് രാമന്‍ ചോദിച്ചപ്പോള്‍ മഹര്‍ഷി പറഞ്ഞു.' ചിത്രകൂടം പോലെ നിര്‍ഭയമായി വസിക്കാനുതകിയ സ്ഥലമല്ല ദണ്ഡകാരണ്യം. ഗോദാവരീ തീരത്ത് ജനസ്ഥാനം എന്ന പ്രദേശമുണ്ട്്. അവിടെ കുറെ മുനിമാര്‍ ആശ്രമം കെട്ടി താമസിക്കുന്നുണ്ട്്. പല ഋഷിമാരേയും രാക്ഷസന്മാര്‍ പിടിച്ചു തിന്നിട്ടുള്ളതിനാല്‍ കുറെ ആശ്രമങ്ങള്‍ ഒഴിഞ്ഞു കിടപ്പുണ്ട്. അതിനാല്‍ പര്‍ണശാല പണിയാതെ അതിലൊന്നി്ല്‍ താമസമുറപ്പിക്കാം. എപ്പോഴും രാക്ഷസരുടെ ഉപദ്രവം കാത്ത് ഒതുങ്ങിയിരിക്കണമെന്നുമാത്രം. രാവണന്റെ ചെറിയച്ഛന്റെ മക്കളായ ഖരന്‍, ദൂഷണന്‍, ത്രിശിരസ്സ് എന്നിവരുടെ നിയന്ത്രണത്തിലാണ് ജനസ്ഥാനം. മഹാബലന്മാരായ അവരെ സകലര്‍ക്കും പേടിയാണ്.എല്ലാം മനസ്സിലാക്കിയിട്ടുമതി അവിടേയ്ക്ക് യാത്ര'
ഭരദ്വാജമുനി പറഞ്ഞതു കേട്ടിട്ടും രാമന്‍ ല്ക്ഷ്മണനോടും സീതയോടും ഒന്നിച്ച് ദണ്ഡകാരണ്യത്തിലേക്ക് പുറപ്പെട്ടു
ലോകത്തില്‍ തന്നെ ഏറ്റവുമധികം ധാതു സമ്പത്തുള്ള പ്രദേശങ്ങളാണ് ദണ്ഡകാരണ്യമേഖല. ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളും ഒറീസയുടെയും ബംഗാളിന്റെയും പടിഞ്ഞാറന്‍ പടിഞ്ഞാറന്‍ മേഖലയിലെ ചില ഗ്രാമങ്ങളുമൊക്കെ ഉള്‍പ്പെട്ട പ്രദേശം. പഴയ ബസ്തര്‍ ജില്ലയും സമീപപ്രദേശങ്ങളുമാണ് ദണ്ഡകാരണ്യം എന്നറിയപ്പെടുന്നത്. ഛത്തീസ്ഗഢ് സംസ്ഥാനമാകുന്നതിനു മുമ്പ് മധ്യപ്രദേശിന്റെ ഭാഗമായിരുന്ന ബസ്തര്‍ ജില്ല വിഭജിച്ചാണ് ദന്തേവാഡ,കാങ്കര്‍ എന്നീ പുതിയ ജില്ലകള്‍ കൂടി ഉണ്ടാക്കിയത് .ബസ്തര്‍ മാവോവാദികളുടെ ആസ്ഥാനങ്ങളിലൊന്നായിട്ട് നാലു പതിറ്റാണ്ടായി. ആയിരക്കണക്കിനു വര്‍ഷങ്ങളായി സമ്രാട്ടുകളുടെയൊന്നും കണ്ണെത്താതെ കിടന്ന വിശാല വനമേഖലയാണ് ബസ്തര്‍.  വനങ്ങളും വനങ്ങള്‍ക്കു പുറത്ത് ആദിവാസി ഗോത്രജനവിഭാഗങ്ങളുടെ ചെറിയ ഗ്രാമങ്ങളും വിശാലമായ നെല്‍പ്പാടങ്ങളും.
ചരിത്രത്തിലിടം നേടിയ വലിയ പടയോട്ടങ്ങളോ നഗരനിര്‍മാണങ്ങളോ ജനപദരൂപീകരണങ്ങളോ ഒന്നും ഉണ്ടായിട്ടില്ലാത്ത വിശാലപ്രദേശങ്ങള്‍. ബസ്തര്‍ ജില്ലയുടെ ആസ്ഥാനമായ ജഗദാല്‍പൂരിലേക്ക് ഛത്തീസ്ഗഢിന്റെ തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 12 മണിക്കൂര്‍ ബസില്‍ സഞ്ചരിക്കണം.
ജടായുവിന്റെ രാജധാനിയായിരുന്നു പോലും ഈ സ്ഥലം. രാവണന്‍ സീതയെ പുഷ്പക വിമാനത്തില്‍ അപഹരിച്ചു കൊണ്ട് പോയപ്പോള്‍ ഇവിടെ നിന്നാണ് രാവണനെ നേരിടാന്‍ ജടായു പറന്നുയരുകയും തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ ചിറകറ്റു ഭൂമിയില്‍ പതിച്ചതും. നാസിക്കിനടുത്ത് എവിടെയോ ആണത്രേ ജടായു വീണത്. കേരളത്തില്‍ ചടയമംഗലത്താണെന്ന വിശ്വാസവുമുണ്ട്.
ബസ്തറിലെ ഏറ്റവും മികച്ച കാഴ്ച ചിത്രകൂടം വെള്ളച്ചാട്ടമാണ്. ഇന്ദ്രാവതി നദിയിലെ ഈ വെള്ളച്ചാട്ടം സൗന്ദര്യത്തിന്റെ കാര്യത്തില്‍ ലോകത്തുതന്നെ മുന്നില്‍ നില്‍ക്കുന്നു. ഇന്ത്യയിലെ നയാഗ്ര വെള്ളച്ചാട്ടം എന്നാണ് ചിത്രകൂട് വെള്ളച്ചാട്ടം അറിയപ്പെടുന്നത്. .ഇന്ത്യയിലെ ഏറ്റവും വീതികൂടിയ വെള്ളച്ചാട്ടമാണിത്.  ഇടതൂര്‍ന്ന വനങ്ങള്‍ ചുറ്റുമുള്ള പ്രകൃതി മനോഹരമായ സ്ഥലത്താണ് വെള്ളച്ചാട്ടം  95 അടി മുകളില്‍ നിന്നാണ് നദിയിലെ വെള്ളം താഴേക്ക്  പതിക്കുന്നത്. . വിവിധ കാലങ്ങള്‍ക്കനുസരിച്ച് വെള്ളച്ചാട്ടത്തിന്റെ വീതി വ്യത്യാസപ്പെടാറുണ്ട്.. നദിയിലെ വെള്ളം ഇരുകരകളും നിറഞ്ഞൊഴുകുന്ന വര്‍ഷകാലമാണ് ചിത്രകൂട വെള്ളച്ചാട്ടം കാണാന്‍ ഏറ്റവും മനോഹരം ഒരു ശിവക്ഷേത്രവും  അവിടെയുണ്ട്. അടുത്തുതന്നെ സീതാദേവി കുളിച്ചിരുന്നു എന്നു കരുതുന്ന സീതാകുണ്ഡ്. കാണാനാകും. കോട്ടി മഹേശ്വര്‍ ഗുഹകളാണ് മറ്റൊരു മനോഹരകാഴ്ച. പ്രകൃതി സ്വയം സൃഷ്ടിച്ച നിരവധി ശിവരൂപങ്ങല്‍ കാണാന്‍ കഴിയും എന്നതാണ് ഇവിടുത്തെ പ്രത്യേകത. കാട്ടിനുള്ളിലെ ഈ ഗുഹകളില്‍ രാമന്‍ എത്തിയിരുന്നു. ബസ്തറിനു സമീപ ജില്ലയായ കാങ്കറില്‍ രാമന്‍ പൂജചെയ്തിരുന്നത് എന്നു കരുതുന്ന ശിവക്ഷേത്രവും വിഷ്ണുക്ഷേത്രവും കാണാനാകും. ചുറ്റും  കല്ലുപാകിയ കുഴിയില്‍ ശിവലിംഗമാണ് പ്രതിഷ്ഠ.ഇവിടെ വച്ചാണ് രാമന്‍ ഗര്‍ഗ മുനിയെ കണ്ടത്. റായിപൂരിലാണ് ഗര്‍ഗമുനിയുടെ ആശ്രമം. എതിരാളികളുടെ ആയുധങ്ങള്‍ നിഷ്പ്രഭമാക്കാന്‍ രാമനെ മുനി പഠിപ്പിച്ചത് ഇവിടെ വെച്ചാണ്. രാമന്‍ മഹാനദി മറികടന്നതും ഇവിടെയാണ്.
ഛത്തീസ്ഗഢിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് ദന്തേശ്വരി. സീതാദേവിയുടെ പല്ല് പൊഴിഞ്ഞുവീണിടത്താണ് ദന്തേശ്വരീ ക്ഷേത്രം. അമ്പലത്തിലേക്കുള്ള നടവഴിയിലൊരിടത്ത് പാറയില്‍ പതിഞ്ഞ സീതാദേവിയുടെ കാല്‍പ്പാദം കാണാം. മരപ്പട്ടകള്‍ കൊണ്ട് ചുവരുകള്‍ തീര്‍ത്ത് ചെറിയൊരെടുപ്പ്. അതിനുള്ളിലെ സാമാന്യം വലിയ ഒരു ഹാള്‍. അത്രയേയുള്ളൂ ക്ഷേത്രം.  ദന്തേശ്വരീ ക്ഷേത്രമുള്ളതുകൊണ്ടാണ് ഈ സ്ഥലത്തിന് ദന്തേവാഡ എന്നു പേരു വന്നത്. മാവോവാദികളുടെ ആക്രമണങ്ങളും ചെറുത്തു നില്പുകളും കൂട്ടക്കൊലകളും കൊണ്ട് കുപ്രസിദ്ധി നേടിയ ദന്തേവാഡ മലനിരകളും മനോഹരങ്ങളായ ഭൂപ്രദേശങ്ങളുമുള്ള ഭംഗിയുള്ള നഗരമാണ് . ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഈ സ്ഥലത്ത് ഭൂതകാലത്തെ കുറിച്ച് പറയുന്ന നിരവധി ക്ഷേത്രങ്ങളുണ്ട്
റായ്പൂരിലെ നാഗറിലുള്ള സപ്ത ഋഷി ആശ്രമവും രാമയാണവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിരവധി മഹര്‍ഷിമാരുമായി ബന്ധപ്പെട്ട ഇവിടെ രാമന്‍ എത്തിയിരുന്നു.. സീതാദേവി ശിവപൂജ നടത്തിയിരുന്നത് എന്നു വിശ്വസിക്കുന്ന കുലേശ്വര്‍ നാഥക്ഷേത്രം, ശ്രീരാമന്‍ മഹാവിഷ്ണുവിനെ പൂജിച്ചിരുന്ന രാജീവ്‌ലോചനന്‍ ക്ഷേത്രം, ആയുധങ്ങള്‍ കഴുകിയ സാരംഗി അരുവി, മാണ്ഡവ്യമുനിയെ കണ്ട ആശ്രമം തുടങ്ങി രാമയണവുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങള്‍ റായിപൂരിലുണ്ട്. ഗിഥോരിയിലുള്ള വലിയ ആല്‍മരത്തിന്റെ കീഴില്‍ സീതാ രാമ ലക്ഷ്മണന്മാര്‍ വിശ്രമിച്ചിരുന്നു. വിശ്രമ വട് ( വട്- ആല്‍) എന്നാണിത് അറിയപ്പെടുന്നത്.
കൊരിയ ജില്ലയില്‍ നേര്‍ രേഖയില്‍ എന്നതുപോലെ സ്ഥിതിചെയ്യുന്ന മൂന്ന് ക്ഷേത്രങ്ങള്‍ സീതാദേവിയുമായി ബന്ധപ്പെട്ടതാണ്. ജനകപൂരില്‍ മംബായി നദീതീരം, ഛട്ടോര നെരൂര്‍ നദിക്കര എന്നിവിടങ്ങളില്‍ സീത ഭക്ഷണം പാകം ചെയ്തിരുന്നിടത്തും റാപ നദിക്കരിയില്‍ സീത ശിവപൂജ നടത്തിയ സ്ഥലത്തും ആണ് ഈ ക്ഷേത്രങ്ങള്‍.
രായിഘട്ട് ജില്ലയിലെ സിംഗ്പൂരിലെ രാംധാര പ്രസിദ്ധമാണ്. സീതാ രാമ ലക്ഷ്മണന്മാര്‍ ഇവിടെ സ്‌നാനം ചെയ്തിരുന്നു. എല്ലാക്കാലാത്തും ജലനിരപ്പ് ഒരേ നിലയിലായിരിക്കും എന്നതാണ് രാംധാരയുടെ പ്രത്യേകത.
ഒറീസയിലെ ഏറ്റവും പ്രധാന രാമായണ ചിഹ്നം  മല്‍ഖാന്‍ ഗിരി ഗുപ്‌തേശ്വരമാണ്. ഇവിടെ ഉള്‍വനത്തിലെ വലിയ ഗുഹകാണാന്‍ നല്ല തിരക്കാണ്. ശിവ സാന്നിധ്യം എപ്പോഴും ഉണ്ട് എന്നു കരുതുന്ന ഇവിടെ രാമന്‍ പൂജ നടത്താനെത്തിയിരുന്നു. തൊട്ടടുത്തുതന്നെ രാമഗിരി മലയുണ്ട്. അതിനടിവാരത്താണ് സീത കുളിച്ചിരുന്ന അമ്മ കുണ്ഡ്. പ്രത്യേക തരം മീനുകള്‍ കുളത്തിലെ പ്രത്യേകതയാണ്. സീത പരിപാലിച്ചിരുന്ന മീനുകള്‍ എന്നതാണ് വിശ്വാസം. ഇവിടെ നിന്ന്  കുറച്ചകലെ ഖൈയാര്‍ പുടിലും സീത കുളിച്ചിരുന്നത് എന്നു കരുതുന്ന കുളമുണ്ട്. സീത ഉപയോഗിച്ചിരുന്നത് എന്ന സങ്കല്‍പത്തില്‍ ഒരു വാളും ഇവിടെ ആരാധിക്കുന്നു.
 യഥാര്‍ത്ഥ കിഷ്‌കിന്ഡ എന്ന് ഒറിയക്കാര്‍ വിശേഷിപ്പിക്കുന്ന സ്ഥലമാണ് മല്‍ഖാന്‍ ഗിരി. ശ്രീരാമന്‍ പൂജിച്ചത് എന്നു കരുതുന്ന പടുകൂറ്റന്‍ ശിവലിംഗമാണ് ആകര്‍ഷകം. അടുത്ത് മോട്ടു എന്ന സ്ഥലത്ത് സ്വയംഭൂവായ സീത, രാമന്‍ , ലക്ഷ്മണന്‍, ശിവന്‍, ഗണപതി എന്നീ വിഗ്രഹങ്ങള്‍ കാണാം. ഇവിടെ ക്ഷേത്രം പണിയാന്‍ ശ്രമിച്ചപ്പോഴൊക്കെ ചുമന്ന സര്‍പ്പങ്ങലെ കണ്ടാതിനാല്‍ പിന്‍തിരിയുകയായിരുന്നു.
ശബരി, ഗോദാവരി നദികളുടെ സംഗമസ്ഥാനമായ ആന്ധ്രയിലെ ഖമ്മം ജില്ലയില്‍ കോണവാരത്ത്  രാമന്‍ താമസിച്ചിരുന്നു. പര്‍ണശാല ഇപ്പോഴും കാണാനാകും. നിസാമബാദിലെ ബസര്‍ ശ്രീരാമക്ഷേത്രവും കരിം നഗരിലെ ഇലേന്ദകുന്ത രാമക്ഷേത്രവും ആന്ധ്രപ്രദേശിലെ രാമയാണ സ്പര്‍ശമുള്ള ക്ഷേത്രങ്ങളാണ്.




