Monday, March 26, 2018

അഭിമാന നിമിഷം. പരമേശ്വര്‍ജി



അഭിമാന നിമിഷം



രാജ്യത്തെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പദ്മവിഭൂഷണ്‍ ഏറ്റുവാങ്ങാന്‍ രാഷ്ട്രപതി ഭവന്റെ സെന്റര്‍ ഹാളിലേക്കുള്ള പടവുകള്‍ പരമേശ്വര്‍ജി കയറിയത് എന്റെ കൂടി കൈപിടിച്ചാണ്. മറുകരം പിടിച്ചത് സന്തത സഹചാരി സുരേന്ദ്രന്‍ ചേട്ടനും. പദ്മവിഭൂഷണ്‍ കിട്ടിയവരില്‍ ആദ്യം ഹാളിലെത്തിയതും പരമേശ്വര്‍ജി . വേദിയുടെ ഇടത് വശത്തെ മുന്‍നിര കസേരയില്‍ ഒന്നാമനായി ഇരുന്നു ഇളയരാജയും ഉസ്ദാസ് ഗുലാം മുസ്തഫാ ഖാനും പരമേശ്വര്‍ജിക്കൊപ്പം മുന്‍നിരയില്‍. ഇളയരാജ, പരമേശ്വര്‍ജിയെ വണങ്ങിയ ശേഷമാണ് ഇരുന്നത്.
മന്ത്രിമാരില്‍ ആദ്യമെത്തിയത് വിജയ് ഗോയല്‍. ജെ..പി. നദ്ദ, രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്, അല്‍ഫോണ്‍സ് കണ്ണന്താനം, അനന്ത കുമാര്‍, വി.കെ. സിംഗ്, ഹര്‍ഷ വര്‍ദ്ധന്‍, പീയൂഷ് ഗോയല്‍, ധര്‍മ്മേന്ദ്ര പ്രധാന്‍ തുടങ്ങിയ മന്ത്രിമാര്‍ പിന്നാലെയെത്തി. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും സ്പീക്കര്‍ സുമിത്രാ മഹാജനും എല്‍.കെ. അദ്വാനിയും ഒന്നിച്ചാണെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും അവാര്‍ഡ് വിതരണത്തിന് തൊട്ടുമുന്‍പായെത്തി. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ വന്നയുടന്‍ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെയും പി.പരമേശ്വര്‍ജിയുടെയും അടുത്തെത്തി അഭിവാദ്യം ചെയ്തു. കണ്ണന്താനവും ഇരുവരുടേയും അനുഗ്രഹം തേടി.