പഞ്ചവടി 

'അഗസ്ത്യാശ്രമത്തിലെത്തി അനുഗ്രഹം വാങ്ങി തിരിച്ചു പോകുന്ന ശ്രീരാമനോട് അഗസ്ത്യന്‍ പറഞ്ഞു.' ഇവിടെ നിന്ന് രണ്ടു യോജന അപ്പുറത്തായി പഞ്ചവടി എന്നൊരു സ്ഥലമുണ്ട്. അവിടെ കായ്്കനികളും കിഴങ്ങുകളും സുലഭമായി ലഭിക്കും. അടുത്തു തന്നെ ജലാശയവും. സീതയെ സന്തോഷിപ്പിക്കാന്‍  മാന്‍കൂട്ടവും ധാരാളമുണ്ടാകും. പഞ്ചവടിയിലെ താമസം ആനന്ദകരമായിരിക്കും. അവിടെ ആശ്രമം പണിയാം'. മുനിയെ രാമന്‍ നമസ്‌കരിച്ച് അനുഗ്രഹം വാങ്ങി പഞ്ചവടിയിലേക്ക് പുറപ്പെട്ടു. യാത്രക്കിടയില്‍ ജടായുവിനെ കണ്ടുമുട്ടി. രാക്ഷസനായിരിക്കുമെന്നു കരുതി നീയാരാണെന്ന ചോദ്യവുമായാണ് രാമന്‍ ജടായുവിനെ സമീപിച്ചത്. നിന്റെ പിതാവിന്റെ മിത്രമാണെന്നും വേണമെങ്കില്‍ വനവാസത്തില്‍  സഹായിക്കാമെന്നും ജടായു മറുപടി പറഞ്ഞു.ജയായുവിന്റെ മധുരവചസ്സുകളില്‍ സന്തുഷ്ടനായ രാമന്‍  ഉചിതമായ ആദരസത്കാരങ്ങള്‍ നല്‍കിയശേഷം യാത്രതുടര്‍ന്ന് ഗോദാവരീ തീരത്ത് എത്തി. പുണ്യനദിയെന്ന് ദേവന്മാര്‍പോലും വാഴ്ത്തുന്ന ഗോദാവരീതീരത്ത് മന്ദം മന്ദം വീശുന്ന കുളിര്‍തെന്നലില്‍ ഉന്മേഷഭരിതരായി വിശ്രമിച്ചു. ഗോദാവരിയുടെ തെക്കേതീരത്താണ് പഞ്ചവടി.
അഞ്ചുവടം (പേരാല്‍) ഒരേവലുപ്പത്തില്‍ ഒരേരൂപത്തില്‍ വൃത്താകൃതിയോടുകൂടി ഇവിടെ സ്ഥിതിചെയ്യുന്നു. അതുകൊണ്ടാണ് പഞ്ചവടി എന്ന പേരുണ്ടായത്. ഒരിക്കല്‍ യുവാക്കളായ അഞ്ച് ഗന്ധര്‍വന്മാര്‍ അഗസ്ത്യ മഹര്‍ഷിയെ  എങ്ങോട്ടും പോകാന്‍ കഴിയാത്ത വിധത്തില്‍  തടഞ്ഞ് നിര്‍ത്തി. കോപിഷ്ഠനായ മഹര്‍ഷി അവരെ അഞ്ച് വടങ്ങളായിത്തീരട്ടെയെന്ന് ശപിച്ചു. രാമന്റെ നിര്‍ദ്ദേശപ്രകാരം പഞ്ചവടിയില്‍ വാഴ, പ്ലാവ്, മാവ് മുതലായ ഫലവൃക്ഷങ്ങളാല്‍ ചുറ്റപ്പെട്ടതും ജനവാസം കുറഞ്ഞതുമായ സ്ഥലത്ത് പര്‍ണ്ണശാലകള്‍ തീര്‍ത്തു.  ഗോദാവരിയില്‍പോയി സ്‌നാനം ചെയ്തു പൂക്കളും, പഴങ്ങളും, കൊണ്ട് വന്ന് പുഷ്പ ബലിയും ശാന്തിക്രിയയും നടത്തിയശേഷം അവിടെ താമസം തുടങ്ങി. ദിവസവും പ്രഭാതത്തില്‍  ഗോദാവരിയില്‍ പോയി കുളിച്ച് പ്രഭാതവന്ദനാദികള്‍ നടത്തും. തിരിച്ചു പോരുന്ന സമയത്ത്  അന്നേക്കുള്ള വെള്ളവും നദിയില്‍ നിന്ന് സംഭരിച്ച് കൊണ്ടുപോരും. ഇങ്ങനെ ഗോദാവരിയില്‍ സ്‌നാനം ചെയ്തും കാനന ഭംഗികള്‍ ആസ്വദിച്ചും. ആനന്ദപൂര്‍ണ്ണമായിത്തന്നെ ദിവസങ്ങള്‍ നീങ്ങി.'
കാനനവാസത്തില്‍ സീതാരാമലക്ഷമണന്മാര്‍ താമസിച്ച പഞ്ചവടിയാണ് ഇന്നത്തെ നാസിക്. രാവണന്‍ സീതയെ അപഹരിക്കുന്നത് ഇവിടെ നിന്നാണ്. ഇവിടെവച്ചാണ് ലക്ഷ്മണന്‍ രാവണ സഹോദരിയായ ശൂര്‍പ്പണഖയുടെ മൂക്കും മുലയും ഛേദിച്ചത്. മൂക്ക് എന്നര്‍ത്ഥം വരുന്ന നാസിക എന്ന സംസ്‌കൃത പദത്തില്‍ നിന്നാണ് നാസിക് എന്ന സ്ഥലപ്പേരിന്റെ ഉല്‍പ്പത്തി.  മഹാരാഷ്ട്രയിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന നഗരങ്ങളിലൊന്നാണ് നാസിക്. വ്യാവസായം, വിദ്യാഭ്യാസം, നഗരവികസനം തുടങ്ങിയ രംഗങ്ങളിലെല്ലാം നാസികിന്റെ കുതിപ്പ് സ്തുത്യര്‍ഹമാണ്.
 രാമന്റേയും സീതയുടേയും ലക്ഷ്മണന്റേയും പ്രതിഷ്ഠയുള്ള, കരിങ്കല്ലില്‍ കെട്ടിയുണ്ടാക്കിയ കാലാരാം ക്ഷേത്രം നിരവധി തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്ന  തീര്‍ത്ഥാടന കേന്ദ്രമാണ്. ഇതിനടുത്താണ് സീതാഗുഫ. രാവണന്‍ തട്ടി്കൊണ്ടുപോകുന്ന സമയത്ത സീത ഈ ഗൂഹയിലായിരുന്നു താമസിച്ചിരുന്നത്. സീതയ്ക്ക് സംരക്ഷണം ഒരുക്കാന്‍ വരച്ച ലക്ഷ്മണരേഖ അടുത്തായി കാണാം.
 ത്രയംബകേശ്വര ക്ഷേത്രമാണ് നാസിക്കിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്ന്. 12 ജജ്യോതിര്‍ലിംഗങ്ങളിലൊന്ന്  ത്രയംബകേശ്വര ക്ഷേത്രത്തിലാണ്.  ജ്യോതിര്‍ലിംഗം തൊഴുന്നത് മോക്ഷദായകമാണ്. ഭഗവത് ഗീതയിലെ അധ്യായങ്ങള്‍ ഈ ക്ഷേത്രച്ചുവരുകളില്‍ ആലേഖനം ചെയ്തിരിക്കുന്നു. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന കുംഭമേളയാണ് നാസ്സിക്കിന്റെ ദേശീയോത്സവം. നാസിക്കിന്റെ ഹൃദയഭാഗത്ത് നിന്നും എട്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മുക്തിധാം ക്ഷേത്രത്തിലെത്താം. വെള്ളനിറത്തില്‍ മനോഹരമായി നിര്‍മിക്കപ്പെട്ട ക്ഷേത്രമാണിത്. വ്യത്യസ്തമായ രീതിയാണ് ശ്രീകോവില്‍ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ശ്രീമദ് ഭഗവത് ഗീതയിലെ പതിനെട്ട് അധ്യായങ്ങള്‍ ക്ഷേത്രച്ചുമരുകളിലും തൂണുകളിലുമായി ആലേഖനം ചെയ്തിരിക്കുന്നു. പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളെയും ഇവിടെ വരച്ചുവച്ചിരിക്കുന്നും കാണാം.
നാസിക്കിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ് രാംകുണ്ഡ് ടാങ്ക്. മുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിത്തറാവു ഖണ്ഡാര്‍ക്കറാണ് രാംകുണ്ഡ് നിര്‍മിച്ചത്. ഭീമാകാരനായ ഈ ടാങ്ക് 27 + 10 മീറ്റര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു.  വനവാസക്കാലത്ത് ശ്രീരാമനും ഭാര്യ സീതയും ഇവിടെ കുളിച്ചിരുന്നതായാണ് ഐതിഹ്യം.  ചിതാഭസ്മം ഇവിടയൊഴുക്കി മോക്ഷത്തിനായി ആളുകള്‍ ഇവിടെയെത്തുന്നു.  രാംകുണ്ഡില്‍ മുങ്ങിനിവരാനായി മാത്രമായി വരുന്നവരും നിരവധിയാണ്
രാമനും സീതയും കുളിച്ചിരുന്നത് എന്നു കരുതുന്ന രണ്ട് കുളങ്ങള്‍ നഗരത്തിന്റെ തെക്കു ഭാഗത്തായി ഇപ്പോഴും ഉണ്ട്. നഗരത്തില്‍ നിന്ന് എട്ട് കീലോമീറ്റര്‍ ദൂരത്താണ് ഗോദവരി -കപില നദികളുടെ സംഗമ സ്ഥാനമായ ജനസ്ഥാന്‍. ലക്ഷ്മണന്‍ ശൂര്‍പ്പണഖയുടെ അംഗങ്ങള്‍ ഛേദിച്ച യഥാര്‍ത്ഥ സ്ഥലമായി കരുതുന്നത് ഇവിടമാണ്. നാസിക്ക് നഗരത്തില്‍നിന്ന് 16 കിലോമീറ്റര്‍ അകലെയുള്ള മലയാണ് രാംജി പര്‍വതം. രാമന്‍ വിശ്രമകേന്ദ്രമായി ഉപയോഗിച്ചിരുന്ന കുന്നാണിത്. ഇവിടെ രണ്ട് കുളങ്ങളുമുണ്ട്. മുള്ളുകളുള്ള ചെടികള്‍ ഇവിടെ വളരില്ല. മാത്രമല്ല പച്ച പട്ടുവിരിച്ചതുപോലെ പുല്ലു വളര്‍ന്നു നില്‍ക്കുയും ചെയ്യുന്നു. ശ്രീരാമന്‍ ദശരഥന് ശ്രാദ്ധം നടത്തി എന്നു കരുതുന്ന കുശ്വന്ത് തീര്‍ത്ഥം, രാമന്‍ അഗസ്ത്യമുനിയെ കണ്ടു എന്നു കരുതുന്ന അഗസ്താശ്രമം എന്നിവയും നാസിക് ജില്ലയിലാണ്. രാമനെ ഭയന്ന് മാരീചന്‍ ഒളിച്ചിരുന്ന സ്ഥലം (സിദ്ദേശ്വര്‍), മാരീചനെതിരെ അമ്പുകുലയ്ക്കാന്‍ രാമന്‍ നിന്ന സ്ഥലം(സ്ഥാന്‍), അപ്പോള്‍ മാരീചന്‍ നിന്നിരുന്ന സ്ഥലം (ബനേസ്വര്‍), അമ്പുകൊണ്ട് മാരീചന്റെ തലചെന്നു വീണ സ്ഥലം(ടോക് വില്ലേജ്). ഛിന്നിചിതറിയ ശരീരം പതിച്ച സ്ഥലം(മൃഗവൈദേശ്വര്‍), മാരിചന്റെ വിളികേട്ട് ഓടിയെത്തിയ ലക്ഷ്മണനും രാമനും കണ്ടുമുട്ടിയ സ്ഥലം(മധ്യമേശ്വര്‍) ഇവയൊക്കെ നാസിക്ക് ജില്ലയിലെ അടുത്തടുത്ത ഗ്രാമങ്ങളാണ്. ഏകദേശം ഒരേ രീതിയിലുള്ള കല്‍ ക്ഷേത്രങ്ങള്‍ ഇവിടെയെല്ലാം ഉണ്ട്.
നാസിക്കിനു പുറമെ മഹാരാഷ്ടയില്‍ നാഗപ്പൂര്‍, യവത്മാള്‍ അമരാവതി, ബുല്‍ധാന, അഹമ്മദ് നഗര്‍, ജാല്‍ന, വാസിം, ബീഡ്, നന്ദീദ്, ഒസമാബാദ്, സോളാപൂര്‍ എന്നീ ജില്ലകളായിരുന്നു രാമന്റെ സഞ്ചാരപഥം അടയാളപ്പെടുത്തിയ സ്ഥലങ്ങള്‍. രാമന്‍ ശിവ പൂജനടത്തിയതോ ദശരഥന് ശ്രാദ്ധം ഊട്ടിയതോ ആയ സ്ഥലങ്ങളാണ് ഏറെയും
മാരീച വധത്തിനുശേഷം രാമന്‍ ശിവപൂജ നടത്തിയ ഘടേശ്വര്‍, മാരീചന്‍ മോക്ഷം നല്‍കിയ മുക്തേശ്വര്‍ ഖണ്ഡ് എന്നീ സ്ഥലങ്ങള്‍ അഹമ്മദ് നഗര്‍ ജില്ലയിലാണ്. രാക്ഷസന്മാരെ ഉന്മൂലനം ചെയ്യുമെന്ന് പ്രതിജ്ഞ എടുത്ത സ്ഥലമാണ് ഇന്നത്തെ നാഗപ്പൂര്‍. അഗസ്താശ്രമം ഇതിനടുത്തായിരുന്നു. മറ്റ് മുനിമാരുടെ ആശ്രമങ്ങളും സമീപത്തുണ്ടായിരുന്നു. രാക്ഷസന്മാരുടെ ശല്യം സഹിക്ക വയ്യാതായപ്പോള്‍ അവര്‍ രാമന്റെ സഹായം തേടി. അപ്പോളാണ് വില്ലുയര്‍ത്തിക്കൊണ്ട് രാമന്‍ ശപഥം ചെയ്തത്. റാംടക് എന്നാണീ സ്ഥലം അറിയപ്പെടുന്നത്. ഇപ്പോള്‍ ഇവിടൊരു വലിയ ശ്രീരാമക്ഷേത്രം ഉണ്ട്.




കിഷ്‌കിന്ധ

ഉത്തര കര്‍ണ്ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ തുംഗഭദ്രാനദി തീരത്തെ അനൈഗുന്ധി  എന്നു പറഞ്ഞാല്‍ അധികമാരും അറിയണമെന്നില്ല. നദിയുടെ മറുതീരത്തെ ബല്ലാരിയെകുറിച്ചും ഹംപിയെകുറിച്ചും കേള്‍ക്കാത്തവരും കാണില്ല. അനൈഗുന്ധി അറിയില്ലങ്കിലും കിഷ്‌കിന്ധ, ഋശ്യമൂകാചലം, ബാലികേറാമല എന്നൊക്കെ അറിയാത്തവരുമില്ല. ത്രേതായുഗത്തില്‍ ബാലിയും സുഗ്രീവനും ഒക്കെ ഭരിച്ച കിഷ്‌കിന്ധയാണ്്  അനൈഗുന്ധി. ഇവിടുത്തെ ഋശ്യമൂകാചലം എന്ന ബാലികേറാമലയും രാമലക്ഷ്മണന്മാര്‍ വിശ്രമിച്ചിരുന്ന ചിന്താമണി ഗുഹയുമൊക്കെ ഇതിഹാസവും ചരിത്രവുമുണര്‍ത്തുന്ന കാഴ്ചകളാണ്. ശ്രീരാമ-ഹനുമാന്‍ സംഗമവും, ബാലി സുഗ്രീവ യുദ്ധവും, ബാലി വധവും, സുഗ്രീവന്റെ കിരീടധാരണവും, ഹനുമാന്റെ ലങ്കാ യാത്രയും, സേതു ബന്ധനം തുടങ്ങാന്‍ മഴമാറി മാനം തെളിയും വരെയുള്ള രാമലക്ഷ്മണന്മാരുടെ കാത്തിരിപ്പും ഒക്കെ ചേര്‍ന്ന് സംഭവ ബഹുലമായ  ഐതിഹ്യത്തിനു പശ്ചാത്തലമൊരുക്കിയ പ്രദേശങ്ങള്‍.
 നോക്കെത്താ ദൂരത്തോളും പടര്‍ന്ന പൂന്തോട്ടങ്ങളും നെല്‍പാടങ്ങളും കടന്നു വേണം അനൈഗുന്ധിയിലെത്താന്‍. വിശാലതയില്‍ അങ്ങിങ്ങ് പാറക്കുന്നുകള്‍. ചെറുതും വലുതുമായ കുന്നുകളില്‍ മണ്ണിന്റെ അംശമേയില്ല പാറക്കല്ലുകള്‍ മാത്രം. സുഗ്രീവന്റെ വാനരപ്പട സേതുബന്ധനത്തിനുശേഷം ഉപേക്ഷിച്ചതാണിവ എന്ന വിശ്വാസം ഉറപ്പിക്കുന്ന കാഴ്ച. തലങ്ങും വിലങ്ങും ഓടിക്കളിക്കുന്ന കുരങ്ങന്മാര്‍ വാനരരാജ്യമെന്നതിന് അടിവരയിടും.
 മലകളാല്‍ മറഞ്ഞുകിടക്കുന്ന താഴ് വാരത്തിലാണ് പമ്പ സരോവര്‍ തടാകം . പൂക്കള്‍ പൂവിടുന്ന സമയത്ത് വളരെ സുന്ദരമാണ് ഇവിടം. തടാകം മുഴുവന്‍ താമര വിരിഞ്ഞു നില്‍ക്കും. തടാകക്കരയില്‍ ലക്ഷ്മിക്ഷേത്രവും ശിവക്ഷേത്രവുമുണ്ട്. സമീപത്തെ മാവിന്‍ ചുവട്ടില്‍  ചെറിയ ഗണേശ ക്ഷേത്രവും. ശബരിയുമായി ബന്ധപ്പെട്ട സ്ഥലമാണിത്. മാതംഗ മഹര്‍ഷിയുടെ ശിഷ്യയായിരുന്നു ശബരി. രാമഭക്തയായ ശബരി ശ്രീരാമനെ നേരില്‍ കാണണമെന്ന് ആഗ്രഹിച്ചു. കഴിയുമെന്ന് വിശ്വസിച്ചു.  മാതംഗ മഹര്‍ഷി മരിച്ച ശേഷവും രാമനെ കാണാന്‍ കഴിയുമെന്ന ആഗ്രഹവുമായി. ശബരി ആശ്രമത്തില്‍ തുടര്‍ന്നു. ഒട്ടേറെ വര്‍ഷങ്ങള്‍ കടന്നുപോയി. ശബരി ഒരു വൃദ്ധയായി മാറി. സീതയെ അന്വേഷിച്ച് അലഞ്ഞ രാമലക്ഷമണന്മാര്‍ ശബരി ആശ്രമത്തിലെത്തി. ഇരുവര്‍ക്കും ശബരി ഭഷണം വിളമ്പി. ശബരിയുടെ ഭക്തി ചൈതന്യത്തിനു മുന്നില്‍ കുമ്പിട്ട രാമലക്ഷമണന്മാര്‍ ശബരിയെ സാഷ്ഠാംഗം പ്രണമിച്ചു. സീതയുടെ തട്ടിക്കൊണ്ടുപോകല്‍ സംഭവം വിവരിച്ചു. പമ്പ തടാകത്തിന് തെക്ക് വസിക്കുന്ന ഹനുമാന്റേയും സുഗ്രീവയും സഹായം തേടാന്‍ ശബരി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് മാതംഗ തടാകത്തില്‍ ശ്രീരാമന്‍ കുളിക്കാനിറങ്ങി. തടാകത്തിലും തടാകക്കരയിലും ധാരാളം പാറക്കല്ലുകള്‍ കാണാം.
കിഷ്‌കിന്ധയുടെ സര്‍വസൈന്യാധിപനായ ഹനുമാന്റെ ജന്മസ്ഥലമായ ''ആഞ്ജനേയാ ഹില്‍'' തുംഗഭദ്രയ്ക്കുമപ്പുറം തലയുയര്‍ത്തി നില്‍ക്കുന്നു.  ഭീമാകാരമായ പാറക്കല്ലുകളാല്‍ രുപംകൊണ്ട ഈ മലമുകളിലാണ് ആഞ്ജനേയാ ക്ഷേത്രം. ഹനുമാന്റെ അമ്മയായ അഞ്ജനാ ദേവി താമസിച്ചിരുന്നത് ഇവിടെയെന്ന് ഐതിഹ്യം. 575 പടവുകള്‍ താണ്ടി വേണം ക്ഷേത്രത്തിലെത്താന്‍. അതിമനോഹരമാണ് ഇവിടെനിന്നുള്ള അസ്തമയക്കാഴ്ച. രാവണന്‍ അപഹരിച്ച സീതയെ തേടിയലഞ്ഞ രാമലക്ഷ്മണന്മാര്‍ ഇവിടെ വച്ചാണ് ഹനുമാനെ കണ്ടു മുട്ടുന്നത്. തുടര്‍ന്ന് നുമാന്‍ രാമലക്ഷ്മണന്മാരെ കിഷ്‌കിന്ധയിലെ രാജാവായിരുന്ന സുഗ്രീവന്റെയടുത്തെത്തിക്കുന്നു. അപഹരിച്ചു കൊണ്ടുപോകുന്നതിനിടയില്‍ സീതാദേവി പുഷ്പക വിമാനത്തില്‍ നിന്നും താഴേക്കിട്ടുകൊടുത്ത ആഭരണങ്ങള്‍ സുഗ്രീവന്‍ സൂക്ഷിച്ചു വെച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഗുഹയും ഇവിടെ കാണാന്‍ കഴിയും.
ധാരാളം വാതിലുകളുള്ള കോട്ട പഴമയുടെ വിസ്മൃതിയും പേറി നില്‍ക്കുന്നു. കോട്ടയുടെ പ്രവേശന കവാടത്തില്‍ ഗുര്‍ഗാ ക്ഷേത്രം. ക്ഷേത്രാങ്കണത്തിലുള്ള മരത്തില്‍ പുടവ കെട്ടിത്തൂക്കി മനസ്സിരുത്തി് പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹം സഫലീകരിക്കുമെന്നാണ് വിശ്വാസം. ഒരു ഗണേശ ഗുഹാക്ഷേത്രമുണ്ട്.  യുദ്ധങ്ങള്‍ക്കും മുന്‍പ് വിജയനഗര രാജാക്കന്മാര്‍ ദുര്‍ഗ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. പമ്പ സരോവറില്‍ കുളിച്ച്്  ശ്രീ ലക്ഷ്മി ക്ഷേത്രവും ദര്‍ശിച്ചായിരുന്നു യുദ്ധത്തിനു പുറപ്പെടുക.
ഋശ്യമൂകാചലം മലയിലേക്കുള്ള യാത്ര വിഷമമേറിയതാണ്. പാറക്കല്ലുകള്‍ ചവിട്ടിക്കറുന്ന യാത്ര ബാലികേറാമല എന്ന പേരിനെ അര്‍ത്ഥവത്താക്കുന്നു. കുന്നിന്‍ മുകളി്ല്‍ ആകാശം മുട്ടെ നില്‍ക്കുന്ന പാറകള്‍ക്കിടയില്‍ വലിയൊരു ഗുഹ. ഇതായിരുന്നുവത്രെ ബാലിയുടെ വാസസ്ഥലം. രാമലക്ഷ്മണന്മാരുടെ പാദസ്പര്‍ശമേറ്റ  ചിന്താമണി ഗുഹയാണ് മറ്റൊരു കാഴ്ച. രാമ ലക്ഷ്മണന്മാര്‍ വിശ്രമിച്ചിരുന്നതും സുഗ്രീവനുമായി ബാലിക്കെതിരെ യുദ്ധതന്ത്രങ്ങള്‍ മെനഞ്ഞിരുന്നതും ഇവിടെയായിരുന്നു. ആലോചനായോഗങ്ങള്‍ക്കായി കൂടിയിരുന്നതിനാലാണ് ചിന്താമണിയെന്ന പേര് വന്നത്. ചരിത്രം, ഗ്രാമഭംഗി, വയലുകള്‍, പുരാണങ്ങള്‍, മലകള്‍ തുടങ്ങിയവയെല്ലാം അപൂര്‍വ്വമായി  ഒത്തു കൂടുന്ന ഇടമാണ് അനൈഗുന്ധി.   ശിലായുഗത്തിലെ ചിത്രങ്ങളും ഇന്നും ഇവിടെ വ്യക്തമായി കാണാം.