അക്ഷരമാലാ ക്രമത്തില്‍ അവാര്‍ഡിനായി ക്ഷണിച്ചപ്പോള്‍ ആദ്യഅവസരം ഇളയരാജക്ക്. ഗുലാം മുസ്തഫാ ഖാന് ശേഷം മൂന്നാമനായി പി. പരമേശ്വര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍നിന്നും പദ്മവിഭൂഷണ്‍ ഏറ്റുവാങ്ങി. അഭിമാനം ഉയര്‍ന്ന നിമിഷം. തൊട്ടുപിന്നാലെ ക്രിസോസ്റ്റം തിരുമേനി പദ്മഭൂഷണ്‍ സ്വീകരിച്ചു.
പദ്മശ്രീ ഏറ്റുവാങ്ങിയവരില്‍ ലക്ഷ്മിക്കുട്ടിയമ്മക്ക് സദസ്സിന്റെ നിലക്കാത്ത കയ്യടി. ലക്ഷികുട്ടിയമ്മയുടെ പേര് വിളിച്ചപ്പോളും പുരസ്‌ക്കാരം വാങ്ങി അവര്‍ അഭിവാദ്യം ചെയ്തപ്പോളും സദസ്സാകെ കൈയടിച്ചു. ചടങ്ങിന്റെ താരമായതും വനമുത്തശ്ശി ആയിരുന്നു. മകന്‍ ലക്ഷ്മണന്‍ കാണിയോടൊപ്പമാണ് അവരെത്തിയത്.
പരമേശ്വര്‍ജി പുരസ്‌ക്കാരം സ്വീകരിക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ സുരേന്ദ്രട്ടനും എനിക്കും പുറമെ പ്രജ്്ഞാപ്രാവാഹ് ദേശീയ സംയോജകന്‍ നന്ദേട്ടന്‍ ( ജെ നന്ദകുമാര്‍,) ബി ജെ പി പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസിലെ വേണുവേട്ടന്‍ ( വേണു ഗോപാല്‍), വേണുവേട്ടന്റെ ഭാര്യ, ദല്‍ഹി സര്‍ക്കാറിലെ ഉദ്യോഗസ്ഥന്‍ രാമന്‍ജി , പരമേശ്വര്‍ജിയുടെ ബന്ധു സുരേന്ദ്രന്‍ എന്നിവും ഉണ്ടായിരുന്നു.
അവാര്‍ഡ് ചടങ്ങിനുശേഷം ലഘു ഭക്ഷനത്തിനിടെ എല്ലാവരുടേയും അടുത്തെത്തി പ്രധാനമന്ത്രി മോദിജി പരിചയപ്പെട്ടു. സുരക്ഷാ പ്രശ്‌നമൊന്നുമില്ലാതെ അടുത്തിടപെഴകി മോദി അടുത്തത്തിയപ്പോള്‍ നമസ്‌തേ പറഞ്ഞ ശേഷം ഞാന്‍ കൈ നിട്ടി. ഷേയ്ക്ക് ഹാന്‍ഡ് ചെയ്തുകൊണ്ട് പരിചയപ്പെട്ടു.
ഹാളിനു പുറത്തിറങ്ങിയപ്പോള്‍ ഗ്രൂപ്പ് ഫോട്ടോ എടുക്കാമെന്ന് നന്ദേട്ടന്‍ അഭിപ്രായപ്പെട്ടപ്പോള്‍ എതിരൊന്നും പറയാതെ പരമേശവര്‍ജി പടവുകളില്‍ നിന്നു. മോബൈല്‍ ഫോണ്‍ ഉണ്ടായിരുന്നവരെല്ലാം ചിത്രം പകര്‍ത്തി

നാനാജിയുടെ കാറില്‍,തീന്‍മേശയില്‍, മുറിയില്‍..



നാനാജിയുടെ കാറില്‍,തീന്‍മേശയില്‍, മുറിയില്‍..................

.പി. ശ്രീകുമാര്‍.



ശ്രീരാമന്റെ അയോധ്യ മുതല്‍ ലങ്കവരെയുള്ള യാത്രയിലെ പ്രധാന സ്ഥലങ്ങള്‍ ടൂറിസം കാഴ്ചപ്പാടില്‍ വിവരിക്കുന്ന ജന്മഭൂമി പ്രത്യേക പതിപ്പിന്റെ ആവശ്യത്തിനായി ചിത്രകൂടില്‍ പോകാന്‍ അവസരം കിട്ടിയപ്പോള്‍ നനാജിയുടെ കര്‍മ്മഭൂമി നേരില്‍ കാണാമല്ലോ എന്ന സന്തോഷത്തിലായിരുന്നു. ദീനദയാല്‍ ഗവേഷണ കേന്ദ്രം സംഘടനാ സെക്രട്ടറി അഭയ് മഹാജന്‍ജി സൗകര്യമല്ലാം ഒരുക്കി. ഞാനും സഹപ്രവര്‍ത്തകന്‍ ആഷിഷും എത്തിയത് ശ്രാരാമ നവമി ദിവസം. നനാജി പടുത്തിയര്‍ത്തിയ ആരോഗ്യധാം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ച് ജന്മഭുമിയുടെ ശ്രീരാമപഥം ബ്രോഷര്‍ പ്രകാശനം. 60 ഏക്കറില്‍ പടര്‍ന്നു കിടക്കുന്ന ഗോശാല മുതല്‍ ഗവേഷണകേന്ദ്രങ്ങള്‍ വരെയുള്ള സ്ഥാപനങ്ങള്‍ കണ്ടു. യാത്രയ്ക്ക് കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. യാത്രാമധ്യേ ഡ്രൈവറാണ് പറഞ്ഞത്, ഈ കാറാണ് നനാജി ഉപയോഗിച്ചുരുന്നത് എന്ന്. മാത്രമല്ല ഞാന്‍ ഇരിക്കുന്നത് നനാജിയുടെ സീറ്റിലാണെന്നും. ആദരവും അഭിമാനവും ഒന്നിച്ച വികാരമായിരുന്നു.
നവമി ദിവസമായതിനാല്‍ ചിത്രകൂട് പര്‍വതത്തിനു ചുറ്റം പരിക്രമണത്തിലും പങ്കെടുത്തു. ആകെ അഞ്ചു കിലോമീറ്റര്‍ ദൂരമുള്ള പരിക്രമണം തുടങ്ങുന്നത് മധ്യപ്രദേശില്‍. മലയുടെ പകുതി പിന്നിടുമ്പോള്‍ ഉത്തര്‍പ്രദേശ്. തീരുമ്പോള്‍ വീണ്ടും മധ്യപ്രദേശ്. പരിക്രമണം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ രാത്രി എട്ടുമണിയായി. ഭക്ഷണം നനാജിയുടെ ആസ്ഥാമായിരുന്ന സീതാറാം കുടീരത്തില്‍ വ്യവസ്ഥ ചെയ്തിരുന്നു. പൂച്ചെടികള്‍ നിറഞ്ഞ ഭോജനശാലയുടെ മധ്യത്തില്‍ തീന്‍ മേശ. നനാജിക്ക് 17 വര്‍ഷം ഭക്ഷണം വിളമ്പിയ രാമന്‍ ഞങ്ങള്‍ക്കും വിളമ്പി. നനാജി സാധാരണ കഴിക്കാനിരിക്കാറുള്ള സ്ഥലത്താണ് ഞാനിരിക്കുന്നതെന്ന് രാമന്‍ പറഞ്ഞപ്പോളും വികാരത്തള്ളല്‍.
ഭോജനശാലയ്ക്കടുത്തുതന്നെയാണ് നനാജി ഉപയോഗിച്ചിരുന്ന മുറി. ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ മുറി തുറന്നു കാണിച്ചു. നനാജി ഉപയോഗിച്ചിരുന്ന വസ്തുക്കള്‍, നാനാജിയുടെ വലിയ ചിത്രം. കൂടാതെ ഗാന്ധിജി, ഗുരുജി, ദീനദയാല്‍ജി, ജെ പി, എന്നിവരുടെ ചിത്രങ്ങളും മനോഹരമായി ക്രമീകരിച്ചിരിക്കുന്നു. മുറിയില്‍ പോസിറ്റിവ് എനര്‍ജി തങ്ങിനില്‍ക്കുന്നു. 10 മിനിറ്റോളം ആ മുറിയില്‍ നില്‍ക്കാനായത് പുണ്യമെന്ന് വിശ്വസിച്ച് പുറത്തിറങ്ങി. നനാജിയെ രൂപപ്പെടുത്തിയ ആര്‍എസ്എസിലെ പ്രവര്‍ത്തകനാണല്ലോ ഞാനും എന്ന അഭിമാനത്തോടെ.