തുംഗഭദ്രാനദിയുടെ മറുകരയിലാണ്  യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം തേടിയ ഹമ്പി. ഭൂതകാലപ്രൗഢി ഓരോ തുണ്ടുസ്ഥലത്തും കരുതിവെച്ച് നമ്മെ വിസ്മയിപ്പിക്കുന്ന അത്ഭുതം. ചരിത്രവും യാഥാര്‍ഥ്യവും മിത്തും പുരാണങ്ങളും ഇഴചേര്‍ന്നുപിണഞ്ഞ് അവ്യക്തതയുടെ നിഴല്‍പ്പാടുകള്‍ സൃഷ്ടിക്കുന്ന അത്യത്ഭുങ്ങളുടെ താഴ്വര. അനേകായിരം പേരുടെ ചോരയും നീരും കൊണ്ട് കാലം ചരിത്രമെഴുതിയ നദീതടം, കൃഷ്ണ തുംഗഭദ്രാ നദിക്കരയില്‍ പടുത്തുയര്‍ത്തിയ വിജയനഗര സാമ്രാജ്യത്തിന്റെ പുകള്‍പെറ്റ തലസ്ഥാനം. ഫലിതവിദ്വാനായ തെനാലിരാമന്റെ വികടഭാഷ്യം കേട്ട് കോരിത്തരിച്ച മലമടക്കുകളുടെ സ്വന്തം നഗരി. മുസ്ലീം ഭരണാധികാരികളായ ഡെക്കാന്‍ സുല്‍ത്താനൈറ്റുകളുടെ ആക്രമണത്തില്‍ അടിതെറ്റി തുംഗഭദ്രനദിയുടെ മടിത്തട്ടിലേക്കു കല്ലിന്മേല്‍ കല്ലുശേഷിക്കാതെ തകര്‍ന്നടിഞ്ഞുപോയ മഹാസംസ്‌കാരത്തിന്റെ ചുടലപ്പറമ്പ്. അവശിഷ്ടങ്ങളുടെ മഹാനഗരം.
ദക്ഷപുത്രിയായ സതീ ദേവിയുടെ മരണം കോപാന്ധനാക്കിയ പരമശിവന്‍ അതി കഠിനമായ തപസ്സാരംഭിച്ചത് ഹമ്പിയില്‍ സ്ഥിതി ചെയ്യുന്ന ഹേമകുടാ കുന്നിലായിരുന്നു എന്ന് ഐതിഹ്യം. തപമിളക്കാന്‍ ചെന്ന കാമദേവനെ തൃക്കണ്ണാല്‍ ഭസ്മമാക്കിയതും, തുടര്‍ന്ന് പമ്പാ ദേവിയില്‍ അനുരക്തനായ പരമശിവന്‍ ദേവിയെ വിവാഹം ചെയ്ത് പമ്പാപതിയായതും ഇവിടെ വെച്ചായിരുന്നു.
ഇന്നും തീര്‍ഥാടകരായും കാഴ്ചക്കാരായും ഹമ്പിയിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് ഹേമകുടയുടെ താഴ്്‌വാരത്ത് സ്ഥിതി ചെയ്യുന്ന വിരൂപാക്ഷ ക്ഷേത്രം. വിരൂപാക്ഷന്‍ എന്ന പേരിനെ അന്വര്‍ഥമാക്കിക്കൊണ്ട് ഇവിടത്തെ ശിവ പ്രതിഷ്ഠ കാമനെ ഭസ്മീകരിക്കാന്‍ തൃക്കണ്ണ് തുറന്നു നില്‍ക്കുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. കല്ലില്‍ കൊത്തിയ അപൂര്‍വ ശില്‍പ്പങ്ങള്‍ ഇവിടെ കാണാം. 150 അടി ഉയരം വരുന്ന രണ്ട് വലിയ  ഗോപുരങ്ങള്‍ ഇതിന്റെ പ്രൗഢി കൂട്ടുന്നു. പതിനൊന്നു നിലകളുള്ള ഗോപുരങ്ങള്‍ 'ബിസ്തപയ്യ ഗോപുരങ്ങള്‍' എന്നാണ് അറിയപ്പെടുന്നത്. ക്ഷേത്രഗോപുരത്തിന്റെ പ്രതിബിംബം ഉള്‍ച്ചുവരില്‍ പതിക്കുന്ന പിന്‍ഹോള്‍ ക്യാമറ  വിരൂപാക്ഷ ക്ഷേത്രത്തിന്റെ  ആകര്‍ഷണമാണ്.
ഒരിക്കല്‍ തുംഗഭദ്രയുടെ തീരങ്ങളില്‍ നായാട്ടിനിറങ്ങിയ ഹക്കയും ബുക്കയും അവിശ്വസനീയമായ  കാഴ്ചകാണുന്നു. ശക്തിക്കും ശൗര്യത്തിനും പേരുകേട്ട വേട്ടപ്പട്ടികള്‍ ഓടിച്ച കാട്ടുമുയല്‍, പ്രത്യേക സ്ഥലത്തെത്തിയപ്പോള്‍ തിരിഞ്ഞ് വേട്ടനായ്ക്കളെ പേടിപ്പിച്ചോടിക്കുന്നു. അത്ഭുത പരതന്ത്രരായ സഹോദരന്മാര്‍ രാജഗുരുവായ വേദാരണ്യയെ ഇക്കാര്യമറിയിച്ചു. ഒട്ടു നേരത്തെ ധ്യാനത്തിനു ശേഷം വേദാരണ്യസവിശേഷമായ ഈ ഭൂപ്രദേശം രാജ്യത്തിന്റെ ആസ്ഥാനമാക്കാന്‍ നിര്‍ദ്ദേശിച്ചു. അങ്ങിനെ ഒരു ഭാഗം തുംഗഭദ്രാ നദിയും മറ്റു മൂന്നു ഭാഗങ്ങള്‍ വന്‍ മലനിരകളാലും ചുറ്റപ്പെട്ട ഹമ്പി കേന്ദ്രീകരിച്ച് ഹക്കയും ബുക്കയും തങ്ങളുടെ ജൈത്രയാത്രയുടെ ആരംഭം കുറിച്ചു.വിജയനഗര സാമ്രാജ്യത്തിന്റെ ചരിത്രം തുടങ്ങുയായിരുന്നു  അവിടെ.
എവിടെ തിരിഞ്ഞാലും പാറക്കൂട്ടങ്ങളാണ്. ഇപ്പോള്‍ ഉരുണ്ടു വീഴുമെന്ന് തോന്നിപ്പിക്കുന്ന ഭീമാകാരങ്ങളായ പാറക്കൂട്ടങ്ങള്‍. ഒപ്പം മനോഹരങ്ങളായ കൊത്തു പണികളാല്‍ കടഞ്ഞെടുത്ത കോട്ടകളും, ക്ഷേത്രങ്ങളും, ശില്പങ്ങളും, ജല സംഭരണികളും, കൊട്ടാരങ്ങളും. ഹമ്പിയെ ലോകാത്ഭുതങ്ങളില്‍ ഒന്നാക്കി മാറ്റുന്നു.
 കലാചാതുരില്‍ കൊത്തിവെച്ച മഹാകാവ്യമാണ് ഇവിടത്തെ ഹസാരെ രാമക്ഷേത്രം. രാമായണത്തിലെ  കഥാ സന്ദര്‍ഭങ്ങള്‍ തുടക്കം മുതല്‍ ഒടുക്കം വരെ കല്ലില്‍ കൊത്തിവച്ചിരിക്കുന്നു. ശ്രീരാമന്റെ  ജനനം മുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള ശില്‍പ്പഭാഷ്യം ഇവിടത്തെ ചുവരുകളില്‍ വായിച്ചെടുക്കാം.  ചിലഭാഗങ്ങളില്‍ ഭാഗവത സന്ദര്‍ഭങ്ങളും കൊത്തിയിട്ടുണ്ട്. ഹസാരെ രാമക്ഷേത്രത്തിനു തൊട്ടു മുന്നിലാണ് പാന്‍സൂപ്പാരി ബസാര്‍. വിജയനഗര സാമ്രാജ്യത്തിലെ  ഒരു വ്യാപാര താവളമായിരുന്നു ഇത്. തകര്‍ന്നു കിടക്കുന്ന ചുവരുകളുടെയും തൂണുകളുടെയും അവശിഷ്ടങ്ങളും രണ്ടു മൂന്ന് അരയാലും മാത്രമേ ഇപ്പോള്‍ ഇവിടെയുള്ളൂ.
നന്ദിയുടെ കൂറ്റന്‍ ഒറ്റക്കല്‍ പ്രതിമ,വരാഹക്ഷേത്രം, കൃഷ്ണക്ഷേത്രം, ഗജാലമണ്ഡപം, കൊട്ടാരക്കെട്ടുകളുടെ അവശിഷ്ടങ്ങള്‍, കാവല്‍മാടങ്ങള്‍, പൊതുകുളങ്ങള്‍, പട്ടാഭിരാമ ക്ഷേത്രം, സരസ്വതീ ക്ഷേത്രം, കല്‍ക്കെട്ടുകളുടേയും മണ്ഡപങ്ങളുടെയും അസ്തിവാരങ്ങള്‍... ആധുനിക കിഷ്‌കിന്ധയിലെ കാഴ്ച നീളുന്നതാണ്.