സാമൂഹ്യ സേവനത്തിന്റെ സ്വന്തം മാതൃക വെട്ടിത്തെളിച്ച, ഗ്രാമീണ ഭാരതത്തിന്റെ സ്വാഭിമാനത്തിനും സ്വയം പര്യാപ്തതയ്ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച നാനാജി ദേശ്മുഖ് ഓരോ സ്വയം സേവകനും ആവേശോര്‍ജ്ജമാണ്.മഹാരാഷ്ട്രയില്‍ ഹിംഗോളിയില്‍ ജനിച്ച നാനാജിയെ ഡോക്ടര്‍ജിയുമായുള്ള സമ്പര്‍ക്കം ആര്‍.എസ്.എസ് പ്രചാരകനാക്കി. ഉത്തര്‍ പ്രദേശില്‍ സംഘടനാ പ്രവര്‍ത്തനത്തിന് നിയോഗിക്കപ്പെട്ടു. ആര്‍.എസ്.എസിന് സംസ്ഥാനത്ത് വന്‍ മുന്നേറ്റമുണ്ടിയ നാനാജി ഭാരതീയ ജനസംഘം സ്ഥാപിതമായപ്പോള്‍ ഉത്തര്‍പ്രദേശ് ഘടകത്തിന്റെ ജനറല്‍ സെക്രട്ടറിയായി. ദീനദയാല്‍ ഉപാധ്യായയും അടല്‍ ബിഹാരി വാജ്‌പേയിയും ഒക്കെയായിരുന്നു സഹപ്രവത്തകര്‍. സോഷ്യലിസ്റ്റ് നേതാക്കളായ രാം മനോഹര്‍ ലോഹ്യയുമായും ജയപ്രകാശ് നാരായണുമായും ചരണ്‍ സിംഗുമായുമുള്ള നാനാജിയുടെ ബന്ധം കോണ്‍ഗ്രസിതര സര്‍ക്കാരിനു തുടക്കം കുറിക്കുന്നതില്‍ പങ്കു വഹിച്ചു .
അടിയന്തിരാവസ്ഥക്കാലത്ത് ജയപ്രകാശ് നാരായണനെ പോലീസ് മര്‍ദ്ദനത്തില്‍ നിന്ന് നാനാജി രക്ഷിച്ചത് സ്വന്തം ശരീരം മറയാക്കിയായിരുന്നു. മൊറാര്‍ജി മന്ത്രിസഭയില്‍ ക്യാബിനറ്റ് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും നിരസിച്ചു.
1980 ല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും പിന്‍ വാങ്ങിയ നാനാജി പിന്നീടുള്ള കാലം സാമൂഹ്യ സേവനത്തിനു വേണ്ടി ജീവിച്ചു. രാജാവായ രാമനെക്കാള്‍ വനവാസിയായ രാമനെയാണ് താനിഷ്ടപ്പെടുന്നതെന്ന് പ്രഖ്യാപിച്ച് ദരിദ്രരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചു. ചിത്രകൂടിലേക്ക് ആസ്ഥാനം മാറ്റി. അങ്ങനെയാണ് ഭാരതത്തിലെ ആദ്യ ഗ്രാമീണ സര്‍വകലാശാലയുടെ പിറവി. ദീനദയാല്‍ ഗവേഷണ കേന്ദ്രവും നനാജിയാണ് സ്ഥാപിച്ചത്.ബുന്ദേല്‍ ഖണ്ഡിലെ 150 ല്‍ പരം ഗ്രാമങ്ങളുടെ ജീവിതസാഹചര്യം മാറ്റാന്‍ അദ്ദേഹത്തിനായി .ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് ഗവേഷണത്തിനായി സ്വന്തം ശരീരം വിട്ടു നല്‍കി മരണാനന്തരവും സാമൂഹ്യ പ്രതിബദ്ധത തെളിയിച്ച മഹാനായിരുന്നു നാനാജി.
ചിത്രകൂടത്തിന്റെ പെരുമ ശ്രീരാമനുമായി ബന്ധപ്പെട്ടാണ്. ശ്രീരാമന്‍ വനവാസകാലത്ത് ഏറ്റവും അധികം കഴിഞ്ഞ സ്ഥലം. എന്നാല്‍ ആധുനിക ചരിത്രം മാനനീയ നാനാജി ദേശ്മഖിന്റെ കൂടെ പേരിലാകും ചിത്രകൂടം രേഖപ്പെടുത്തുക.