രാമേശ്വരം


ലങ്കാദഹനത്തിനു ശേഷം തിരിച്ചെത്തിയ ഹനുമാന്‍ ലങ്കയിലെ കാര്യങ്ങള്‍ വിവരിച്ചു. ഹനുമാന്‍ പറഞ്ഞതു കേട്ട രാമന്‍  സുഗ്രീവനോടു പറഞ്ഞു.' സുഗ്രീവ, സൈന്യത്തോടു പുറപ്പെടാന്‍ പറയൂ. ഇത് വിജയ മുഹൂര്‍ത്തമാണ്. ഈ സമയത്ത് പുറപ്പെട്ട് രാവണനേയും ലങ്കാ നഗരിയേയും നിശേഷം നശിപ്പിച്ച് സീതയെ വീണ്ടുകൊണ്ടുവരും'. രാമ വാക്കുകള്‍ കേട്ട ഉടന്‍ വാനരസൈന്യം പുറപ്പെട്ടു. ഭൂമി മുഴുവന്‍ നിറഞ്ഞുകൊണ്ട് യാത്രചെയ്തു. വാലുകളെ ചലിപ്പിച്ചുകൊണ്ടും വൃക്ഷങ്ങളെ പിഴുതെറിഞ്ഞുകൊണ്ടും പര്‍വതങ്ങള്‍ കയറിക്കടന്നുകൊണ്ടും അവര്‍ വായുവേഗത്തില്‍ സഞ്ചരിച്ചു. വിശ്രമമില്ലാതെ യാത്രചെയ്ത്,പലപല വനങ്ങളും സഹ്യം, മലയം എന്നീ പര്‍വതങ്ങളും കടന്ന്്, അവസാനം തെക്കേ സമുദ്രതീരത്തെത്തി.'
ഇന്നത്തെ രാമേശ്വരമായിരുന്നു ആ തീരം. വരുണ ദേവനെ പ്രീതിപ്പെടുത്തിയ രാമന്‍, സുഗ്രീവന്റെ സമ്മതത്തോടെ സേതു ബന്ധിക്കാന്‍ നളനോട്  നിര്‍ദ്ദേശിച്ചു. സേതു ബന്ധനത്തിനു മുന്‍പ് രാമന്‍ സമുദ്രക്കരയില്‍ ശിവനെ രാമേശ്വരനായി പ്രതിഷ്ഠിച്ച് പൂജിച്ചു. ''ഇവിടെ സേതുബന്ധന തീര്‍ത്ഥത്തില്‍ സ്നാനം ചെയ്ത് രാമേശ്വരനെ ദര്‍ശിക്കുകയും അതിനുശേഷം കാശിയില്‍ ചെന്ന് വിശ്വനാഥനെ ദര്‍ശിക്കുകയും ചെയ്യുക. അവിടെനിന്ന്് ഗംഗാജലം കൊണ്ടുവന്ന് രാമേശ്വരന് അഭിഷേകം ചെയ്യുക. ശേഷം ഇവിടെ സമുദ്രസ്നാനം ചെയ്യുന്നവന്‍ സകലപാപങ്ങളും തീര്‍ന്ന് മുക്തനാകും. സംശയമില്ല'
രാമായണവുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ആത്മീയത കൂടുതല്‍ തുളുമ്പുന്ന സ്ഥലം രാമേശ്വരമാണ്. രാമന്‍ ഈശ്വരനായി ഇരിക്കുന്ന ഇടം. ക്ഷേത്രങ്ങളും തീര്‍ത്ഥക്കുളങ്ങളും എണ്ണമറ്റ ശിവ- വിഷ്ണു ക്ഷേത്രങ്ങളും രാമേശ്വരത്തിന്റെ സവിശേഷതയാണ്. മോക്ഷം തേടി ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ളവര്‍ രാമേശ്വരം സന്ദര്‍ശിക്കുന്നു. ജീവിതത്തില്‍ ഒരിക്കലെങ്കിലും രാമേശ്വരത്തെ ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥന നടത്തുക എന്നത് ഒഴിച്ചുകൂടാനാവാത്തതാണ്. രാമേശ്വരത്ത് അറുപത്തിനാലോളം തീര്‍ത്ഥക്കുളങ്ങളുണ്ട്. ഇവയില്‍ 24 എണ്ണം വളരെയധികം പ്രാധാന്യം ഉള്ളവയും. ഈ കുളങ്ങളില്‍ മുങ്ങി കുളിക്കുന്നത് പാപങ്ങളില്‍ നിന്ന് മുക്തി നല്‍കുമെന്നാണ് വിശ്വാസം. പാപങ്ങളില്‍ നിന്ന് മോചനം നേടിയാല്‍ മാത്രമേ മോക്ഷം ലഭിക്കൂ. അതുകൊണ്ട് തന്നെ ഈ കുളങ്ങളില്‍ മുങ്ങാതെ തീര്‍ത്ഥാടനം പൂര്‍ത്തിയാകില്ല.
 രാമേശ്വര എന്ന വാക്കിന്റെ അര്‍ത്ഥം രാമന്റെ ഈശ്വരന്‍ എന്നാണ്. രാമനാഥസ്വാമി ക്ഷേത്രംതന്നെ പ്രധാന ആകര്‍ഷകം. രാമേശ്വരത്ത്  രാമന്‍ തന്റെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്തതു. രാവണനെ വധിച്ചതില്‍ അദ്ദേഹത്തിന് അതിയായ ദുഖം ഉണ്ടായിരുന്നു. ഇതാണ് പ്രായശ്ചിത്തം ചെയ്യാന്‍ പ്രേരിപ്പിച്ചത്. തുടര്‍ന്ന്  വലിയ ശിവലിംഗം നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയും ഹിമാലയത്തില്‍ നിന്ന് കൊണ്ടു വരാന്‍ ഹനുമാനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിന് കാലതാമസം നേരിട്ടു. ഇതിനിടെ സീത  ഒരു ശിവലിംഗം നിര്‍മ്മിച്ചു. രാമനാഥസ്വാമി ക്ഷേത്രത്തില്‍ ഇന്ന് കാണപ്പെടുന്ന ശിവലിംഗം സീതാദേവി നിര്‍മ്മിച്ചതാണ് . ഭാരതത്തില്‍ വടക്ക് ബദരീനാഥം, കിഴക്ക് പുരി ജഗന്നാഥം, പടിഞ്ഞാറ് ദ്വാരക, തെക്ക് രാമേശ്വരം എന്നിവയാണ് മഹാക്ഷേത്രങ്ങള്‍. ഇവയില്‍ രാമേശ്വരം മാത്രമാണ് ശിവപ്രതിഷ്ഠയുള്ളക്ഷേത്രം. പന്ത്രണ്ട് ജ്യോതിര്‍ലിംഗക്ഷേത്രങ്ങളില്‍ ഒന്നാണീ ക്ഷേത്രം. ക്ഷേത്രത്തിനുള്ളിലെ ദീര്‍ഘമായ പ്രദക്ഷിണ ഇടവഴികള്‍  ദൈര്‍ഘ്യത്താല്‍ കീര്‍ത്തികേട്ടതും.
രാമനാഥ സ്വാമി ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രസിദ്ധ തീര്‍ഥമാണ് ലക്ഷ്മണ തീര്‍ഥ. തന്റെ തെറ്റുകള്‍ ക്ഷമിക്കപ്പെടുവാനായി ലക്ഷ്മണന്‍ ശിവലിംഗം സ്ഥാപിച്ച് പ്രാര്‍ത്ഥിച്ച സ്ഥലത്താണ് ഈ തീര്‍ഥം. അഗ്നി തീര്‍ഥത്തില്‍ നിന്നും ഒന്നര കിലോമീറ്ററും രാമേശ്വരം ബസ് സ്റ്റാന്‍ഡില്‍ നിന്നും ഒരു കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ഇതിനടുത്തുതന്നെ രാമ തീര്‍ത്ഥവും സീതാ തീര്‍ത്ഥവും ഉണ്ട്. രാമേശ്വരത്തു നിന്നും ധനുഷ്‌കോടിയിലേക്കുള്ള പാതയില്‍ 13 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മറ്റൊരു തീര്‍ഥാടന കേന്ദ്രമാണ് ജഡാ തീര്‍ഥം. രാവണനെ വധിച്ചതിനു ശേഷം രാമനും ലക്ഷണമനും ഇവിടെ എത്തി തങ്ങളുടെ ജട ഇവിടെ കഴുകി എന്നതാണ് ഈ തീര്‍ഥത്തിന്റെ ഐതിഹ്യം.  രാമേശ്വരത്തെ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് വില്ലൂണ്ടി തീര്‍ഥം. സീതാ ദേവിക്ക് ദാഹിച്ചപ്പോള്‍ രാമന്‍ വില്ലു കുലച്ചെന്നും അത് ചെന്നു തറച്ച സ്ഥലത്തു നിന്നും വെള്ളം ഉറവയായി ഒഴുകുവാന്‍ തുടങ്ങിയെന്നുമാണ് ഐതിഹ്യം.
രാമനാഥസ്വാമി ക്ഷേത്രത്തിന്റെ എതിര്‍ഭാഗത്താണ് അഗ്നി തീര്‍ഥം. രാവണനെ കൊന്നതിനു ശേഷം രാമന്‍ ഇവിടെ എത്തി കുളിച്ചു എന്നാണ് വിശ്വാസം. എത്ര വലിയ പാപം ചെയ്താലും ഇവിടെ എത്തി സ്നാനം ചെയ്താല്‍ എല്ലാ കറകളില്‍ നിന്നും മോചിതരാകുമെന്നും  ചിതാഭസ്മം ഇവിടുത്തെ തീര്‍ഥത്തില്‍ ഒഴുക്കിയാല്‍ ആത്മാവിന് ശാന്തി ലഭിക്കും എന്നും ഒരു വിശ്വാസമുണ്ട്.
 മറ്റൊരു പുണ്യ തീര്‍ഥമാണ് ധനുഷ്‌കോടി തീര്‍ഥ. രാമേശ്വരം ക്ഷേത്രത്തില്‍ നിന്നും 18 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെയാണ് ലങ്കയിലേക്ക് പോകുന്നതിനായി വാനരപ്പട പാലം നിര്‍മ്മിച്ചത്
രാമേശ്വരം ക്ഷേത്രത്തില്‍ നിന്ന്  രണ്ടുകിലോമീറ്റര്‍ ദൂരത്തില്‍ ഗന്ധമാദനപര്‍വതം സ്ഥിതിചെയ്യുന്നു. രാമായണത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഈ സ്ഥലത്തു നിന്നാണ് ഹനുമാന്‍ ലങ്കയിലേക്ക് ചാടാന്‍ തയ്യാറെടുത്തത്.  ഇവിടെ മണ്‍തിട്ടയുടെ മുകളില്‍ തളത്തോടുകൂടിയ മണ്ഡപം നിര്‍മിച്ചിരിക്കുന്നു. മണ്ഡപത്തില്‍ ശ്രീരാമന്റെ പാദങ്ങള്‍ കാണാം. ഇവിടെനിന്ന് വീക്ഷിച്ചാല്‍ രാമേശ്വരം നഗരത്തിന്റെ നയനാനന്ദകരമായ ദൃശ്യവും ദ്വീപിന്റെ പലഭാഗങ്ങളും കാണാം. ഗോദണ്ഡരാമക്ഷേത്രം എന്ന ശ്രീരാമക്ഷേത്രം രാമേശ്വരം പട്ടണത്തില്‍നിന്ന് ഏഴുകിലോമീറ്റര്‍ അകലെ ധനുഷ്‌കോടിയിലേക്കുള്ള മാര്‍ഗ്ഗമധ്യേയാണ്.  ഇവിടെയാണ് വിഭീഷണന്‍ ശ്രീരാമനെ ആശ്രയം പാപിച്ചതും ലക്ഷ്മണന്‍ വിഭീഷണനെ ലങ്കാധിപതിയായി കിരീടധാരണം നടത്തിയതും. വിഭീഷണപട്ടാഭിഷേകം ഇവിടെ ഉത്സവമായി ആഘോഷിക്കുന്നു. ഗോദണ്ഡരാമക്ഷേത്രത്തിലെ ഉത്സവത്തിന്റെ തൊട്ടടുത്ത ദിവസം രാമനാഥസ്വാമിക്ഷേത്രത്തില്‍ രാമലിംഗപ്രതിഷ്ഠോത്സവം.
രാമേശ്വരം ക്ഷേത്രത്തില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പഞ്ചമുഖം ഹനുമാന്‍ ക്ഷേത്രം  പ്രസിദ്ധമായ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. തന്റെ അഞ്ചു മുഖങ്ങളും ഹനുമാന്‍ ഇവിടെ വെച്ചാണ് വെളിപ്പെടുത്തിയത്. നരസിംഹ, ആദിവരാഹ, ഗരുഡ, ഹയാഗ്രിവ, ഹനുമാന്‍ എന്നീ അഞ്ച് മുഖങ്ങളാണ് ഹനുമാന്റെ ഇവിടുത്തെ രൂപത്തില്‍ കാണുവാന്‍ സാധിക്കുക. 1964 ല്‍ രാമേശ്വരത്തെ കൊടുങ്കാറ്റിനു ശേഷം ക്ഷേത്രത്തില്‍ രാമന്റെയും സീതയുടെയും പ്രതിഷ്ഠകളും സ്ഥാപിച്ചിട്ടുണ്ട്.
വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കല്ലുകള്‍ ഇവിടെ കാണാം. രാമസേതുനിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്നത് ഇത്തരം കല്ലുകളാണ്.
 തിരുപുല്ലാണി വിഷ്ണുക്ഷേത്രമാണ് പ്രധാന ആകര്‍ഷണം. ഈ സ്ഥലത്ത് ശ്രീരാമന്‍ ദര്‍ഭപ്പുല്ലില്‍ ശയിച്ചതായും സമുദ്രരാജാവായ വരുണനെ സ്മരിച്ചതായും വരുണന്‍ എത്തിച്ചേരുന്നതിന് താമസമുണ്ടായതിനാല്‍ കോപിഷ്ടനായ ശ്രീരാമന്‍ വരുണന്റെ അഹങ്കാരശമനം നടത്തിയതായുമാണ് ഐതിഹ്യം. ദേവിപട്ടണം ദേവീക്ഷേത്രമാണ് മറ്റൊരു പുണ്യസ്ഥലം. നവഗ്രഹങ്ങളെ സങ്കല്പിച്ച് ഒന്‍പത് ശിലകള്‍ ശ്രീരാമന്‍ ഇവിടെ കടലോരത്ത് സ്ഥാപിച്ചു.
രാമേശ്വരം ദ്വീപിലുള്ള ധനുഷ്‌കോടി  മത്സ്യബന്ധനത്തുറമുഖമാണ് മുന്‍രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജന്മസ്ഥലം..രാമേശ്വരം ഉള്‍പ്പെടുന്ന പാമ്പന്‍ ദ്വീപിന് ഇടയില്‍ സ്ഥിതിചെയ്യുന്ന പാക് കടലിടുക്കിന് കുറുകെ  നൂറ്റാണ്ടോളം പഴക്കമുള്ള പാമ്പന്‍ പാലം രാജ്യത്തെ എന്‍ജിനിയറിംഗ് വിസ്മയങ്ങളില്‍  ഒന്നാണ്.
 രാമേശ്വരം ഉള്‍പ്പെടുന്ന രാമനാഥപുരത്തിനു പുറമെ തമിഴ് നാട്ടില്‍ തൃച്ചിനാപ്പള്ളി, തഞ്ചാവൂര്‍, നാഗപട്ടണം, തിരുവയ്യൂര്‍, പുതുക്കോട്,  എന്നീ ജില്ലകളിലും ശ്രീരാമ വനയാത്രയുടെ ശേഷിപ്പുകളുണ്ട്്.
തഞ്ചാവൂരിലെ 108  ശിവലിംഗ ക്ഷേത്രം ശ്രാരാമന്‍ നിര്‍മ്മിച്ചതാണ്. ഖരന്‍, ദുശ്ശാസനന്‍, തൃശ്ശിരസ് എന്നിവരെ വധിച്ച ശേഷം രാമന്‍ ഇവിടെ പാപ പരിഹാര്‍ത്ഥം ശിവ പൂജ നടത്തി എന്നു സങ്കലപം. ഇവിടുത്തെ കോദണ്ഡ രാമ ക്ഷേത്രവും രാമായണ ബന്ധിതമാണ്. ശ്രീരാമന്‍ ദശരഥന് ശ്രാദ്ധ ചടങ്ങുകള്‍ നടത്തി എന്നു കരുതുന്ന സ്ഥലമാണ് തിരുവയ്യൂരിലെ ഗയ കരയി. അവിടെ പുരാതന ശിവ ക്ഷേത്രാണുള്ളത്. സമീപത്തു തന്നെ രാമ സ്വാമി ക്ഷേത്രവും ഉണ്ട്.
ശിരാമന്‍ ശിവ പൂജയ്ക്കായി എത്തി എന്നു കരുതുന്ന ക്ഷേത്രമാണ് നാഗപട്ടണത്തെ വേദരായനേശ്വര്‍ ക്ഷേത്രം. ശിവന്‍ ഡംബുരി കൊട്ടി വേദങ്ങള്‍ ഉരുവിട്ടത് അവിടെ എന്നതാണ് സങ്കല്പം. ശ്രീരാമന്‍ അയോധ്യയിലേക്ക് ചിറ കെട്ടാന്‍ ആദ്യം തീരുമാനിച്ചു എന്നു കരുതുന്ന കോടികരയും നാഗപട്ടണത്താണ്. അവിടെ വനത്തില്‍ രാമപാദം എന്ന കരുതുന്ന കാല്‍ അടയാളം ഉണ്ട്്്
കല്ല്യാണരാമ ക്ഷേത്രം പുതുക്കോട് ജില്ലയിലാണ്. സീതാ സ്വയംവരം നേരി്ല്‍ കാണാന്‍ കഴിയാഞ്ഞതിന്റെ ദുഖം ഋഷിമാര്‍ പറഞ്ഞപ്പോള്‍ അവര്‍ക്കായി സ്വയംവരത്തിന്റെ രംഗങ്ങള്‍ കൊത്തി വെച്ചു. ഇതിനടുത്തു തന്നെ ശ്രീരാമന്‍ പൂജചെയ്ത ശിവക്ഷേത്രവും ഉണ്ട്....

സുനന്ദം
മോഹനം

പി ശ്രീകുമാര്‍














മുപ്പത്തിമൂന്നു വര്‍ഷം മുന്‍പ്. മുംബയ് അന്ധേരി തക്ഷീലകോളനിയിലെ ഫ്‌ളാറ്റിന്റെ ചെറിയമുറി. ഭരതനാട്യവും കഥകളിയും പഠിച്ച സുനന്ദ, ടിവിയിലെ നൃത്ത പരിപാടിയില്‍ കണ്ണും നട്ടിരിക്കുകയാണ്. കനക റെലെയുടെ മോഹിനിയാട്ടമാണ് ദൂരദര്‍ശനില്‍. കണ്ടതും പഠിച്ചതുമായ നൃത്ത രൂപങ്ങളില്‍ നിന്നും സങ്കല്പത്തില്‍ നിന്നും വേറിട്ട മാനവും തലവുമുള്ള നൃത്താവിഷ്്ക്കാരം. വ്യത്യസ്ഥ നൃത്തച്ചുവടുകള്‍. മോഹിനിയാട്ടത്തില്‍ സാധാരണയായി കാണുന്ന ചൊല്‍ക്കെട്ട്, പദം, തില്ലാന എന്നിങ്ങനെയുള്ള സാമ്പ്രദായിക ശീലങ്ങളെ മാറ്റി ഗണപതിസ്തുതി, അഷ്ടപദി, അഷ്ടനായിക എന്നിങ്ങനെയുള്ള വ്യത്യസ്തങ്ങളായ ഇനങ്ങള്‍. ലോ കോളേജ് വിദ്യാര്‍ത്ഥിയായ സുനന്ദ മനസ്സില്‍ ഉറപ്പിച്ചു. ഈ നൃത്തമാണ് എനിക്ക് വേണ്ടത്. മോഹിനിയാട്ടം പഠിക്കണം. അതും കനക റെലെയില്‍ നിന്ന്.
അമ്മയോട് പറഞ്ഞപ്പോള്‍ പിന്തുണച്ചെങ്കിലും സാധിക്കുമോ എന്ന സംശയം. 'ഭരതനാട്യം നന്നായി ചെയ്യും. കഥകളിയും അറിയാം അതു പോരേ' എന്ന ചോദ്യവും. ഭരതനാട്യം പഠിപ്പിച്ച ഗുരു  ദീപക് മസുംദാറിനോടും ആഗ്രഹം പറഞ്ഞു. 'കനകറെലെയോട് ശുപാര്‍ശ ചെയ്യാം. പക്ഷേ, പുറത്തുനിന്നുള്ള കുട്ടികളെ അവര്‍ പഠിപ്പിക്കില്ല. നൃത്തരൂപമെന്നതിലുപരി ശാസ്ത്രീയമായും, വൈജ്ഞാനികമായും  മോഹിനിയാട്ടത്തെ ജനങ്ങള്‍ക്കിടയിലേക്ക് എത്തിക്കുന്നതില്‍ സാരമായ പങ്കു വഹിച്ച നര്‍ത്തകിയാണ്. മുംബൈ കേന്ദ്രമാക്കി അവര്‍ നടത്തുന്ന നളന്ദ നൃത്തകലാ മഹാവിദ്യാലയത്തില്‍ പൂര്‍ണ്ണ സമയ ഡിഗ്രി കോഴ്‌സിനു ചേര്‍ന്നാലേ നൃത്തം പഠിക്കാനാകു'. ശിഷ്യയുടെ ആഗ്രഹത്തിന്റെ തീവ്രത ഉള്‍ക്കൊണ്ട് ദീപക് മസുംദാര്‍ ശ്രമിച്ചു നോക്കാം എന്നുമാത്രം പറഞ്ഞു. മസുംദാറിന്റെ ശുപാര്‍ശയുമായി എത്തിയ സുനന്ദയിലെ നര്‍ത്തകിയെ കണ്ടറിഞ്ഞതുപോലെയായിരുന്നു കനകറെലെയുടെ പ്രതികരണം. നാളെ തന്നെ വന്നു ചേര്‍ന്നു കൊള്ളൂ. നിയമ വിദ്യാര്‍ത്ഥിയാണെന്നും അതു തുടരണമെന്നാഗ്രഹമുണ്ടെന്നും സുനന്ദ സൂചിപ്പിച്ചപ്പോള്‍ 'രണ്ടും കൂടി ഒന്നിച്ചെങ്ങനെ' എന്നു ചോദിച്ചെങ്കിലും നിയമ പഠനം മുടക്കേണ്ട എന്ന മറുപടിയും വന്നു. മുംബൈ ലോ കോളേജില്‍ നിന്ന് നിയമബിരുദവും ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയില്‍ നിന്ന് രാജ്യാന്തര നിയമത്തില്‍ ഗവേഷണവും നടത്തിയിട്ടുള്ള കനക റെലെ, നൃത്തത്തോടൊപ്പം നിയമപഠനത്തേയും സ്‌നേഹിച്ചിരുന്നതാകാം സുനന്ദയ്ക്കായി ഒരിളവിനു കാരണം. ആ ഇളവ് മോഹിനിയാട്ടത്തിന്റെ ചരിത്രത്തിലെ പുതിയൊരു ഏടിനു തുടക്കമാകുകയായിരുന്നു. ഗുരുവിനു ചേര്‍ന്ന ശിഷ്യയായി സുനന്ദ മാറി. മോഹിനിയാട്ടം വിഷയമായെടുത്ത് ബിരുദവും ബിരുദാനന്തര ബിരുദവും എടുത്ത ആദ്യത്തെ ആള്‍. ഇതേ വിഷയത്തില്‍ ഡോക്ടറേറ്റും. രാജ്യത്തിനകത്തും പുറത്തുമുള്ള നൃത്തവേദികളെ  നടന വൈഭവം കൊണ്ട് വിസ്മയിപ്പിച്ച നര്‍ത്തകി. നിരവധി കലാപ്രതിഭകളുടെ ഇഷ്ട ഗുരുനാഥ. മോഹിനിയാട്ടത്തിന്റെ അന്താരാഷ്ട്ര അംബാസിഡര്‍ എന്ന വിശേഷണം പേറുന്ന മലയാളി. ഡോ. സുനന്ദാ നായര്‍.
അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ സുനന്ദ, ജീവിതത്തില്‍ പിന്നിട്ട വഴികളെക്കുറിച്ചും അവിചാരിത വഴിത്തിരിവുകളെക്കുറിച്ചും സംസാരിക്കുന്നു

മുംബയ് മലയാളി

അച്ഛന്‍ ബാലകൃഷ്ണനും അമ്മ സുലോചനയും പാലക്കാടുകാരാണ്. അച്ഛന് മുംബയില്‍ ഫാര്‍മസിക്യൂട്ടിക്കല്‍ കമ്പനിയില്‍ ജോലി ആയിരുന്നതില്‍  ജനിച്ചതും വളര്‍ന്നതുമെല്ലാം മുംബയിലാണ്. രണ്ട സഹോദരന്മാര്‍. സതീഷും സുഹാസും. സെന്റ് തോമസ് അക്കാദമി, ചിനായി കാളേജ് ഓഫ് കൊമേഴ്‌സ്, ജെ സി ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. ഭര്‍ത്താവ് ക്യാപ്റ്റന്‍ ആനന്ദ് നായര്‍. കെമിക്കല്‍ എഞ്ചീനീയറായ അനിരുദ്ധും ഹൈസ്‌ക്കൂള്‍ വിദ്യാ ര്‍ത്ഥി സിയയും മക്കള്‍

വഴിത്തിരിവ്

കലാമണ്ഡലം കൃഷ്ണന്‍ കുട്ടി വാര്യര്‍ നാട്ടിലെ ജോലി ഉപേക്ഷിച്ച് മുംബയിലെത്തി. കലാമണ്ഡലം ഗോപി ആശാന്റേയും സത്യഭാമയുടേയും ഒക്കെ ഗുരുവായ അദ്ദേഹത്തിന്റെ ശിഷ്യ ആകാന്‍ ഭാഗ്യം കിട്ടിയതാണ് ജീവിതത്തിലെ വഴിത്തിരിവ്. ആറാം വയസ്സില്‍ നിലവിളക്കിനു മുന്നില്‍ ഗുരുവിനു ദക്ഷിണകൊടുത്ത് നമസ്‌ക്കിച്ചത് ഇപ്പോഴും മനസ്സിലുണ്ട്. ഭരതനാട്യത്തിന് ദീപക് മസുംദാറിനെ ഗുരുവായി കിട്ടിയതും അദ്ദേഹത്തിന്റെ ശുപാര്‍ശ പ്രകാരം  കനക റെലെയുടെ ശിഷ്യ ആയതും ജീവിതം വഴി തിരിച്ചുവിട്ടു.
 നൃത്തത്തോട് എന്താണ് ഇത്ര അഭിനിവേശം തോന്നാന്‍ കാരണം എന്നറിയില്ല. അച്ഛന്റേയോ അമ്മയുടേയോ കുടുബത്തില്‍ നര്‍ത്തകരില്ല. സ്‌ക്കൂളില്‍ പോകുന്നതിനേക്കാള്‍ താല്‍പര്യം വാര്യര്‍ സാറിന്റെ നൃത്ത ക്‌ളാസില്‍ പോകാനായിരുന്നു. ഒരു ക്‌ളാസ് പോലും മുടക്കില്ല. അന്ന് മാസത്തിലൊന്ന് മലയാളം സിനിമ തീയേറ്ററില്‍ വരും. കുടുംബത്തിലെ മറ്റുള്ളവര്‍ സിനിമ കാണാന്‍ പോകും. ഞാന്‍ ആ സമയം കൂടി ഡാന്‍സ് ക്‌ളാസിലിരിക്കും. എന്റെ ക്‌ളാസ് കഴിഞ്ഞാല്‍ മറ്റുള്ളവരെ പഠിപ്പിക്കുന്നത് കണ്ടിരിക്കും. പത്താം ക്‌ളാസില്‍ പരീക്ഷയക്ക് ഒരുമാസം മുന്‍പ് തല്‍ക്കാലം നൃത്ത പഠനം നിര്‍ത്താന്‍ അമ്മ നിര്‍ബന്ധിച്ചു. ഞാന്‍ സമ്മതിച്ചില്ല. എന്നാല്‍ ഒരു ദിവസം വാര്യര്‍ സാര്‍ പറഞ്ഞു'' ഇനി പരീക്ഷ കഴിഞ്ഞ് വന്നാല്‍ മതി'. എനിക്കുറപ്പുണ്ടായിരുന്ന അത് അദ്ദേഹം സ്വയം പറയുന്നതല്ലന്ന്. വീട്ടിലെത്തി അമ്മയെ ചോദ്യം ചെയ്തപ്പോള്‍ ഉറപ്പായി. വാര്യര്‍ സാറിനെകൊണ്ട് അമ്മ പറയിപ്പിച്ചതാണെന്ന്. വാര്യര്‍ സാര്‍ തന്നെയാണ് കൂടുതല്‍ പഠിക്കണമെന്നും അതിന് വലിയ ഗുരുക്കനാമരൂടെ അടുത്തു പോകണമെന്നും നിര്‍ബന്ധിച്ചത്. അങ്ങനെയാണ് ദീപക് മസുംദാറിന്റെ അടുത്തു പോകുന്നത്. ഭരതനാട്യം പഠിപ്പിക്കാമെന്ന് അദ്ദേഹം ഏറ്റു. അദ്ദേഹത്തിന്റെ കീഴിലെ പഠനമാണ് പ്രൊഫഷണല്‍ ഡാന്‍സറായി മാറാന്‍ കാരണം. എനിക്ക് എന്തൊക്കയൊ ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസം വന്നു. പിന്നെ  ജീവിതത്തിന്റെ ഭാഗമായി മാറിയ ഡോ കനക റെലെ.

ഡോ. കനക റെലെ 
നളന്ദ നൃത്തകലാ 
വിദ്യാലയം

ദീപക് മസുംദാറിന്റെ ശുപാര്‍ശകത്തുമായി ഡോ കനക റെലെയെ കാണാന്‍ നളന്ദ  നൃത്തകലാ വിദ്യാലയത്തിലെത്തിയത് മായാതെ മനസ്സിലുണ്ട്. ശിഷ്യ ആക്കാമെന്ന് കനക റെലെ സമ്മതിച്ചു. ചേരാനുള്ള അപേക്ഷ ഫോം വാങ്ങാന്‍ നില്‍ക്കുമ്പോള്‍ മണിയപ്പന്‍ സാര്‍ നേരെ വരുന്നു. അന്ന് മുംബയില്‍ അറിയപ്പെടുന്ന മൃദംഗ വിദ്വാനാണ് അദ്ദേഹം. ഞാന്‍ ഭരതനാട്യം  അവതരിപ്പിച്ച പല വേദികളിലും മൃദംഗം വായിച്ചത് മണിയപ്പന്‍ സാര്‍ ആയിരുന്നതിനാല്‍  നല്ല പരിചയവും. മോഹിനിയാട്ടം പഠിക്കാന്‍  വന്നതാണെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം വിലക്കി. 'നീ മോഹിനിയാട്ടം പഠിക്കരുത്. നല്ലതുപോലെ ഭരതനാട്യം ചെയ്യുന്നുണ്ടല്ലോ. കൂടുതല്‍ മുന്നോട്ടു പോകാന്‍ ഭരതനാട്യമാണ് നല്ലത്.   മോഹിനിയാട്ടം കൂടി പഠിക്കാന്‍ പോയാല്‍ രണ്ടും ഇല്ലാതാകും. ഭരതനാട്യത്തില്‍ നിനക്ക് വലിയ ഭാവിയുണ്ട്' എന്നു പറഞ്ഞ് മണിയപ്പന്‍ സാര്‍ അപേക്ഷ ഫോം പൂരിപ്പിക്കാന്‍ സമ്മതിച്ചില്ല. എന്റെ താല്‍പര്യം ആവര്‍ത്തിച്ചപ്പോള്‍ ഏതായാലും വീട്ടില്‍ പോയി ഒന്നുകൂടി ആലോചിക്ക് എന്നുപറഞ്ഞു വിട്ടു. തടസ്സ വാദങ്ങള്‍ക്ക് ആഗ്രഹത്തിനു തടയിടാനായില്ല. കനക റെലെയുടെ ശിഷ്യയായി. അവഗണനയുടെ ചുഴിക്കുത്തില്‍ നിന്നും നവചൈതന്യം നല്‍കി മോഹിനിയാട്ടത്തിന് പുതുജീവന്‍ നല്‍കിയവരില്‍ പ്രമുഖയാണ് ഡോ. കനക് റെലെ. മോഹിനിയാട്ടത്തിന്റെ ലാസ്യഭംഗിയെ അപ്പാടെ ജീവിതത്തിലേക്ക് ആവാഹിച്ച നര്‍ത്തകി. വ്യത്യസ്തമായ വീക്ഷണകോണിലൂടെ സ്വന്തം കലയിലൂടെ തന്നെ സമൂഹത്തിലെ തെറ്റിനുനേരെ പ്രതികരിക്കുന്ന കലാകാരി. സ്വദേശം ഗുജറാത്തെങ്കിലും കേരളത്തിന്റെ ലാസ്യനടനത്തോടായിരുന്നു പ്രിയം. ആ അര്‍പ്പണ മനോഭാവത്താല്‍ അനുഗ്രഹീതമായതാവട്ടെ മോഹിനിയാട്ടവും. നളന്ദ നൃത്ത കലാ മഹാവിദ്യാലയത്തിന്റെ സ്ഥാപക. പത്മഭൂഷന്‍ നല്‍കി രാജ്യം ആദരിച്ച കലാകാരി. കനക റെലെയുടെ ശിഷ്യ എന്നതുതന്നെയാണ് ഇന്നും എന്റെ പ്രധാന സ്വത്വം.

ഉള്‍ക്കിടുക്കത്തോടെ 
ആദ്യ മത്സരം

ചിനായി കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് കോളേജില്‍ ബി കോം മൂന്നാം വര്‍ഷം പഠിക്കുകയാണ്. ഒരു ദിവസം കോളേജിന്റെ ഇടനാഴിയിലൂടെ നടക്കുമ്പോള്‍ രണ്ടു മൂന്നു കുട്ടികള്‍ തടഞ്ഞു നിര്‍ത്തി ' നീ കോളനിയിലും മറ്റും ഡാന്‍സു ചെയ്യുമല്ലോ. ഞങ്ങള്‍ കണ്ടിട്ടുണ്ട്. എതിരൊന്നും പറയേണ്ട. ഇത്തവണ സര്‍വകലാശാല മത്സരത്തില്‍ കോളേജിനെ പ്രതിനിധീകരിച്ച് പങ്കെടുക്കണം. മുന്‍ വര്‍ഷങ്ങളില്‍ കോളേജിനെ പ്രതിനിധീകരിച്ച കുട്ടിയുണ്ട്. അതുമായി ഒരു മത്സരം നടത്താം. അധ്യാപകര്‍ കണ്ട് വിലയിരുത്തിയ ശേഷം മതി. മത്സരത്തിന് തയ്യാറാകുക' കോളേജ് യൂണിയന്‍ പ്രവര്‍ത്തകരായിരുന്ന അവര്‍ തീര്‍ത്തു പറഞ്ഞു. ഉള്‍ക്കിടിലമാണ് ഉണ്ടായത്. ചെറിയ വേദികളില്‍ നൃത്തം ചെയ്യും എന്നല്ലാതെ മത്സരത്തിനുള്ള കഴിവൊന്നമില്ല എന്ന തോന്നലായിരുന്നു മുന്നില്‍. വീട്ടിലെത്തി കാര്യം പറഞ്ഞപ്പോള്‍ അമ്മയുടെ അഭിപ്രായവും മത്സരിക്കണം എന്നുതന്നെ. മത്സര ദിവസത്തിനു തലേന്ന് എതിരെ മത്സരിക്കേണ്ട കുട്ടിയെ കണ്ടു. മത്സരിക്കാന്‍ തന്നെയാണോ തീരുമാനെമെന്ന് കുട്ടി ചോദിച്ചു. അതെ എന്ന് മറുപടി നല്‍കി. മത്സര ദിവസം ആ കുട്ടി കോളേജില്‍ വന്നില്ല. വിധികര്‍ത്താക്കളെല്ലാം എത്തി. എതിരാളിയില്ലങ്കിലും  നൃത്തം അവതരിപ്പിച്ച് കാണണം എന്നവര്‍ നിര്‍ദ്ദേശിച്ചു. എന്തെന്നില്ലാത്ത ഭയത്തോടെയാണ് തില്ലാന ചെയ്തത്. നൃത്തം കഴിഞ്ഞപ്പോള്‍ വിധി കര്‍ത്താക്കള്‍. 'കുട്ടി രണ്ടു വര്‍ഷമായി എവിടെ ആയിരുന്നു 'എന്നു ചോദിച്ചുകൊണ്ട് സ്റ്റേജിലെത്തി അനുമോദിച്ചു. സര്‍വകലാശാല മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ കിട്ടിയത് ഏറെ ശ്രദ്ധേയയാകാന്‍ ഇട നല്‍കി. ആ വര്‍ഷം കോളേജിനെ പ്രതിനിധികരിച്ചു പങ്കെടുത്ത മത്സരങ്ങളിലെല്ലാം ഒന്നാം സ്ഥാനം.
ഇതേ ഭയത്തോടെ അരങ്ങിലേറിയത് ദല്‍ഹിയിലാണ്. നളന്ദയില്‍ ചേര്‍ന്ന്  ഏതാനും മാസങ്ങള്‍ പിന്നിട്ടതേയുള്ളു. ദല്‍ഹിയില്‍ കനക റെലെയുടെ നൃത്താവിഷ്‌ക്കാരം. എന്നെയും സംഘത്തില്‍ കൂട്ടി. അത് വലിയൊരു അംഗീകാരമായിരുന്നു. അതി പ്രശസ്തരിരിക്കുന്ന വേദിയില്‍ ഗുരു കനക റെലെയ്‌ക്കൊപ്പം നൃത്തം. സ്വപ്നത്തില്‍ പോലും ചിന്തിക്കാനാവാത്തകാര്യം. 'പൂന്തേന്‍ നേര്‍ മൊഴി സഖി ഞാന്‍ വിരഹം പൂണ്ടു വലഞ്ഞിടുന്നേന്‍....'.  സ്വാതിതിരുനാളിന്റെ വിരഹാര്‍ദ്രമായ പദങ്ങള്‍ക്ക് അനുസരിച്ച് ചുവടു വെക്കുന്ന മുഗ്ദ നായികയുടെ ചെറിയൊരു വേഷമായിരുന്നു എന്റേത്. അക്കാലത്തെ ഏറ്റവും പ്രശസ്തനായ നൃത്ത-സംഗീത നിരൂപകന്‍ സുഗുടു മാമ (പി.സുബ്രമണ്യം) സദസ്സിലുണ്ടായിരുന്നു. കനക റെലെയുടെ നൃത്താവിഷ്‌ക്കാരത്തെക്കുറിച്ച് സ്റ്റേറ്റ്മാന്‍ പത്രത്തില്‍ അദ്ദേഹം ലേഖനം എഴുതി. അതില്‍ എന്നെകുറിച്ചും പേരെടുത്ത് പരാമര്‍ശം വന്നു. യുവ നര്‍ത്തകകളില്‍ പ്രതീക്ഷ നല്‍കുന്നവള്‍ എന്ന് അദ്ദേഹം കുറിച്ചു. അത് വലിയൊരു അംഗീകാരവും ബഹുമതിയും ആയിരുന്നു. നൃത്ത രംഗത്തുള്ളവര്‍ എന്നെ നിരീക്ഷിക്കാന്‍ അത് ഇട നല്‍കി.

നിയമം, ഭരതനാട്യം, 
കഥകളി

നിയമ പഠനം തുടര്‍ന്നു കൊണ്ടുതന്നെ മോഹിയാട്ട പഠനവും തുടരാം എന്നു കരുതിയാണ് നളന്ദയില്‍ ചേര്‍ത്തത്. തുടക്കത്തിലേ അത് സാധ്യമല്ലന്നു തിരിച്ചറിഞ്ഞു. നിയമ പഠനത്തിന് വിരാമമിട്ടു. മോഹിനിയാട്ടമാണ് വഴി എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഭരതനാട്യവും കഥകളിയും വേണ്ടന്നുവെച്ചു. ഓരോ നൃത്തരൂപങ്ങളും ഓരോ ഭാഷപോലെയാണ്. ഒന്നിലധികം ഭാഷകള്‍ പഠിച്ചാല്‍ സംസാരത്തിനിടയില്‍ പലഭാഷകളിലേയും വാക്കുകളും വാചകങ്ങളും കയറിവരും. മലയാളം പറയുന്നതിനിടയില്‍ ഇംഗ്‌ളീഷ് വാക്കുകള്‍ ഉപയോഗിക്കുന്നതുപോലെ. അതിനാല്‍ മോഹിനിയാട്ടം പഠിക്കാനാണ് തീരുമാനമെങ്കില്‍ തുടര്‍ന്ന് അതുമാത്രം പഠിക്കാന്‍ കനക റെലെ നിര്‍ദ്ദേശിച്ചു.  ആറാം വയസ്സില്‍ തുടങ്ങിയ കഥകളി പഠനവും അരങ്ങേറ്റം കുറിച്ച ഭരതനാട്യവും വേണ്ടന്നു വെച്ചു. കഥകളിയിലെ പരിശീലനമുറകളും ഭരതനാട്യത്തിലെ അനുശീലനവും മോഹിനിയാട്ടം പഠനത്തിന് വഴികാട്ടിയായി.
മോഹിനിയാട്ടത്തില്‍ ബിരുദാനന്തര ബിരുദം, പിഎച്ച്ഡിയും
മോഹിനിയാട്ടത്തില്‍ ബിരുദാനന്തരബിരുദം നേടിയ ആദ്യ വിദ്യാര്‍ഥി എന്നതില്‍ അഭിമാനമുണ്ട്. ബോംബെ സര്‍വകലാശാലയുടെ  കീഴിലുള്ള നളന്ദയില്‍ അധ്യാപികയായി ചേര്‍ന്നു. യുജിസി മാനദണ്ഡപ്രകാരം നെറ്റ് പരീക്ഷയും പാസായി. ഡോക്ടറേറ്റ് എടുക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ ഗുരു കനക റെലെ വിലക്കി. 'മികച്ച രീതിയില്‍ നൃത്തം ചെയ്യാന്‍ കഴിവുള്ള നീ അതിലാണ് ശ്രദ്ധിക്കേണ്ട്. ഗവേഷണത്തിനൊക്കെ കൂടുതല്‍ സമയം കളയേണ്ടി വരും. അത് നിന്റെ നൃത്താവിഷ്‌ക്കരണത്തെ ബാധിക്കും.' എന്നതായിരുന്നു വിശദീകരണം. ഡോക്ടറേറ്റ് സ്വപ്നത്തിന് താല്‍ക്കാലിക വിട നല്‍കി. എങ്കിലും ഉപേക്ഷിച്ചില്ല. അവിചാരിതമായി 2012 ല്‍ പിഎച്ച്ഡിയുടെ കാര്യം പരാമര്‍ശിച്ചപ്പോള്‍, ആഗ്രഹം കൊണ്ടുനടക്കുകയാണെങ്കില്‍ ആകട്ടെ എന്നായി. പക്ഷേ കര്‍ശന നിര്‍ദ്ദേശം വെച്ചു. 'പരിപാടികളുടെ പേരു പറഞ്ഞ് ഗവേഷണം ഉഴപ്പാന്‍ പറ്റില്ല. അങ്ങനെ വന്നാല്‍ അന്നു നിര്‍ത്തും' ഗുരു പറഞ്ഞതിലും രണ്ടൂമാസം മുന്‍പുതന്നെ പ്രബന്ധം തയ്യാറാക്കി നല്‍കാനായി.  'മോഹിനിയാട്ടത്തിലെ സഹജമായ ഭാവാത്മക സ്ത്രീ സ്വാതന്ത്രവാദം' എന്നതായിരുന്നു വിഷയം. സര്‍വകലാശാല ഡോക്ടറേറ്റും സമ്മാനിച്ചു.

പ്രവാസം, തിരുവാതിര, കത്രീന

ഹൃദയം പറിക്കുന്ന വേദനയോടെയാണ് 2000ല്‍ അമേരിക്കയിലേക്ക് പറന്നത്. ഭര്‍ത്താവ് ആനന്ദ് നായര്‍ നേവിയില്‍ ക്യാപ്റ്റനായിരുന്നു.  അമേരിക്കയില്‍ ജോലി ലഭിച്ച ഭര്‍ത്താവിനൊപ്പം പോകാന്‍ നിര്‍ബന്ധിതയായി. അതോടെ നൃത്തജീവിതം അനിശ്ചിതാവസ്ഥയിലും. ആദ്യം ന്യൂഓര്‍ലിയന്‍സിലായിരുന്നു താമസം. ഒരു ദിവസം അവിടുത്തെ മലയാളി അസോസിയേഷനിലെ ചില വനിതകള്‍ വീട്ടിലെത്തി. 'നര്‍ത്തകിയാണെന്നറിഞ്ഞു. ഓണത്തിന് അവതരിപ്പാക്കാന്‍ കുട്ടികളെ തിരുവാതിര പഠിപ്പിക്കാമോ' എന്നതായിരുന്നു  അവരുടെ ആവശ്യം. കരച്ചിലാണ് വന്നതെങ്കിലും പ്രകടിപ്പിക്കാനായില്ല. അഹങ്കാരി എന്നു പറയിപ്പിക്കരുതല്ലോ. എന്റെ നൃത്തപാരമ്പര്യത്തെക്കുറിച്ച് അവര്‍ക്കറിയുകയുമില്ല. തിരുവാതിര പരിശീലിപ്പിക്കുക മാത്രമല്ല, ഒരു ഡാന്‍സ് അവതരിപ്പിക്കണമെന്ന നിര്‍ബന്ധവും വന്നു. അണിഞ്ഞൊരുങ്ങി  വേദിയിലെത്തി. സംഗീതം ഉയര്‍ന്നപ്പോള്‍ ആകെയൊരു പതര്‍ച്ച. പാട്ട് സി.ഡി യില്‍ നിന്ന്. അതേവരെ സി.ഡി യില്‍ പാട്ടിട്ട് ആടിയിട്ടില്ല. അടി തെറ്റുമെന്ന ആശങ്കയില്‍ ഒരുവിധം ആടിത്തീര്‍ത്തു. പക്ഷേ, അത് മറ്റൊരു തുടക്കമായിരുന്നു. കുട്ടികളെ നൃത്തം പഠിപ്പിക്കണമെന്ന ആവശ്യവുമായി പലരും എത്തി. സുനന്ദാസ് പെര്‍ഫോമന്‍സ് ആര്‍ട് സെന്റര്‍ എന്നപേരില്‍ നൃത്ത വിദ്യാലയം. കുറച്ചു നാളുകള്‍കൊണ്ടൂതന്നെ പേരെടുക്കാനായി.  എന്നാല്‍ 2005 ആഞ്ഞടിച്ച കത്രീന കൊടുങ്കാറ്റ് വില്ലനായി. നൃത്തവിദ്യാലയവും സ്റ്റുഡിയോയും എല്ലാം കാറ്റും മഴയും കൊണ്ടുപോയി. താമസം ഹൂസ്റ്റണിലേക്ക്. അവിടെ നൃത്ത വിദ്യാലയം പുനരാരംഭിച്ചു. ഇന്ന് നിരവധി കുട്ടികള്‍ പഠിക്കുന്ന അമേരിക്കയാകെ അറിയപ്പെടുന്ന നൃത്തസ്ഥാപനമാണിത്. ഒപ്പം മൂംബയില്‍ ശ്രുതിലയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈന്‍ ആര്‍ട്‌സും നടത്തിക്കൊണ്ടുപോകുന്നു. ഗുരു കലാമണ്ഡലം കൃഷ്ണന്‍ കുട്ടി വാര്യര്‍ നടത്തിക്കൊണ്ടിരുന്ന സ്ഥാപനമാണിത്. ഞാന്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ അദ്ദേഹം എന്നെ ഏല്‍പിച്ച സ്ഥാപനം.

ഹൂസ്റ്റണ്‍ - മുംബൈ ഷട്ടില്‍

താമസം ഹൂസ്റ്റണിലാണെങ്കിലും മനസ്സ് മുംബയില്‍ എന്നു പറയാം. നാട്ടില്‍ നൃത്താവതരണത്തിന് കിട്ടുന്ന അവരമൊന്നും പാഴാക്കില്ല. മധ്യപ്രദേശിലെ ഖജുരാഹോ ഉത്സവം, ഒറീസയിലെ കൊണാര്‍ക് ഉത്സവം, ജയ്പൂര്‍, ജോധ്പൂര്‍, ഉദയ്പൂര്‍ എന്നിവിടങ്ങളിലെ യുവ മഹോത്സവങ്ങള്‍, തിരുവനന്തപുരം സൂര്യ ഫെസ്റ്റിവല്‍, ഉജ്ജയിന്‍ കാളിദാസ് സമോവര്‍, ഗുജറാത്ത് മോഡേരാ ഫെസ്റ്റിവല്‍, മൈസൂര്‍ ദസ്സേറ ഉത്സവം തുടങ്ങി ഭാരതത്തിലെ തലയെടുപ്പുള്ള നൃത്തോല്‍സവങ്ങളിലെല്ലാം മോഹിനിയാട്ടം നടത്താനുള്ള ഭാഗ്യണ്ടായി. അമേരിക്കയിലെ വിവിധ വേദികള്‍ക്കു പുറമെ സോവിയറ്റ് യൂണിയന്‍, വടക്കന്‍ കൊറിയ, മിഡില്‍ ഈസ്റ്റ്, സിംഗപ്പൂര്‍, എന്നിവിടങ്ങളിലൊക്കെ  നൃത്താവിഷ്‌ക്കരണം നടത്താനായി. മുംബയില്‍ ചെറിയ പരിപാടികള്‍ക്കു പോലും എത്തേണ്ടി വരാറുണ്ട്.  രാവിലെ വിമാനത്തിലെത്തി, അല്പനേരം വിശ്രമിച്ച്, ഉച്ചക്ക് പരിശീലനം നടത്തി, വൈകിട്ട് നൃത്തവും കഴിഞ്ഞ് രാത്രി വിമാനത്തിന് തിരികെ പോയ നിരവധി സന്ദര്‍ഭങ്ങളുണ്ട്. വിമാനത്താവളത്തില്‍ വെച്ച് നൃത്ത വസ്ത്രങ്ങള്‍ മാറേണ്ടിവന്ന സാഹചര്യം പോലും ഉണ്ടായിട്ടുണ്ട്. എന്തൊക്കെയായാലും ഇന്ത്യയില്‍ വര്‍ഷത്തില്‍ മൂന്നു നാല് വേദികളില്‍ നൃത്തം അവതരിപ്പിക്കാനുള്ള അവസരം കിട്ടാറുണ്ട്.

മറുനാടന്‍ നര്‍ത്തകര്‍

മറുനാടന്‍ കുട്ടികള്‍ പാട്ടിനും ഡാന്‍സിനും ഒന്നും അത്ര പോരാ എന്നൊരു ധാരണ പലര്‍ക്കുമുണ്ട്. അത് തെറ്റിധാരണയാണ്. നമ്മുടെ സംസ്‌കാരത്തില്‍നിന്ന് മാറിനില്‍ക്കേണ്ടി വരുമ്പോള്‍, തനതു സംസ്‌കാരം അതേമട്ടില്‍ മുമ്പോട്ടു കൊണ്ടുപോകുക എന്നുള്ളത് ശ്രമകരമായേക്കാം. അതും അമേരിക്കപോലുള്ള ഒരിടത്ത് താമസിക്കുമ്പോള്‍. പക്ഷേ അതിനായി കഠിനമായി ശ്രമിക്കുന്നവരാണ് പ്രവാസികള്‍ എന്നാണ് അനുഭവം.  അഞ്ചു മുതല്‍ അമ്പത്തിയഞ്ച് വയസ്സുവരെയുള്ളവര്‍ നൃത്തം പഠിക്കാനെത്തുന്നുണ്ട്. നാട്ടില്‍ നൃത്തം പഠിച്ച് മുടങ്ങിയവരും പഠിക്കാനാഗ്രഹിച്ച് നടക്കാതിരുന്നവരുമൊക്കെ പ്രവാസ ജീവിതത്തില്‍ ആഗ്രഹ സാഫല്യം തേടുന്നു. പഠനത്തിന് പ്രായമില്ലന്ന് തെളിയിച്ച് പലരും വേദിയില്‍ അസാധാരണ പ്രകടനം കാഴ്ചവെയ്ക്കാറുമുണ്ട്.  കൊച്ചുകുട്ടികള്‍ ആദ്യം മാതാപിതാക്കളുടെ താല്‍പര്യപ്രകാരമാണ് പഠിക്കാനെത്തുന്നതെങ്കിലും പിന്നീട് നൃത്തം ആവേശമായി കരുതി ക്‌ളാസിലെത്തുന്നു. നാട്ടിലുള്ളവര്‍ക്ക് കിട്ടുന്ന പല സൗകര്യങ്ങലും ഇല്ലാതാതെയാണ് അവര്‍ കല പഠിക്കുന്നത്. വിദേശത്ത്  സി.ഡി. പോലുള്ള റെക്കോഡുകളെയാണ് ആശ്രയിക്കുക. പെര്‍ഫോര്‍മര്‍ എന്ന നിലയില്‍ അത്  ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ട്.
 നൃത്തം സംവിധാനം ചെയ്യുമ്പോള്‍ സഹപ്രവര്‍ത്തകരുമായുള്ള തുടര്‍ച്ചയായുള്ള സമ്പര്‍ക്കം കൊറിയോഗ്രാഫിയെ എളുപ്പമാക്കും. ഒരുമിച്ചുള്ള പ്രാക്ടീസുകളും കൂടുതല്‍ ഗുണം ചെയ്യും. വിദേശത്ത് സ്ഥിരതാമസമാക്കുന്ന കലാകാരികള്‍ക്ക് ഈ സൗകര്യങ്ങളൊന്നും കിട്ടില്ല. പക്ഷേ ആരോടും ഒപ്പം നില്‍ക്കാവുന്ന മികവു പുലര്‍ത്തുന്ന നിരവധി കലാകാരികള്‍ മറുനാടുകളിലുണ്ട്.
 നൃത്തവിദ്യാലയം നടത്തിപ്പിനു പുറമെ രണ്ട് നൃത്തോത്‌സവങ്ങള്‍ കൂടി സംഘടിപ്പിക്കുന്നുണ്ട്. മോഹിനിയാട്ടത്തിന് ഗുരു നല്‍കിയ സംഭാവനയെ മാനിച്ച് മുംബയില്‍ 'കനക് നൃത്തോത്സവവും' യുവ കലാകാരന്മാരെ മികച്ച പെര്‍ഫോര്‍മര്‍ ആക്കി മാറ്റുക എന്ന ലക്ഷത്തോടെ ഹൂസ്റ്റണില്‍ 'നര്‍ത്തകി ഫെസ്റ്റിവലും'

മോഹിനിയാട്ടം തനി കേരളീയം

 കേരളത്തിന്റെ അഭിമാന നടനങ്ങളിലൊന്നാണ് മോഹിനിയാട്ടം. അടിമുടി കേരളീയമായ അനുഭൂതിയും സാംസ്‌കാരികതയും ഉള്‍ക്കൊള്ളുന്ന നൃത്തരൂപം. മുദ്രകളിലും ലാസ്യചലനങ്ങളിലും സംഗീതത്തിലുമെല്ലാം നിറയുന്ന ലാവണ്യശോഭയാല്‍ ലോകത്തിന്റെ മനം കവര്‍ന്ന ക്‌ളാസിക്  കലാരൂപം. പ്രത്യേക രീതിയില്‍ ഞൊറിഞ്ഞുടുത്ത കസവു വസ്ത്രം മുല്ലപ്പൂചുറ്റി ആകര്‍ഷകമാക്കി നാഗഫണ രീതിയില്‍ ചുറ്റികെട്ടിയ തലമുടി, കര്‍ണാഭരണം, മൂക്കുത്തി, ശിരോലങ്കാരങ്ങള്‍, പതക്കം, പവന്‍മാല, നാഗപടമാല, പാലയ്ക്കാമോതിരം, അരഞ്ഞാണ്‍, ചിലങ്ക തുടങ്ങി വര്‍ണ്ണാഭമായ അലങ്കാരങ്ങള്‍. കയ്യിലും കാലിലും മൈലാഞ്ചി. ചുണ്ടുകള്‍ ചുവപ്പിക്കും. കണ്ണും പുരികവും അഞ്ജനമെഴുതി ആകര്‍ഷകമാക്കും. എല്ലാത്തിലുമുണ്ട് കേരളീയത്വം. മോഹിനിയാട്ടത്തിലെ അഭിനയവും കേരളത്തിന്റെ ഭംഗി വിളിച്ചോതുന്ന ആടയാഭരണരീതികളും  ഏറെ ആകര്‍ഷിച്ചിട്ടുണ്ട്.

  കേരളത്തിലെ നൃത്തരൂപങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ലാസ്യ സമ്പ്രദായമാണ് മോഹിനിയാട്ടം. മോഹിപ്പിക്കുന്നവളാണ് മോഹിനി. മോഹിനിയുടെ നൃത്തം എന്ന അര്‍ത്ഥത്തിലാണ് മോഹിമായാട്ടം. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന കാര്‍ത്തിക തിരുനാളിന്റെ  ബാലരാമഭരതത്തില്‍ മോഹിനീ നടനത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. ലോകത്തിന്റെ മനം കവരുന്ന ക്‌ളാസിക് നൃത്തരൂപമായി മോഹിനിയാട്ടം എത്തിയതിനു പിന്നില്‍ നിരവധി പേരുടെ സംഭാവനകളുണ്ട്. എടുത്തുപറയേണ്ടത് സ്വാതി തിരുനാളിന്റെ പങ്കാണ് . സാഹിത്യത്തിലും സംഗീതത്തിലുമെല്ലാം ആഴമേറിയ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം വൈവിധ്യമാര്‍ന്ന ഗാനസാഹിത്യം നല്‍കിയും അവതരണത്തില്‍ വ്യവസ്ഥാപിതത്വം വരുത്തിയും ഈ കലാരൂപത്തെ മോഹനമാക്കുന്നതില്‍ ശ്രദ്ധേയ ഇടപെടല്‍ നടത്തി. കേരള കലാമണ്ഡലവും മഹാകവി വള്ളത്തോളും നടത്തിയ പ്രയത്‌നങ്ങള്‍ മോഹിനിയാട്ടത്തിന് പുതിയ ഉണര്‍വുണ്ടാക്കി ശ്രേഷ്ഠ നര്‍ത്തകികളുടെ സമര്‍പ്പിത സംഭാവനകള്‍ ഭരതനാട്യം പോലുള്ള ഭാരതീയ നൃത്തങ്ങള്‍ക്കൊപ്പം മോഹിയാട്ടത്തെ ലോകശ്രദ്ധയില്‍ പ്രതിഷ്ഠിക്കുന്നതില്‍ പങ്കുവഹിച്ചു.ഇന്ത്യയുടെ ക്‌ളാസിക് ഭൂപടത്തില്‍ മോഹിനിയാട്ടത്തെ പ്രതിഷ്ഠിക്കുന്നതില്‍ ഡോ കനകെ റെലെയുടെ സംഭാവന മുന്നില്‍ നില്‍ക്കുന്നു. നാടകാചാര്യന്‍ കാവാലം നാരായണപണിക്കരെപോലുള്ളവരും മോഹിനിയാട്ടത്തിന് പ്രചാരവും പ്രാമുഖ്യവും കിട്ടാനായി പ്രവര്‍ത്തിച്ചവരാണ്.
മോഹിനിയാട്ടത്തെ മറ്റ് ഭാരതീയ നൃത്തരൂപങ്ങള്‍ക്കൊപ്പം ലോകശ്രദ്ധയില്‍ പ്രതിഷ്ഠിക്കുന്നതില്‍ തന്റേതായ സംഭാവന നല്‍കി യാത്രതുടരുകയാണ് ഡോ സുനന്ദ നായര്‍. സംഗീതനാടക അക്കാദമിയുടേത് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും നേടി മോഹിനിയാട്ടത്തിന്റെ ആഗോള അംബാസിഡര്‍ എന്ന പേരുമായി